'വീട്ടിന്റെ പേരെന്തുമാവട്ടെ...! ആ വീട്ടിൽ നിന്നും അർധരാത്രികളിൽ ആരോപണ വിധേയരായ സ്ത്രീകൾക്ക് മെസേജുകൾ പോയിട്ടില്ല'; ജലീലിന് അബ്ദുറബ്ബിന്റെ മറുപടി
- Published by:Rajesh V
- news18-malayalam
Last Updated:
കെ ടി ജലീലിന് അതേ നാണയത്തിൽ തിരിച്ചടിച്ച് പി കെ അബ്ദുറബ്ബ്
മുൻമന്ത്രിമാരായ പി കെ അബ്ദുറബ്ബും കെ ടി ജലീലും തമ്മിലുള്ള ഫേസ്ബുക്ക് പോസ്റ്റ് പോരാട്ടം തുടരുന്നു. ആവേശവുമായി അണികളും അണിനിരന്നതോടെ പോരാട്ടം ശക്തമായിരിക്കുകയാണ്. ഇന്നുരാവിലെ റബ്ബിനെ ട്രോളി ജലീലിന്റെ പോസ്റ്റ് ഇങ്ങനെ. ' ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാ. അതുകൊണ്ടാണല്ലോ 'ഗംഗ' എന്ന് പേരിട്ട ഒദ്യോഗിക വസതിയിൽ താമസിച്ചാൽ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതി വീടിന്റെ പേര് മാറ്റിയത്. തലയിൽ ആൾതാമസമില്ലാത്ത ഇരുകാലികൾക്ക് കേറിക്കിടക്കാൻ ഒരു കൂടുണ്ടായിട്ട് എന്താ കാര്യം?’ ഇതിന് ഇന്ന് അതേ നാണയത്തിൽ മറുപടി കൊടുത്ത് റബ്ബും എത്തി.
കുറിപ്പ് വായിക്കാം: ‘ഗംഗയെന്നോ, ഗ്രെയ്സെന്നോ, വീട്ടിന്റെ പേരെന്തുമാവട്ടെ...! ആ വീട്ടിൽ നിന്നും അർധരാത്രികളിൽ ആരോപണ വിധേയരായ സ്ത്രീകൾക്ക് വാട്ട്സാപ്പ് മെസേജുകൾ പോയിട്ടില്ല. മണിക്കൂറുകൾ ഫോണിൽ അവരുമായി സംസാരിച്ചിട്ടുമില്ല. തലയിൽ മുണ്ടിട്ട് ഇ.ഡിയെ കാണാനും പോയിട്ടില്ല. ലോകായുക്ത കണ്ണുരുട്ടിയപ്പോൾ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിട്ടുമില്ല. യുവത്വ കാലത്ത് പാതിരാത്രികളിൽ 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്നു പോസ്റ്ററൊട്ടിക്കാനും പോയിട്ടില്ല. കേരളയാത്രക്കാലത്ത് നടുറോഡിൽ വെച്ച് പിണറായിക്കു വേണ്ടി രണ്ട്റകഅത്ത് സുന്നത്ത് നമസ്കാരവും നടത്തിയിട്ടില്ല. എക്സ്പ്രസ് ഹൈവേ നാട്ടിലെ സമ്പന്നർക്കു വേണ്ടിയാണെന്ന് പറഞ്ഞ് ഖുർആനും, ഹദീസുമോതി അതിനെതിരെ പ്രസംഗിച്ചിട്ടില്ല. ആകാശത്തുകൂടെ വിമാനം പോകാൻ മഹല്ലു കമ്മിറ്റിയുടെ അനുമതി വേണോ എന്നു പണ്ഡിത ശ്രേഷ്ഠൻമാരോട് തർക്കിച്ചിട്ടില്ല. AKG യും, EMS ഉം സ്വർഗ്ഗത്തിലല്ലെങ്കിൽ ആ സ്വർഗ്ഗത്തിലേക്ക് ഞാനില്ലെന്ന വാശിയും എനിക്കില്ല...!
advertisement
അഞ്ചു തവണ നിയമസഭാംഗമായെങ്കിലും നിയമസഭക്കകത്ത് കയറി ഞാൻ ഗുണ്ടായിസം കളിച്ചിട്ടില്ല. ഞാനാരുടെയും കൊച്ചാപ്പയുമല്ല..’ റബ്ബ് കുറിച്ചു.
റബ്ബിന്റെ പോസ്റ്റ് ആഘോഷമാക്കിക്കഴിഞ്ഞു ലീഗിന്റെ സൈബർ പോരാളികൾ. പോസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു മണിക്കൂർ പോലും തികയും മുൻപ് രണ്ടായിരത്തിലധികം ഷെയറുകൾ, 4000 ത്തിൽ അധികം കമന്റുകൾ, 15000 ലധികം റിയാക്ഷനുകൾ...
ഏറെ വൈകാതെ തന്നെ കെ ടി ജലീൽ മറുപടിയുമായി രംഗത്തെത്തി.
''റബ്ബാണ് റബ്ബേ റബ്ബ്!
ഗംഗയിൽ നിന്ന് പോയ മെസ്സേജുകൾ വിശുദ്ധ ഖുർആനും റംസാൻ കിറ്റുകളും വിതരണം ചെയ്യാൻ സഹായം തേടിയതിനുള്ള മറുപടികളായിരുന്നു റബ്ബേ!
advertisement
അല്ലാതെ ആരുടെയും ശരീര ലാവണ്യം വർണ്ണിച്ചുള്ള കവിതകളായിരുന്നില്ല റബ്ബേ!
