ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി; തീരത്തെ വീടുകള്‍ പൊളിച്ചു നീക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു
- Published by:Rajesh V
- news18-malayalam
Last Updated:
വീടുകളും ശുചിമുറികളും പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ദ്വീപ് നിവാസികൾക്ക് നോട്ടീസ് നൽകിയത്. കടൽ തീരത്ത് 20 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ അനധികൃതമാണെന്നും അടിയന്തരമായി പൊളിച്ച് നീക്കണമെന്നുമാണ് നോട്ടീസ്. കവരത്തിയിൽ 102 വീടുകളിലെ താമസക്കാർക്ക് ഇതിനകം നോട്ടീസ് കിട്ടിയിട്ടുണ്ട്.
കൊച്ചി: ലക്ഷദ്വീപിൽ തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിക്കുന്നത് ഹൈക്കോടതി നിർത്തിവയ്പ്പിച്ചു. മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ വീടുകളൊന്നും പൊളിക്കരുതെന്ന് കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകി. പരാതികൾ പരിശോധിച്ചു തീരുമാനം എടുക്കാനും കോടതി വ്യക്തമാക്കി. ഹർജിയിൽ രണ്ടാഴ്ചയ്ക്കകം നിലപാടറിയിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഹൈക്കോടതി നിർദ്ദേശം നൽകി.
കടൽ തീരത്തോട് ചേര്‍ന്ന വീടുകളും നിര്‍മാണ പ്രവര്‍ത്തനങ്ങളും പൊളിച്ച് മാറ്റണമെന്നായിരുന്നു പ്രദേശവാസികൾക്ക് കിട്ടിയ നോട്ടീസ്. കവരത്തി അടക്കമുള്ള ദ്വീപുകളിൽ ഇത്തരം നോട്ടീസുകൾ നൽകിയിരുന്നു. നടപടിയ്‌ക്കെതിരെ ദ്വീപ് നിവാസികളിൽ നിന്ന് വൻ പ്രതിഷേധവും ഉയർന്നിരുന്നു.
വീടുകളും ശുചിമുറികളും പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ദ്വീപ് നിവാസികൾക്ക് നോട്ടീസ് നൽകിയത്. കടൽ തീരത്ത് 20 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ അനധികൃതമാണെന്നും അടിയന്തരമായി പൊളിച്ച് നീക്കണമെന്നുമാണ് നോട്ടീസ്. കവരത്തിയിൽ 102 വീടുകളിലെ താമസക്കാർക്ക് ഇതിനകം നോട്ടീസ് കിട്ടിയിട്ടുണ്ട്.
advertisement
കൂടുതൽ വീടുകൾക്ക് നോട്ടീസ് നൽകാൻ അധികൃതർ തയ്യാറെടുക്കുന്നതിനിടെയാണ് കോടതി ഇടപെടൽ. ഈ മാസം 30നുളളിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണം. അല്ലാത്ത പക്ഷം പൊളിച്ചു നീക്കുമെന്നും ഇതിന്‍റെ ചെലവ് ഉടമകളുടെ കയ്യിൽ നിന്ന് ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. കവരത്തി ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫിസർ ആണ് ഉത്തരവ് ഇറക്കിയത്.
advertisement
അതേ സമയം വിനോദ സഞ്ചാര പദ്ധതികളുടെ ഭാഗമായാണ് കെട്ടിടങ്ങൾ പൊളിക്കാന്‍ നിർദേശിച്ചതെന്നാണ് അഡ്മിനിസ്‌ട്രേഷന്റെ വാദം. മാലിദ്വീപിലെ ബീച്ച് ടൂറിസം, വാട്ടർ വില്ലകൾ എന്നിവയ്ക്ക് സമാനമായി ലക്ഷദ്വീപിലെ കടമത്ത്, മിനിക്കോയ്, സുഹേലി എന്നിവിടങ്ങളിൽ റിസോർട്ടുകൾ സ്ഥാപിക്കാനും വികസന പദ്ധതികൾ നടപ്പാക്കാനുമാണ് കേന്ദ്രസർക്കാർ നീക്കം.
806 കോടി രൂപയുടെ കടൽത്തീര വിനോദസഞ്ചാര പദ്ധതിയാണിത്. നിതി ആയോഗിന്റെയും ലക്ഷദ്വീപ് ഭരണകേന്ദ്രത്തിന്റെയും മേൽനോട്ടത്തിലാകും ഇത് നടപ്പാക്കുക. കവരത്തിയിൽ നോട്ടീസ് നൽകാതെ മത്സ്യത്തൊഴിലാളികളുടെ ഷെഡുകളും മറ്റും പൊളിച്ചുനീക്കിയിരുന്നു. ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മന്റ് പ്ലാൻ അനുസരിച്ചുള്ള നിർമാണങ്ങൾ മാത്രമേ അനുവദിക്കൂവെന്ന നിർദേശവും നോട്ടീസിൽ ആവർത്തിക്കുന്നു.
advertisement
അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ വിവാദ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ ദ്വീപ് നിവാസികൾ ഇന്നലെ ഓലമടൽ സമരം നടത്തിയിരുന്നു. ഓല കൂട്ടിയിട്ടാൽ പിഴ ഈടാക്കാനുള്ള ഉത്തരവിനെതിരെയാണ് ദ്വീപ് നിവാസികളുടെ വ്യത്യസ്‌തമായ പ്രതിഷേധം അരങ്ങേറിയത്.
എല്ലാ ദ്വീപിൽ നിന്നുമുള്ള ജനങ്ങളും സമരത്തിൽ പങ്കെടുത്തു. ഓലയും മടലും ശേഖരിച്ച് അതിന്‍റെ മുകളിൽ ഇരുന്നായിരുന്നു പ്രതിഷേധം. മാലിന്യ സംസകരണത്തിന് അഡ്‌മിനിസ്‌ട്രേഷൻ സംവിധാനമൊരുക്കണമെന്നും ദ്വീപ് നിവാസികൾ ആവശ്യപ്പെട്ടു. അതേസമയം, ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി നൽകിയില്ലെന്നാരോപിച്ചു ഇടത് എം പിമാർ ഹൈക്കോടതിയെ സമീപിച്ചു.
advertisement
നേരത്തെ യു ഡി എഫ് എംപിമാരും സന്ദര്‍ശനാനുമതി തേടി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. എം പിമാരുടെ ഭരണഘടനാപരമായ അവകാശം ലക്ഷദ്വീപ് ഭരണകൂടം ലംഘിയ്ക്കുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ കുട്ടികളുടെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ടതടക്കമുള്ള ചില ഉത്തരവുകളും കോടതി സ്റ്റേ ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 29, 2021 2:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി; തീരത്തെ വീടുകള്‍ പൊളിച്ചു നീക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു










