മുകേഷ് ശകാരിച്ചതിൽ വിഷമമില്ലെന്ന് ഫോണിൽ വിളിച്ച വിദ്യാർഥി; പ്രതികരണം സിപിഎം നേതാക്കളുടെ സാനിദ്ധ്യത്തിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
'മുകേഷേട്ടനെ വിളിക്കാനായി സുഹൃത്താണ് നമ്പര്‍ നല്‍കിയത്. ആറ് തവണ വിളിച്ചു. ആറാം തവണ ഗൂഗിള്‍ മീറ്റ് കട്ടായി എന്ന് പറഞ്ഞു മുകേഷേട്ടന്‍ തിരിച്ചുവിളിച്ചു'
പാലക്കാട്: സിനിമാ താരവും കൊല്ലത്തെ എംഎല്‍എയുമായ മുകേഷ് ഫോണിലൂടെ ശകാരിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് മുകേഷ് ഫോണിൽ സംസാരിച്ചത്. മുകേഷ് ശകാരിച്ചതിൽ വിഷമമില്ലെന്ന് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മുകേഷേട്ടനെ വിളിക്കാനായി സുഹൃത്താണ് നമ്പര്‍ നല്‍കിയത്. ആറ് തവണ വിളിച്ചു. ആറാം തവണ ഗൂഗിള്‍ മീറ്റ് കട്ടായി എന്ന് പറഞ്ഞു മുകേഷേട്ടന്‍ തിരിച്ചുവിളിച്ചു. റെക്കോര്‍ഡ് ചെയ്ത സംഭാഷണം കൂട്ടുകാരന് മാത്രമാണ് താൻ അയച്ചു നൽകിയതെന്നും വിദ്യാർഥി പറഞ്ഞു. സിപിഎം നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.
സുഹൃത്തിന് അയച്ചുകൊടുത്ത ശബ്ദസംഭാഷണം എങ്ങനെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതെന്ന് അറിയില്ലെന്നും കുട്ടി പറഞ്ഞു. 'എനിക്ക് ഫോണ്‍ കിട്ടാന്‍ കുറേ ബുദ്ധിമുട്ടിയിരുന്നു. അമ്മയുടെ ശമ്പളം ഒക്കെ ഉപയോഗിച്ചാണ് ഫോണ്‍ വാങ്ങിയത്. ബാക്കിയുള്ള കുട്ടികള്‍ എത്ര കഷ്ടപ്പെടുന്നുണ്ടാകും അതു വിചാരിച്ചാണ് വിളിച്ചത്. സുഹൃത്തുക്കളുടെ പഠനാവശ്യത്തിനാണ് മുകേഷിനെ വിളിച്ചത്. സിനിമാതാരം ആയതിനാൽ സഹായിക്കുമെന്ന് കരുതി'- കുട്ടി പറഞ്ഞു.
പ്രശ്നം പരിഹരിച്ചതായി വിദ്യാർഥിയുടെ വീട്ടിലെത്തിയ ഒറ്റപ്പാലം മുന്‍ എം എല്‍എ എം. ഹംസ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ സിപിഎം പ്രവര്‍ത്തകരാണ്. ഈ വിദ്യാർഥി ബാലസംഘം പ്രവര്‍ത്തകനുമാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഗൂഢാലോചനയുടെ പ്രശ്നം ഇല്ലെന്നും എം. ഹംസ വ്യക്തമാക്കി. വിദ്യാർഥിയുടെ ഫോൺ വിളിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മുകേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വീഡിയോയിൽ ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം കൊല്ലത്ത് ഫിഷറീസ് വകുപ്പിന്റെ യോഗത്തില്‍ പങ്കെടുക്കവെയാണ് എംഎല്‍എയെ പത്താംക്ളാസ് വിദ്യാര്‍ഥിയെന്ന് പരിചയപ്പെടുത്തി ഫോണ്‍ വന്നത്. ആറു തവണ തുടർച്ചയായി വിളിച്ചതായി മുകേഷ് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് തിരിച്ചുവിളിച്ചു കയർത്തു സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
advertisement
ഫോണ്‍ വിളിച്ച പത്താം ക്ലാസുകാരനോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ വിശദീകരണവുമായി മുകേഷ് എംഎല്‍എ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരിക്കുന്നു. ഫേസ്ബുക്ക് വിഡിയോയിലൂടെയായിരുന്നു മുകേഷ് പ്രതികരിച്ചത്. വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച മുകേഷിന്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോള്‍ ആസൂത്രിതമാണെന്ന് മുകേഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നിരന്തരമായി ശല്യപ്പെടുത്തുന്ന രീതിയില്‍ പലരും വിളിക്കാറുണ്ടെന്ന് മുകേഷ് വിഡിയോയില്‍ പറയുന്നു.
advertisement
പ്രധാനപ്പെട്ട മീറ്റിങ്ങിനിടെയിലാണ് ഫോണ്‍ കോള്‍ വന്നിരുന്നതെന്ന് മീറ്റിങ്ങിലാണ് തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിരുന്നെന്നും മുകേഷ് വ്യക്തമാക്കി. എന്നാല്‍ ആറു തവണ വിളിച്ചപ്പോള്‍ മീറ്റിങ് കട്ടായി പോയെന്നും അദ്ദേഹം പറയുന്നു. ആറു തവണ വിളിച്ചെന്നും ഇതിനു മുന്‍പ് പറഞ്ഞകാര്യം എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും അദ്ദേഹം പറഞ്ഞു.
ചൂരല്‍ വെച്ച് അടിക്കുമെന്ന് പറഞ്ഞത് ആലാങ്കാരികമായാണെന്നും സ്വന്തം അച്ഛന്റെയോ ചേട്ടന്റെയോ പ്രായമുള്ള ആളാണ് താനെന്നും മുകേഷ് പറയുന്നു. ഇതിന് പിന്നില്‍ ആരൊക്കെയാണെന്ന് എനിക്ക് ഊഹിക്കാവുന്നതെയുള്ളുവെന്നും മുകേഷ് പറയുന്നു.
advertisement
ഈ സംഭവം ആസൂത്രിതമാണെന്നും ഇതില്‍ രാഷ്ട്രീയമുണ്ടെന്നും നാട്ടിലുള്ള കുട്ടികളും രക്ഷകര്‍ത്താക്കളും വിശ്വസിക്കരുതെന്നും മുകേഷ് പറയുന്നു. സംഭവത്തില്‍ സൈബര്‍ സെല്ലിലും പൊലീസ് കമ്മീഷണര്‍ക്കും പരാതി കൊടുക്കാന്‍ പോകുവാണെന്നും മുകേഷ് വ്യക്തമാക്കി. കുട്ടിക്ക് വിഷമമായെങ്കില്‍ അതില്‍ കൂടുതല്‍ വിഷമം തനിക്കുണ്ടെന്നും മുകേഷ് വിഡിയോയില്‍ പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 05, 2021 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുകേഷ് ശകാരിച്ചതിൽ വിഷമമില്ലെന്ന് ഫോണിൽ വിളിച്ച വിദ്യാർഥി; പ്രതികരണം സിപിഎം നേതാക്കളുടെ സാനിദ്ധ്യത്തിൽ