കോഴിക്കോട്: കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു. ലാൻഡിങ്ങിനിടെയാണ് അപകടം. വിമാനം രണ്ടായി പിളർന്നു. ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം. കൊണ്ടോട്ടി - കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. 190 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
മഴ കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.
യാത്രക്കാരിൽ 174 മുതിർന്നവരും 10 പേർ കുട്ടികളുമായിരുന്നു. വിമാനത്തിൽ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. റൺവേയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. പൈലറ്റ് ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽ നിന്നു താഴേക്കു വീഴുകയായിരുന്നെന്നാണ് റിപ്പോർട്ട്. വിമാനത്തിന്റെ മുൻഭാഗം തകർന്നു.
ഉയരമുള്ള സ്ഥലത്തേക്ക് കെട്ടിപ്പൊക്കിയതാണ് കരിപ്പൂർ വിമാനത്താവളം. ഇടതുവശത്തേക്ക് തെന്നിമാറിയ വിമാനം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആംബുലൻസുകളും അഗ്നിരക്ഷാസേനാ വാഹനങ്ങളും എത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. വിമാനം ലാൻഡ് ചെയ്ത അതേ വേഗത്തിലാണ് തെന്നിമാറിയത്. അതിനാൽ തന്നെ അപകടത്തിന്റെ വ്യാപ്തി കൂടുതൽ ശക്തമായി.
പ്രദേശവാസികളോട് അപകടം നടന്ന വിമാനത്തിന്റെ സമീപത്തേക്ക് എത്തരുത് എന്നും നിർദേശം നൽകിയിട്ടുണ്ട്. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാൻ കഴിയാതെ പോയതാണ് അപകട കാരണമെന്നാണു ആദ്യനിഗമനം. നാട്ടുകാരാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. ജില്ലയിലെ ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിനായി വിമാനത്താവളത്തിലേക്ക് എത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.