കാസർകോട്: സ്കൂൾ വിട്ടുവരുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച വിദ്യാർഥിനിക്ക് കണ്ണീരോടെ വിട നൽകി നാട്. കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയും കുശാൽനഗർ സ്വദേശിയുമായ പവിത്രയാണ്(15) ട്രെയിൻ തട്ടി മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.40ഓടെ കൊവ്വൽ എകെജി ക്ലബിന് മുന്നിൽ വെച്ചായിരുന്നു അപകടം. നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് അടിയിലൂടെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ മറു ട്രാക്കിലൂടെ എത്തിയ ട്രെയിനിടിച്ചായിരുന്നു അപകടം.
കുശാൽനഗറിലെ മുരുകന്റെയും പരേതയായ കാർത്തികയുടെ മകളാണ് പവിത്ര. പോസ്റ്റ്‌മോർട്ടത്തിനുശേഷം പവിത്രയുടെ ഭൌതികശരീരം വ്യാഴാഴ്ച രാവിലെ പുതിയകോട്ട ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചു. അധ്യാപകരും വിദ്യാർഥികളും നാട്ടുകാരുമടക്കം നിരവധിയാളുകൾ ടൗൺഹാളിലെത്തി പവിത്രയ്ക്ക് അന്ത്യോപചാരമർപ്പിച്ചു.
Also Read- ഒറ്റപ്പാലത്തുനിന്ന് നാല് ആൺകുട്ടികളെ കാണാതായി: ട്രെയിൻ കയറുന്നത് കണ്ടതായി ദൃക്സാക്ഷി
ഇ.ചന്ദ്രശേഖരൻ എം.എൽ.എ., നഗരസഭാധ്യക്ഷ കെ.വി.സുജാത, സ്‌കൂൾമാനേജർ കെ.വേണുഗോപാലൻനമ്പ്യാർ, പ്രിൻസിപ്പൽ വി.വി.അനിത, പ്രഥമാധ്യാപകൻ വിനോദ്കുമാർ മേലത്ത് തുടങ്ങിയവരും അന്ത്യോപചാരമർപ്പിച്ചു. പുതിയകോട്ട പൊതുശ്മശാനത്തിലാണ് സംസ്കാരം നടന്നത്. പവിത്രയോടുള്ള ആദരസൂചകമായി വ്യാഴാഴ്ച ദുർഗ സ്കൂളിന് അവധി നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.