കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ കൊച്ചിയിലെ 12 കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍. പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവരെ പോലീസ് കരുതൽ തടങ്കലിലാക്കിയത്. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡി.സി.സി സെക്രട്ടറി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കരുതല്‍ തടങ്കലിലെന്നാണ് ലഭ്യമാകുന്ന വിവരം. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനകളുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ സുരക്ഷക്കായി 2026 പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിട്ടുള്ളത് . ഇന്റലിജൻസ് റിപ്പോർട്ട് ചോർന്ന പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോയുടെ ഭാഗമായി ഇന്ന് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
Also Read- പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍ ; കൊച്ചിയിൽ മൂന്നു പ്രധാന പരിപാടികള്‍
കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രിക്ക് കാെച്ചിയിലും തിരുവനന്തപുരത്തും വിപുലമായ പരിപാടികളാണ് ഉള്ളത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയിലെ നാവിക ആസ്ഥാനത്ത് പ്രധാനമന്ത്രി വിമാനമിറങ്ങും. 5.30 ന് നാവിക ആസ്ഥാനത്ത് നിന്ന് യുവം 2023 പരിപാടി നടക്കുന്ന എസ് എച്ച് കോളേജ് ഗ്രൗണ്ടിലേക്ക് സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ മോദി പങ്കെടുക്കും . ബിജെപിയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ 15000 ത്തോളം പേർ റോഡ് ഷോയിൽ പങ്കാളികളാകും. 20000 പേരെ പങ്കെടുപ്പിച്ചുള്ള യുവ വേദിയിലേക്ക് 6 മണിയോടെയാണ് മോദി എത്തുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.