കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ ഒന്നിച്ചു സ്ഥലംമാറ്റി സഭയുടെ പ്രതികാര നടപടി. നാല് കന്യാസ്ത്രീകളെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിയത്. സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ജോസഫിൻ, ആൽഫി, നീന റോസ് എന്നിവരെയാണ് മാറ്റിയത്.
മിഷണറീസ് ഓഫ് ജീസസ് മദർ ജനറൽ റജീന കടംതോട്ടാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. സമര നേതാവ് സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയത്.
ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സഭാ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ കന്യാസ്ത്രീകൾക്ക് ബാധ്യതയുണ്ടെന്നും കത്തിൽ മദർ ജനറൽ പറയുന്നു. അതേസമയം, സ്ഥലം മാറ്റം പ്രതികാര നടപടിയാണെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. കുറുവിലങ്ങാട് മഠത്തിൽ നിന്ന് ഒഴിയില്ലെന്നും കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയത് കേസ് ദുർബലമാക്കാനെന്നും കന്യാസ്ത്രീകൾ ആരോപിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.