സ്ത്രീപ്രവേശന വിധിയില്‍ ഏകാഭിപ്രായമില്ലാതെ സംഘപരിവാര്‍
Last Updated:
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്നുള്ള നിലപാടുകളില്‍ വ്യക്തതയില്ലാതെ ബി.ജെ.പി സംസ്ഥാന നേതൃത്വം. അണികളുടെ പ്രതിഷേധത്തിനൊടുവില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച് മണിക്കൂറുകള്‍ക്കകം സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ജന്മഭൂമിയില്‍ ലേഖനം അച്ചടിച്ചു വന്നതാണ് ബി.ജെ.പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്.
വിധിക്കെതിരെ പ്രതിഷേധമുയര്‍ന്നെങ്കിലും അതിനെ സംസ്ഥാന സര്‍ക്കാരിനെതിരായ ആയുധമാക്കി മാറ്റുവാനോ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട വിശ്വാസ സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുക്കാനോ ബി.ജെ.പി നേതൃത്വത്തിനു കഴിഞ്ഞില്ല.
സുപ്രീം കോടതിയുടെ വിധിക്കു പിന്നാലെ ഉയര്‍ന്നുവന്ന പ്രതിഷേധത്തിനു നേരെ കണ്ണടയ്ക്കുന്ന സമീപനമാണ് ആദ്യഘട്ടത്തില്‍ നേതാക്കള്‍ സ്വീകരിച്ചത്. സ്ത്രീ പ്രവേശനത്തിന് അനുകൂലമായ അര്‍.എസ്.എസ് നയമാണ് ഇത്തരമൊരു നിലപാടെടുക്കാന്‍ നേതാക്കളെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇതിനെതിരെ സമൂഹമാധ്യമങ്ങളിലും അണികള്‍ രോഷപ്രകടനം ശക്തമാക്കിയതോടെ നേതാക്കള്‍ക്ക് നിലപാട് മാറ്റേണ്ടി വന്നു.
advertisement
വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട പി.എസ് ശ്രീധരന്‍പിള്ള ബി.ജെ.പി പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന മുന്നറിയിപ്പും നല്‍കി. സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവനയെ അണികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചതെങ്കിലും മണിക്കൂറുകള്‍ക്കകം പാര്‍ട്ടി പുതിയ നിലപാടിനു വിരുദ്ധമായ ലേഖനം ജന്മഭൂമിയില്‍ അച്ചടിച്ചു വന്നു.
വിധി ക്ഷേത്രധര്‍മങ്ങളെ ബാധിക്കില്ലെന്നും സ്ത്രീപ്രവേശനം തടയുന്നത് തന്ത്രശാസ്ത്രങ്ങളുടെ പിന്തുണയുള്ളതല്ലെന്നും വ്യക്തമാക്കി ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സഞ്ജയനാണ് ലേഖനമെഴുതിയത്. അതേസമയം വിധിക്കെതിരെ പ്രതിഷേധവുമായി മഹിളാ മോര്‍ച്ച രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനിടെ പാര്‍ട്ടി പത്രത്തില്‍ കോടതിയെ അനുകൂലിച്ച് ലേഖനം വന്നെങ്കിലും വിശ്വാസികളുടെ ധര്‍മ്മ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ശ്രീധരന്‍ പിള്ള അറിയിച്ചിട്ടുണ്ട്.
advertisement
ഏതായാലും ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിധി മറ്റേതൊരു പാര്‍ട്ടിയേക്കാളും പ്രതിസന്ധിയിലാക്കിയിരിക്കുന്നത് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെയാണെന്നതില്‍ തര്‍ക്കമില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 04, 2018 1:25 PM IST