'ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ, ആദ്യം കുഞ്ഞുമോന്‍ അകത്തുകേറ്, എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യല്‍'; ഷിബു ബേബി ജോണ്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഷിബു ബേബി ജോണുമായി നേരിട്ട് സംസാരിച്ചെന്നും യുഡിഎഫിന്റെ സഖ്യകകക്ഷിയായ ആര്‍എസ്പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതായും കോവൂര്‍ കുഞ്ഞുമോന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കൊല്ലം: ആര്‍.എസ്.പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത കോവൂർ കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോണ്‍. കുഞ്ഞുമോന്‍ ആദ്യം അകത്ത് കേറിയിട്ട് മറ്റുള്ളവരെ സ്വാഗതം ചെയ്താല്‍ മതിയെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കിൽ കുറിച്ചു. ഷിബു ബേബി ജോണുമായി നേരിട്ട് സംസാരിച്ചെന്നും യുഡിഎഫിന്റെ സഖ്യകകക്ഷിയായ ആര്‍എസ്പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതായും കോവൂര്‍ കുഞ്ഞുമോന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
ആര്‍എസ്പിയെ കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാര്‍ത്ത കണ്ടു. ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്. കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്.
എഎ അസീസിന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിലുള്ള ആര്‍എസ്പിക്ക് ഇനി യുഡിഎഫില്‍ തുടര്‍ന്ന് പോകാന്‍ സാധിക്കില്ലെന്നും അതിനാല്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നു എന്നുമായിരുന്നു കുഞ്ഞുമോന്റെ പ്രതികരണം. ഇടതുമുന്നണിയിലെ ഘടക കക്ഷിയായായ ആര്‍.എസ്.പി ലെനിനിസ്റ്റ് നേതാവാണ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ.
advertisement
നിലവില്‍ ആര്‍.എസ്.പിക്ക് നിയമസഭയില്‍ അംഗങ്ങളില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലുംആർ.എസ്.പി മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ടിരുന്നു. എല്‍.ഡി.എഫിന്റെയും ആര്‍.എസ്.പി ലെനിനിസ്റ്റ് പാര്‍ട്ടിയുടെയും പേരിലാണ് കോവൂര്‍ കുഞ്ഞുമോന്‍ ആര്‍എസ്പിയോട് മുന്നണി മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്.
ചവറയിലെ പരാജയത്തിന് പിന്നാലെ ഷിബു ബേബി ജോണ്‍ ആര്‍.എസ്.പിയില്‍ നിന്ന് അവധിയെടുത്തിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധി അപേക്ഷ നല്‍കിയത്. യുഡിഎഫ് യോഗത്തിലും ഷിബു പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് കോവൂർ കുഞ്ഞുമോൻ ആർ.എസ്.പിയെ എൽ.ഡി.എഫിലേക്ക് സ്വാഗതം ചെയ്തത്.
advertisement
'അവധി വ്യക്തിപരമായ കാരണങ്ങളാൽ; രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ല': ഷിബു ബേബി ജോണ്‍
കൊല്ലം: പാര്‍ട്ടിയില്‍നിന്ന് താന്‍ അവധിയെടുത്തത് വ്യക്തിപരമായ കാര്യങ്ങളാൽ ആണെന്നും രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചിട്ടില്ലെന്നും ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. അവധി നൽകി എന്നു കരുതി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ഇതിന് അര്‍ത്ഥമില്ല, അവധി പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. എന്നും ഒരു ആര്‍എസ്പിക്കാരനായി തന്നെ ഉണ്ടാകുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
സംഘടനാ രംഗത്ത് നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് അവധിയായി കാണണമെന്നും പാര്‍ട്ടി സമിതിയോട് ആവശ്യപ്പെട്ടു. ആര്‍എസ്പി ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന ഒരു തീരുമാനവും തന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. അത സമയം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. അതിനാലാണ് ലീവെടുത്തത്.
