FOCUS| അഭിപ്രായം പറഞ്ഞതിന് അധ്യാപകനോട് വിശദീകരണം ചോദിച്ചു; സംഭവം കേരളത്തിൽ തന്നെ
- Published by:Rajesh V
- news18-malayalam
Last Updated:
2022 മാര്‍ച്ചില്‍ നടക്കേണ്ട എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയുടെ ചോദ്യഘടനയെക്കുറിച്ച് കുട്ടികളിലും രക്ഷാകര്‍ത്താക്കളിലും ഉത്കണ്ഠ ഉളവാക്കുംവിധം എഴുതുകയും അവരെ സര്‍ക്കാരിനെതിരായി തിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു എന്നും അത് തെളിയിക്കപ്പെട്ടിക്കുന്നും എന്നുമാണ് നോട്ടീസില്‍ പറയുന്നത്.
തിരുവനന്തപുരം: എസ് എസ് എല്‍ സി (SSLC) , പ്ലസ് ടു (Plus Two) പരീക്ഷകള്‍ക്കായുള്ള ഫോക്കസ് ഏരിയ (Focus Area) നിശ്ചയിക്കുന്നതിലും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും സംഭവിച്ചിട്ടുള്ള പാകപ്പിഴ തുറന്നുപറഞ്ഞ അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ്. ഇടതുപക്ഷ അധ്യാപക സംഘടനയുടെ സജീവ പ്രവർത്തകനും പയ്യന്നൂർ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ പി പ്രേമചന്ദ്രനാണ് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വകുപ്പിന്റെ നടപടി കുട്ടികളുടെ ഗ്രേഡിനെ ബാധിക്കുമെന്നും സിബിഎസ്ഇയെ സഹായിക്കുമെന്നും അഭിപ്രായ പ്രകടനം നടത്തിയതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
വര്‍ഷങ്ങളായി പൊതുവിദ്യാഭ്യാസവും കരിക്കുലവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്ന അധ്യാപകനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 60 എ വകുപ്പ് ലംഘിച്ചു എന്നാണ് പ്രേമചന്ദ്രന് ലഭിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയിലും സമൂഹത്തിലും ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെ ആശയക്കുഴപ്പമുണ്ടാക്കി എന്നാണ് നോട്ടീസിലെ ആരോപണം.
advertisement
അക്കാദമിക് രംഗത്ത് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ഒരു അധ്യാപകനെതിരെ സര്‍ക്കാര്‍ വാളെടുക്കുന്നത് ഒരു പക്ഷെ കേരളത്തിലെ ആദ്യ സംഭവമാകും. ഒരു ഓണ്‍ലൈന്‍ മാഗസിനിലും സാമൂഹ്യമാധ്യമങ്ങളിലും എഴുതിയ ലേഖനങ്ങളാണ് നോട്ടീസിന് ആധാരമായി പറയുന്നത്.
2022 മാര്‍ച്ചില്‍ നടക്കേണ്ട എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയുടെ ചോദ്യഘടനയെക്കുറിച്ച് കുട്ടികളിലും രക്ഷാകര്‍ത്താക്കളിലും ഉത്കണ്ഠ ഉളവാക്കുംവിധം എഴുതുകയും അവരെ സര്‍ക്കാരിനെതിരായി തിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു എന്നും അത് തെളിയിക്കപ്പെട്ടിക്കുന്നും എന്നുമാണ് നോട്ടീസില്‍ പറയുന്നത്. ഇതിന്റെ പേരിലുള്ള അച്ചടക്ക നടപടിക്ക് അധ്യാപകന്‍ യോഗ്യനാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
advertisement
കോവിഡ് മൂലമുള്ള അധ്യയന നഷ്ടം മൂലം 200 അധ്യയന ദിവസങ്ങള്‍ കൊണ്ട് പഠിക്കാനുള്ള സിലബസ് ഇരുപതോ ഇരുപത്തഞ്ചോ മണിക്കൂറുകൊണ്ട് ഒരു കുട്ടി പഠിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് ഫോക്കസ് ഏരിയ നിശ്ചയിച്ച് അതില്‍നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി പരീക്ഷ നടത്താനുള്ള തീരുമാനം. ഫോക്കസ് ഏരിയ എന്ന സങ്കല്‍പം തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് ഇത്തവണത്തെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കലില്‍ നടന്നിരിക്കുന്നതെന്നാണ് പ്രേമചന്ദ്രന്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. പുതിയ ചോദ്യപേപ്പര്‍ പ്രകാരം നന്നായി പഠിച്ച ഒരു കുട്ടിക്കും പരമാവധി ലഭിക്കുക 80ല്‍ 56 മാര്‍ക്ക് മാത്രമാണെന്ന് പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
advertisement
ഫോക്കസ് ഏരിയയുടെ വ്യാപ്തി 40 ശതമാനത്തില്‍നിന്ന് 60 ശതമാനമാക്കി വര്‍ധിപ്പിച്ചുകൊണ്ടും ഫോക്കസ് ഏരിയ, നോണ്‍ ഫോക്കസ് ഏരിയ എന്നിങ്ങനെ ചോദ്യങ്ങളെ പ്രത്യേക കള്ളികളായി തിരിച്ചുകൊണ്ടും ചോദ്യപേപ്പറില്‍ അട്ടിമറി നടത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതുപ്രകാരം എത്ര പഠിക്കുന്ന വിദ്യാര്‍ഥിക്കും പരമാവധി ലഭിക്കുക ബി ഗ്രേഡ് മാത്രമായിരിക്കും. കുട്ടികള്‍ക്ക് ഫോക്കസ് ഏരിയയില്‍ ഓപ്ഷന്‍ കൊടുക്കുകയും ലോ ഫോക്കസ് ഏരിയയില്‍ ഓപ്ഷന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. വിവിധ ഭാഗങ്ങളില്‍ നിന്നായി കുട്ടികള്‍ക്ക് ഉത്തരം അറിയുന്ന ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉണ്ടായിരിക്കേ അത് എഴുതാനുള്ള അവസരം നിഷേധിക്കുന്നതായും അദ്ദേഹം പറയുന്നു.
advertisement
മുന്‍ വര്‍ഷങ്ങളില്‍ കേരള സിലബസ് പഠിക്കുന്ന കുട്ടികള്‍ക്ക് ലഭിച്ചിരുന്ന ഉയര്‍ന്ന ഗ്രേഡ് അട്ടിമറിക്കുക എന്നതാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യമെന്നാണ് പ്രേമചന്ദ്രന്‍ ഉന്നയിക്കുന്ന ആരോപണം. സി.ബി.എസ്.ഇയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥ ലോബിയും തമ്മിലുള്ള ഒത്തുകളിയാണെന്നും അദ്ദേഹം പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 11, 2022 12:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
FOCUS| അഭിപ്രായം പറഞ്ഞതിന് അധ്യാപകനോട് വിശദീകരണം ചോദിച്ചു; സംഭവം കേരളത്തിൽ തന്നെ