സൗമ്യയ്ക്ക് ജന്മനാട് വിടചൊല്ലി; സംസ്കാര ചടങ്ങിലും സംസ്ഥാന സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ലെന്ന് വിമർശനം
- Published by:Rajesh V
- news18-malayalam
Last Updated:
ഇസ്രായേലിനെ പ്രതിനിധീകരിച്ച് കോൺസൽ ജനറൽ സൗമ്യയുടെ വീട്ടിലെത്തുകയും സൗമ്യയുടെ സേവനത്തെ പ്രശംസിക്കുകയും ചെയ്തു.
ഇടുക്കി: ഇസ്രായേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ സംസ്കാരം ഇന്നലെ ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ നടന്നു. സംസ്കാര ചടങ്ങിലും സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുക്കാത്തതിനെ ബിജെപിയും കോൺഗ്രസും കുറ്റപ്പെടുത്തി. അതേസമയം, ഇസ്രായേലിനെ പ്രതിനിധീകരിച്ച് കോൺസൽ ജനറൽ സൗമ്യയുടെ വീട്ടിലെത്തുകയും സൗമ്യയുടെ സേവനത്തെ പ്രശംസിക്കുകയും ചെയ്തു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനു വേണ്ടി ജില്ലാ കളക്ടർ എച്ച് ദിനേശൻ റീത്ത് സമർപ്പിച്ചു. എന്നാൽ പ്രദേശത്തെ ജനപ്രതിനിധിയായ റോഷി അഗസ്റ്റിൻ എംഎൽഎ ചടങ്ങിൽ പങ്കെടുത്തില്ല. തിരുവനന്തപുരത്ത് സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കിട്ട പാർട്ടി യോഗത്തിലായിരുന്നു അദ്ദേഹം. . സമീപ മണ്ഡലത്തിലെ എംഎൽഎയായ എം എം മണിയും ഞായറാഴ്ച സൗമ്യയുടെ സംസ്കാര ചടങ്ങിനെത്തിയില്ല.
Also Read- സൗമ്യ സന്തോഷ്: 'സംസ്ഥാന സർക്കാരിന്റേത് കുറ്റകരമായ നിസംഗത': ബിജെപി സംസ്ഥാന ഉപാധ്യക്ഷ ഡോ. പ്രമീള ദേവി
advertisement
വിദേശത്ത് കൊല്ലപ്പെട്ട മലയാളി യുവതിയെ സർക്കാർ അവഗണിച്ചുവെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ''വിദേശത്ത് കൊല്ലപ്പെട്ട സൗമ്യയോട് സർക്കാർ കാണിച്ചത് അനാദരവാണ്. അവരുടെ മരണം സർക്കാർ മറന്നുവെന്നാണ് തോന്നുന്നത്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാനോ കുടുംബത്തെ അനുശോചനം അറിയിക്കാനോ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആരും എത്തിയില്ല. ശനിയാഴ്ച നെടുമ്പാശ്ശേരിയിലെത്തിയ സൗമ്യയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങാനും സർക്കാർ പ്രതിനിധികളാരും എത്തിയിരുന്നില്ല. സംസ്കാര ചടങ്ങിന് ജില്ലാ കളക്ടർ എത്തിയെങ്കിലും ഗവർണറെ പ്രതിനിധീകരിച്ചാണ് അദ്ദേഹം എത്തിയത്''- ഡീൻ കുര്യാക്കോസ് പറഞ്ഞു.
advertisement
എന്നാൽ, സൗമ്യയുടെ സംസ്കാര ചടങ്ങിന് ഞായറാഴ്ച സർക്കാരിനെ പ്രതിനിധീകരിച്ച് ആരും എത്തിയില്ലെങ്കിലും കഴിഞ്ഞ ആഴ്ച ജില്ലയിലെ മന്ത്രി എം എം മണിയും സ്ഥലം എംഎല്‍എ റോഷി അഗസ്റ്റിനും വീട് സന്ദർശിച്ചിരുന്നുവെന്ന് സൗമ്യയുടെ ഒരു കുടുംബാംഗം പറയുന്നു. സർക്കാർ പ്രതിനിധികൾ ഉടൻ തന്നെ ഇവിടെ സന്ദർശിക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പറയുന്നു.
advertisement
സൗമ്യയെ മാലാഖ ആയാണ് ഇസ്രായേൽ ജനത കാണുന്നതെന്ന് സൗമ്യയുടെ വീട് സന്ദര്‍ശിച്ച ഇസ്രായേൽ കോൺസൽ ജനറൽ പറഞ്ഞു. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയുടെ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജും അദ്ദേഹം കൈമാറി.
സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാൻ പോലും സംസ്ഥാന സർക്കാർ തയാറായില്ലെന്ന് പി സി ജോർജ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. തീവ്രവാദ സംഘടനകളെ പോലും എതിർത്ത് പറയാൻ ഭരണാധികാരികൾ തയാറാകുന്നില്ല. പ്രവാസികളുടെ പണം കൊണ്ടാണ് സംസ്ഥാനം പട്ടിണി കൂടാതെ മുന്നോട്ട് പോകുന്നത്. അല്ലാതെ പിണറായി സർക്കാർ നൽകുന്ന കിറ്റ് കൊണ്ടല്ലെന്ന് വിമര്‍ശിച്ച പി സി ജോർജ്ജ്, കുടുംബത്തിന് സഹായം സർക്കാർ നൽകാത്തതിൽ കടുത്ത പ്രതിഷേധമുണ്ടെന്നും വിമർശിച്ചിരുന്നു. കീരിത്തോട്ടിലെ വീട്ടിലെത്തി പി സി ജോർജ് സൗമ്യക്ക് അന്ത്യാഞ്ജലിയും അർപ്പിച്ചു.
advertisement
കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രായേലില്‍ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിക്കുകയായിരുന്നു. സൗമ്യയുടെ മൃതദേഹം ശനിയാഴ്ച രാത്രിയോടെയാണ് ഇടുക്കിയിലെത്തിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 17, 2021 9:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സൗമ്യയ്ക്ക് ജന്മനാട് വിടചൊല്ലി; സംസ്കാര ചടങ്ങിലും സംസ്ഥാന സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ലെന്ന് വിമർശനം