ശബരിമല വിധി: പ്രതിഷേധത്തിൽ പന്തളം സ്തംഭിച്ചു; അണിചേർന്നത് ആയിരക്കണക്കിന് ഭക്തർ
Last Updated:
പത്തനംതിട്ട: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകിയതിൽ അയ്യപ്പന്‍റെ വളർത്തുഭൂമിയെന്ന് വിശ്വസിക്കുന്ന പന്തളത്ത് വൻ പ്രതിഷേധം. മാധ്യമപ്രചരണമോ, പ്രത്യേകിച്ചൊരു സംഘടനയുടെ പിന്തുണയോ ഇല്ലാതെ നടന്ന പ്രതിഷേധസൂചനകമായ നാമജപയാത്രയിൽ ആയിരകണക്കിന് വിശ്വാസികളാണ് അണിചേർന്നത്. മറ്റൊരു സംഘടനകൾക്കും അവകാശപ്പെടാനാകാത്ത സ്ത്രീ പങ്കാളിത്തം പരിപാടിയുടെ സവിശേഷതയായിരുന്നു. സമാനമായ പ്രതിഷേധ പരിപാടികൾ കേരളത്തിൽ ഉടനീളം സംഘടിപ്പിച്ചിരുന്നു. കൊച്ചി വൈറ്റിലയിൽ ശബരിമല സംരക്ഷണസമിതി ദേശീയപാത ഉപരോധിച്ചു. ശബരിമല ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പമ്പയിൽ നാമജപയജ്ഞം സംഘടിപ്പിച്ചു. തിരുവന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ ഹൈന്ദവസംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
അയ്യപ്പ ധര്‍മ്മ സംരക്ഷണത്തിന് പന്തളത്ത് എത്തണമെന്ന സമൂഹമാധ്യമങ്ങളിലെ സന്ദേശം കണ്ടും കേട്ടുമാണ് വിശ്വാസികൾ പ്രതിഷേധത്തിനായി എത്തിച്ചേർന്നത്. വിശ്വാസം സംരക്ഷിക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മെഡിക്കൽ മിഷൻ ആശുപത്രിക്കു സമീപത്തുനിന്ന് വലിയ കോയിക്കൽ ക്ഷേത്രത്തിലേക്കായിരുന്നു പന്തളത്തെ പ്രതിഷേധ നാമജപയാത്ര.
കേരളത്തിന്‍റെ വിവിധഭാഗങ്ങളിൽനിന്ന് എത്തിച്ചേർന്ന ആയിരകണക്കിന് വിശ്വാസികൾ ശരണം വിളിച്ചും അയ്യപ്പ സ്തുതികള്‍ പാടിയും പ്രതിഷേധത്തിന്‍റെ ഭാഗമായുള്ള നാമജപ യാത്രയിൽ അണിചേർന്നത്. വിവിധ മതസ്ഥരിൽപ്പെട്ടവരും പ്രതിഷേധത്തിൽ പങ്കുകൊണ്ടു.
advertisement
പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി പ്രസിഡന്‍റ് ശശികുമാര വര്‍മ്മ, തന്ത്രി കണ്ഠരര് മോഹനര്, തിരുവാഭരണ പേടക വാഹകസംഘം, അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘം, പി സി ജോര്‍ജ്ജ് എംഎല്‍എ, വെള്ളിത്തിരയില്‍ അയ്യപ്പന്‍റെ പിതാവായി വേഷമിട്ട ചലചിത്ര നടന്‍ ദേവന്‍, മുന്‍ മേല്‍ശാന്തിമാര്‍ തുടങ്ങി നിരവധിപ്പേർ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 02, 2018 6:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല വിധി: പ്രതിഷേധത്തിൽ പന്തളം സ്തംഭിച്ചു; അണിചേർന്നത് ആയിരക്കണക്കിന് ഭക്തർ