'മകൾക്കൊപ്പം'; സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ ക്യാംപയിനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Last Updated:

''വിവാഹം നടത്തി കടക്കെണിയിലായ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി അവർക്ക് വീണ്ടും ഭാരമാകരുത് എന്ന് കരുതിയാണ് പല പെൺകുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്നത്. പിന്നെ പ്രതിസന്ധികൾ ഒറ്റക്ക് നേരിടാൻ കഴിയാത്തത് കൊണ്ടും...അവർ ദുർബലകളല്ല. സമൂഹമാണ് അവർക്ക് ധൈര്യവും ആത്മവിശ്വാസവും കൊടുക്കേണ്ടത്. ''

News18 Malayalam
News18 Malayalam
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങൾക്കെതിരെ ക്യാംപയിനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മകൾക്കൊപ്പം എന്ന പേരിട്ടിരിക്കുന്ന ക്യാംപയിൻ പൊതുസമൂഹം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. യുവജന സംഘടനകളും മഹിളാ സംഘടനകളും ക്യാംപയിന്റെ ഭാഗമാകും. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട മരണങ്ങളെ തുടർന്ന് കേരളം വിറങ്ങലിച്ചുനിൽക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് വിപുലമായ ക്യാംപയിന് തുടക്കം കുറിക്കുന്നത്.
''സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പേരിൽ പ്രബുദ്ധ കേരളം അപമാനഭാരത്താൽ തലതാഴ്ത്തി നിൽക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. വിവാഹം നടത്തി കടക്കെണിയിലായ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി അവർക്ക് വീണ്ടും ഭാരമാകരുത് എന്ന് കരുതിയാണ് പല പെൺകുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്നത്. പിന്നെ പ്രതിസന്ധികൾ ഒറ്റക്ക് നേരിടാൻ കഴിയാത്തത് കൊണ്ടും...അവർ ദുർബലകളല്ല. സമൂഹമാണ് അവർക്ക് ധൈര്യവും ആത്മവിശ്വാസവും കൊടുക്കേണ്ടത്. കച്ചവടമല്ല കല്യാണം. സ്ത്രീധനം നൽകി വിവാഹം കഴിക്കില്ലായെന്ന് ഓരോ പെൺകുട്ടിയും നടത്തില്ലായെന്ന് ഓരോ കുടുംബവും തീരുമാനിക്കണം. മകൾക്കൊപ്പം എന്ന ഈ ക്യാമ്പെയിൻ പൊതു സമൂഹം ഏറ്റെടുക്കും എന്ന പ്രതീക്ഷയോടെ ....''- ക്യാംപയിൻ പ്രഖ്യാപിച്ചുകൊണ്ട് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
advertisement
സ്ത്രീധന പീഡനങ്ങൾ കേരളത്തിന് അപമാനമാണെന്ന് നേരത്തെ വെങ്ങാനൂരിൽ തീപ്പൊള്ളലേറ്റ് മരിച്ച അർച്ചനയുടെ വീട് സന്ദർശിച്ച ശേഷം വിഡി സതീശൻ പറഞ്ഞിരുന്നു. സ്ത്രീധന പീഡന മരണങ്ങൾ കേരളത്തിൽ കൂടി വരികയാണ്. ഉത്തരേന്ത്യയിൽ മാത്രം കേട്ടുകേൾവിയുള്ള സംഭവങ്ങളാണ് ഇപ്പോൾ ഇവിടെയും നടക്കുന്നത്. ഇത്തരം സംഭവങ്ങൾ കേരളത്തിന് അപമാനകരമാണ്.
സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബോധവത്കരണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കൊല്ലത്ത് ഭര്‍തൃവസതിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട വിസ്മയയുടെ വീടും സതീശൻ സന്ദർശിച്ചിരുന്നു.
advertisement
അഞ്ചു വർഷത്തിനിടെ 66 സ്ത്രീധന പീഡന മരണങ്ങൾ; നാലു മാസത്തിനിടെ 1080 ഗാർഹിക പീഡനക്കേസുകൾ
കേരളത്തിൽ അഞ്ചു വർഷത്തിനിടെ കുടുംബങ്ങളിൽ 66 പെൺകുട്ടികളാണ് സ്ത്രീധനം കുറഞ്ഞു പോയതിന്റെയോ ഇല്ലാത്തതിന്റെയോ പേരിൽ പീഡനമേറ്റ് മരണപ്പെട്ടത്. നടൻ രാജൻ പി ദേവിന്റെ മകൻ പ്രതിയായ വെമ്പായത്തെ സ്ത്രീ പീഡന മരണം ഉൾപ്പെടെ നിരവധി കേസുകൾ ഇക്കൂട്ടത്തിലില്ല. പൊലീസ് കുറ്റപത്രം നൽകിയ കേസുകളുടെ എണ്ണം മാത്രമാണ് സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പക്കലുള്ളത്. യഥാർത്ഥ കണക്ക് ഇതിൽക്കൂടും.
advertisement
2016ലാണ് ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായത്, 25 എണ്ണം. 2017-ൽ 12ഉം 18ൽ 17ഉം പേർ മരണപ്പെട്ടു. 2019ലും ഇരുപതിലും ആറു പേർക്കു വീതവും സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടു. ഈ വർഷത്തെ കേസുകളൊന്നും കണക്കിലില്ല. 2021 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാലു മാസത്തിനുള്ളിൽ ഭർത്താവും ഭർതൃവീട്ടുകാരും പ്രതികളായ 1080 കേസുകളാണുള്ളത്. അഞ്ചു വർഷത്തിനുള്ളിലാകട്ടെ ഇത്തരത്തിലുള്ള 15,143 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
2016-ൽ 3,455 കേസുകളും 2017-ൽ 2,856 കേസുകളും 2018-ൽ 2,046 കേസുകളും രജിസ്റ്റർ ചെയ്തു. 2019-ൽ 2,991 കേസുകളും 2010-ൽ 2,715 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 28 കുടുംബ കോടതികളിലായി 1,04,015 കേസുകളാണുള്ളത്. സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികൾ പൊലീസും സർക്കാരും നടപ്പിലാക്കുന്നുണ്ട്. കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മകൾക്കൊപ്പം'; സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ ക്യാംപയിനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
Next Article
advertisement
Horoscope Oct 8 | ആഭ്യന്തര തർക്കങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക; ബന്ധങ്ങളിൽ സ്‌നേഹവും ഊഷ്മളതയും അനുഭവപ്പെടും: ഇന്നത്തെ രാശിഫലം
ആഭ്യന്തര തർക്കങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക; ബന്ധങ്ങളിൽ സ്‌നേഹവും ഊഷ്മളതയും അനുഭവപ്പെടും: ഇന്നത്തെ രാശിഫലം
  • വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഒക്ടോബർ 8ലെ രാശിഫലം ചിരാഗ് ധാരുവാല തയ്യാറാക്കി.

  • കർക്കിടകം രാശിക്കാർക്ക് കുടുംബത്തിനുള്ളിലെ സംഘർഷങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം.

  • ഇടവം രാശിക്കാർക്ക് പോസിറ്റീവിറ്റി, ഐക്യം, സുഖകരമായ ബന്ധങ്ങൾ ആസ്വദിക്കാൻ കഴിയും.

View All
advertisement