advertisement
രാഷ്ട്രീയത്തിനതീതമായ അരാഷ്ട്രീയ കാര്യങ്ങളും ചവറയിലെ തോല്‍വിക്ക് കാരണമായി. പണ്ട് രാഷ്ട്രീയം അനുസരിച്ചായിരുന്നു വോട്ടെങ്കില്‍ ഇന്ന് ഓരോ സമുദായം അനുസരിച്ചുള്ള വോട്ടിലേക്ക് മാറിയിട്ടുണ്ട്. പ്രാഥമികമായി എന്റെ തോല്‍വിക്ക് കാരണം അതാണെന്ന് തോന്നുന്നു. കോണ്‍ഗ്രസിന്റേയും ആര്‍എസ്പിയുടേയും അനുഭാവികള്‍ മാറി വോട്ട് ചെയ്തിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അത് ഏതെങ്കിലും നേതാക്കളുടെ നിര്‍ദേശമായി കാണുന്നില്ല.
2015-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കടന്നുവരവോട് കൂടി സംസ്ഥാന രാഷ്ട്രീയത്തില്‍ കാതലായ മാറ്റം സംഭവിച്ചു. പണ്ട് രാഷ്ട്രീയം വെച്ചായിരുന്നു ആളുകളെ അടയാളപ്പെടുത്തിയിരുന്നതെങ്കില്‍ ഇന്ന് ജനിച്ച സമുദായം വെച്ചാണ് നോക്കുന്നത്. കേരളത്തിന്റെ നമ്മള്‍ അഭിമാനിച്ചിരുന്ന രാഷ്ട്രീയ പൈതൃകം നഷ്ടപ്പെട്ടുപോയി എന്നാണ് അനുമാനിക്കുന്നത്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ സ്വാധീനം കടന്നുവരുന്ന കാഴ്ചയുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
advertisement
സമയബന്ധിതമായി തീരുമാനങ്ങളുണ്ടാകണം. തീരുമാനം എടുത്താല്‍ അതില്‍ ഉറച്ച് നില്‍ക്കുക. ഇവിടെ എല്ലാ കാര്യത്തിലും ഉണ്ടായത് തീരുമാനമെടുക്കാനുള്ള താമസമാണ്. മറുഭാഗത്ത് കാര്യങ്ങള്‍ ചിട്ടയായി പോകുമ്പോള്‍ ജനങ്ങള്‍ക്ക് അവമതിപ്പുണ്ടാകും. ഒരു അച്ചടക്കം വേണം. അതാണ് പുതിയ തലമുറ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ്. യോഗത്തിലും ഷിബു ബേബി ജോണ്‍ പങ്കെടുത്തിരുന്നില്ല. ആര്‍.എസ്.പിയുടെ കോട്ടയെന്ന് അവകാശപ്പെടുന്ന ചവറയില്‍ വി. പി രാമകൃഷ്ണപിള്ളയെ മലര്‍ത്തിയെടിച്ചാണ് 2001 ല്‍ ഷിബു ബേബിജോണ്‍ ആദ്യമായി നിയസഭയിലെത്തിയത്. രണ്ടാം മല്‍സരത്തിന് ഇറങ്ങിയപ്പോള്‍ എന്‍.കെ. പ്രേമചന്ദ്രനോട് തോറ്റു. 2011ല്‍ പ്രേമചന്ദ്രനെ വീഴ്ത്തി വീണ്ടും നിയമസഭയിലെത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായി. 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനിടെ ആര്‍എസ്പി ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തി. എന്നാല്‍ ഇരു ആര്‍.എസ്.പികളും ലയിച്ച നടന്ന രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റ് പോലും കിട്ടിയില്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 30, 2021 7:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ, ആദ്യം കുഞ്ഞുമോന്‍ അകത്തുകേറ്, എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യല്‍'; ഷിബു ബേബി ജോണ്‍


