തൃക്കാക്കരയില്‍ എല്‍.ഡി.എഫ്. ക്രിസ്ത്യൻ പ്രീണനത്തിന് ശ്രമിച്ചു, പരാജയം പാഠം; വിമര്‍ശനവുമായി സമസ്ത
- Published by:user_57
- news18-malayalam
Last Updated:
സമുദായ വിദ്വേഷ പ്രചാരണം മുതലെടുത്ത് വിജയിക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമത്തെ ജനങ്ങള്‍ തള്ളിയിരിക്കുകയാണെന്ന് സമസ്ത നേതാക്കളായ മുസ്തഫ മുണ്ടുപാറയും സത്താര്‍ പന്തല്ലൂരും
കോഴിക്കോട്: തൃക്കാക്കര തെരഞ്ഞെടുപ്പ് പരാജയത്തിന്റെ (election debacle of left wing in Thrikkakara) പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിന്റെ മതേതര നിലപാടിനെ ചോദ്യം ചെയ്ത് സമസ്ത നേതാക്കള്‍ (Samastha leaders). സമുദായ വിദ്വേഷ പ്രചാരണം മുതലെടുത്ത് വിജയിക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമത്തെ ജനങ്ങള്‍ തള്ളിയിരിക്കുകയാണെന്ന് സമസ്ത നേതാക്കളായ മുസ്തഫ മുണ്ടുപാറയും സത്താര്‍ പന്തല്ലൂരും വിമര്‍ശിച്ചു.
ക്രിസ്ത്യാനിയെ സ്ഥാനാര്‍ത്ഥിയാക്കി സമുദായ സ്ഥാപനത്തില്‍വെച്ച് പ്രഖ്യാപനം നടത്തുന്നത് കേരളത്തിന് പരിചയമില്ലാത്ത രീതിയാണ്. തൃക്കാക്കര പരാജയത്തില്‍ നിന്ന് ഇടതുപക്ഷം പാഠം പഠിക്കണമെന്നും എസ്.വൈ.എസ്. സെക്രട്ടറി മുസ്തഫ മുണ്ടുപാറയും എസ്.കെ.എസ്.എഫ്. നേതാവ് സത്താര്‍ പന്തല്ലൂരും പറഞ്ഞു.
കേരളത്തില്‍ ക്രിസ്ത്യൻ മുസ്ലിം ഭിന്നതയുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ഇടതുപക്ഷം ശ്രമിക്കുന്നുവെന്നാണ് സമസ്ത നേതാക്കള്‍ വിമര്‍ശിച്ചത്. സമുദായങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നത് കേരളത്തിന് പരിചയമില്ലാത്ത ശൈലിയാണ്. എല്ലാക്കാലവും ഇത് കേരളത്തില്‍ വിജയിക്കില്ല. തൃക്കാക്കര പാഠമാണെന്ന് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
advertisement
മുസ്ലിംകളും ക്രിസ്ത്യന്‍ വിഭാഗവും വലിയ സൗഹൃദത്തില്‍ കഴിഞ്ഞവരാണ്. ഈ രണ്ടു സമുദായത്തെയും ശത്രുക്കളായാണ് സംഘപരിവാര്‍ കണ്ടത്. എന്നാല്‍ കേരളത്തിന് പരിചയമില്ലാത്ത ചില ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. വിദ്വേഷ രാഷ്ട്രീയത്തിലൂടെ അധികാരം നേടാനും നിലനിര്‍ത്താനും ശ്രമിക്കുന്നു. അത്തരം ശ്രമങ്ങള്‍ക്കെതിരെയുള്ള ജാഗ്രതാ സന്ദേശമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം. ആര് വിജയിച്ചു, പരാജയപ്പെട്ടുവെന്ന വിശകലനത്തിന് അപ്പുറം, മതഭിന്നിപ്പുണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്.
ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാന്‍ അടുത്തകാലത്ത് ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തിന് പരിചയമില്ലാത്ത ശൈലിയാണിത്. ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം. അധികാരം നിലനിര്‍ത്താന്‍ വേണ്ടിയായിരിക്കാം ഇത് ചെയ്യുന്നത്. എല്ലാകാലവും ഇത് വിശ്വസിച്ച് മുന്നോട്ടുപോകുമെന്ന് ചിലര്‍ ധരിച്ചിരിക്കും. കേരളത്തിന്റെ മനസ്സ് ഇത്തരം രാഷ്ട്രീയ തിന്മകള്‍ തിരിച്ചറിയും. പാഠം പഠിപ്പിക്കും. കേരളത്തിന്റെത് ജനാധിപത്യവും സാമുദായിക സൗഹാര്‍ദവും വളര്‍ത്തുന്ന രാഷ്ട്രീയം. പ്രത്യേക വിഭാഗത്തിന്റെ സംരക്ഷകരായി വന്നാല്‍ പ്രബുദ്ധരായ കേരള ജനത തള്ളുമെന്നതിന്റെ തെളിവാണിത് എന്ന് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
advertisement
തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തെറ്റായ സന്ദേശം നല്‍കുന്നതായിരുന്നുവെന്ന് എസ്.വൈ.എസ്. സെക്രട്ടറി മുസ്തഫ മുണ്ടുപാറ പറഞ്ഞു. ക്രിസ്ത്യൻ സമുദായ അംഗത്തെ സ്ഥാനാര്‍ത്ഥിയാക്കിയതും അത് സമുദായ സ്ഥാപനത്തില്‍ വെച്ച് പ്രഖ്യാപിച്ചതും കേരളത്തിന് പരിചയമില്ലാത്ത രീതിയാണ്. ക്രിസ്ത്യൻ സമുദായത്തിനുള്ളിലെ സാഹചര്യം വോട്ടാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തിയതെന്നും മുസ്തഫ മുസ്തഫ മുണ്ടുപാറ ആരോപിച്ചു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ നിലപാടെടുത്തുവെന്ന പരാതി സമസ്തക്ക് നേരത്തെ തന്നെ ഉണ്ട്. സമുദായ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെടുന്നില്ലെന്നും വിമര്‍ശനമുണ്ട്. സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷത്തെ പ്രധാന നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. കോഴിക്കോട് നടന്ന എസ്.കെ.എസ്.എഫ്. പൊതുയോഗത്തിലായിരുന്നു നേതാക്കളുടെ പ്രസംഗം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 05, 2022 10:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃക്കാക്കരയില്‍ എല്‍.ഡി.എഫ്. ക്രിസ്ത്യൻ പ്രീണനത്തിന് ശ്രമിച്ചു, പരാജയം പാഠം; വിമര്‍ശനവുമായി സമസ്ത