കൊച്ചി: ബലാത്സംഗക്കേസില്‍ (Rape case)നടനും നിർമാതാവുമായ വിജയ് ബാബുവിനെ (Vijay Babu)നാട്ടിലെത്തിക്കാനുള്ള നീക്കം ശക്തമാക്കി പൊലീസ്. വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു.
ആവശ്യമെങ്കിൽ വിദേശത്തു പോകും. മുൻകൂർ ജാമ്യാപേക്ഷയിലെ വിധി വരെ കാത്തിരിക്കേണ്ടതില്ലെന്നും സി എച്ച് നാഗരാജു പറഞ്ഞു. ബലാത്സംഗ കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്കു ശേഷമാകും ഹർജി പരിഗണിക്കുക.
മെയ് 16 വരെയാണ് ഹൈക്കോടതിയുടെ വേനലവധി. ഇന്നലെയാണ് വിദേശത്തുള്ള വിജയ് ബാബു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിറകിലെന്നും ബ്ലാക്‌മെയില്‍ ചെയ്യാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നുമാണ് വിജയ് ബാബു ഹര്‍ജിയില്‍ ആരോപിക്കുന്നത്.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. വിജയ ബാബുവിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഗോവ വഴി വിജയ് ബാബു വിദേശത്തേക്ക് കടന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. പീഡനം നടന്ന കൊച്ചിയിലെ ഫ്‌ലാറ്റിലും ഹോട്ടലിലും കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.
അഞ്ച് ഇടങ്ങളില്‍ എത്തിച്ച് പീഡനം നടത്തിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഈ സമയങ്ങളില്‍ പരാതിക്കാരിയുമായി ഹോട്ടലില്‍ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങളും തെളിവായി പൊലീസ് ശേഖരിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.