ഗംഗയിൽ നിന്ന് ഒഴുകിയ സന്ദേശങ്ങളിൽ ഒരു "ലൗ" ചിഹ്നം പോലും ഉണ്ടായിരുന്നില്ലെന്ന് സാക്ഷാൽ റബ്ബിനറിയാം റബ്ബേ!
"തലയിൽ മുണ്ടിട്ട്" ചെന്നയാളെ തലങ്ങും വിലങ്ങും ചോദ്യശരങ്ങൾ ഉയർത്തി അമ്പെയ്ത് വീഴ്ത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇ.ഡി തോറ്റ് പിൻമാറിയില്ലേ റബ്ബേ!
തൻ്റെ ഉറ്റ ബന്ധു അഭയ കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിനെ രക്ഷിക്കാൻ ലോകായുക്താ പദവി ദുരുപയോഗം ചെയ്ത സിറിയക് ജോസഫിനെ ഉപയോഗിച്ച് ലീഗ് നടത്തിയ കള്ളക്കളിയിൽ ചതിച്ച് വീഴ്ത്താൻ ശ്രമിച്ചിട്ടും ജനകീയ കോടതിയിൽ ജയിച്ചു വന്നില്ലേ റബ്ബേ!
advertisement
കള്ളച്ചൂതിന് ഒരുമ്പെട്ട 'യുവസിങ്കം' താനൂർ കടപ്പുറത്ത് തോറ്റ് മലച്ച് കിടക്കുന്നത് കണ്ടില്ലേ റബ്ബേ!
'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന വർഗീയ മുദ്രാവാക്യം മുഴക്കിയ സിമിയിൽ നിന്ന് നേർബുദ്ധി തോന്നിയപ്പോൾ പുറത്ത് ചാടി മുസ്ലിംയൂത്ത് ലീഗിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായത് മറന്നു പോയോ റബ്ബേ!
അതേ സിമിയുടെ നേതാവായ സമദാനി ലീഗിൻ്റെ മലപ്പുറത്തെ എം.പിയാണെന്ന കാര്യം ഓർമ്മയില്ലേ റബ്ബേ!
എക്സ്പ്രസ് ഹൈവേയുടെ പേരിൽ കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് ഒരക്ഷരം പറയാതെ, സ്വന്തക്കാർക്കും ബന്ധുക്കൾക്കും റിയൽ എസ്റ്റേറ്റ് ബിസിനസ്സിന് അവസരമൊരുക്കി, UDF ഒളിച്ചു കളി നടത്തിയപ്പോൾ അതിനെയല്ലേ ശക്തിയുക്തം എതിർത്തത് റബ്ബേ!
advertisement
ഇഹലോകത്ത് നൻമ ചെയ്യുന്ന എല്ലാവർക്കുമാണ് സ്വർഗ്ഗമെന്ന് പ്രഖ്യാപിച്ച പ്രവാചക സന്ദേശം ഉയർത്തിപ്പിടിച്ച് മാലോകരെല്ലാം നരകക്കുണ്ടിലാണെന്ന് ശഠിക്കാൻ മാത്രം ക്രൂരനല്ലാതെ പോയത് തെറ്റാണോ റബ്ബേ!
UDF സർക്കാരിൻ്റെ അഴിമതികൾക്കെതിരെ നിയമസഭക്കകത്തും പുറത്തും കൊടുങ്കാറ്റായ് ആഞ്ഞടിച്ചത് എങ്ങിനെയാണ് ഗുണ്ടായിസമാവുക റബ്ബേ!
25 കൊല്ലം MLA ആയിട്ടും തുടങ്ങിയേടത്ത് നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോകാൻ കഴിയാതെ പാർലമെൻ്ററി ജീവിതം അവസാനിപ്പിച്ചതിൽ എന്തു മഹത്വമിരിക്കുന്നു റബ്ബേ!
സ്വാശ്രയ മെഡിക്കൽ കോളേജിൽ പി.ജി സീറ്റ് വർധിപ്പിച്ച് സ്വന്തം മകൻ്റെ സീറ്റ് സുരക്ഷിതമാക്കിയ റബ്ബ് കൊച്ചാപ്പയല്ല സാക്ഷാൽ ബാപ്പ തന്നെയാണ് റബ്ബേ!
advertisement
''റബ്ബാണ് റബ്ബേ റബ്ബ്"
പ്രവാസി കേരളാ സഭ വിവാദത്തിൽ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ഉദ്ധരിച്ച് കെ ടി ജലീൽ നടത്തിയ ഫേസ്ബുക് പോസ്റ്റ് ആണ് പോരാട്ടത്തിന് തുടക്കമിട്ടത്.. അതു ഇപ്പോൾ പരസ്പരം കൊണ്ടും കൊടുത്തുമുള്ള പോരാട്ടമായി മാറിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 20, 2022 5:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വീട്ടിന്റെ പേരെന്തുമാവട്ടെ...! ആ വീട്ടിൽ നിന്നും അർധരാത്രികളിൽ ആരോപണ വിധേയരായ സ്ത്രീകൾക്ക് മെസേജുകൾ പോയിട്ടില്ല'; ജലീലിന് അബ്ദുറബ്ബിന്റെ മറുപടി










