കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത നാല് കന്യാസ്ത്രീകളെ മാറ്റിയത് നാലിടത്തേക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് സമരം ചെയ്ത കന്യാസ്ത്രീകളെ മാറ്റിയിരിക്കുന്നത്. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ജോസഫൈൻ, ആൽഫി, അൻസിറ്റ എന്നിവരെയാണ് മാറ്റിയത്. സമരത്തിൽ പങ്കെടുത്ത സിസ്റ്റർ നീന റോസിനെതിരെ സ്ഥലംമാറ്റ നടപടിയെ കുറിച്ച് മിഷണറീസ് ഓഫ് ജീസസ് മദർ ജനറൽ റജീന കടംതോട്ട് അയച്ച കത്തിൽ പറയുന്നില്ല.
സമരത്തിന് മുന്നിട്ടിറങ്ങിയ സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കും സിസ്റ്റർ ജോസഫൈനെ ഝാർഖണ്ഡിലേക്കും സിസ്റ്റർ ആൽഫിയെ ബീഹാറിലേക്കുമാണ് മാറ്റിയത്. സിസ്റ്റർ അൻസിറ്റയെ കണ്ണൂരിലേക്കാണ് മാറ്റിയത്. ബിഷപ്പിനെതിരെ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ കന്യാസ്ത്രീകൾക്ക് ബാധ്യതയുണ്ടെന്നും മിഷണറീസ് ഓഫ് ജീസസ് മദർ ജനറൽ റജീന കടംതോട്ട് അയച്ച ഉത്തരവിൽ പറയുന്നു. എന്നാൽ കേസ് ദുർബലമാക്കാനാണ് സ്ഥലം മാറ്റമെന്നും സഹപ്രവർത്തകയ്ക്കു നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
സഭാ ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു ബിഷപ്പിനെതിരായ ബലാത്സംഗ കേസിൽ കന്യാസ്ത്രീകൾ നീതി തേടി തെരുവിൽ സമരം നടത്തിയത്. രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയ ഈ സമരത്തിന്റെ തലപ്പത്ത് നിന്ന കന്യാസ്ത്രീകളെയാണ് സഭ സ്ഥലം മാറ്റിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.