കശ്മീരിന് സ്വാതന്ത്ര്യം നല്‍കണം; മലപ്പുറത്ത് വിദ്യാര്‍ഥികളുടെ അറസ്റ്റിനിടയാക്കിയ ദേശവിരുദ്ധ പോസ്റ്റര്‍ ഇങ്ങനെ
Last Updated:
മലപ്പുറം: കശ്മീരിനും മണിപ്പൂരിനും പലസ്തീനും സ്വാതന്ത്ര്യം അനുവദിക്കുക- മലപ്പുറം ഗവണ്‍മെന്റ് കോളേജ് കാംപസില്‍ പതിച്ച ദേശവിരുദ്ധ പോസ്റ്ററിലെ വാചകങ്ങളാണിത്. ബുധനാഴ്ച പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട പ്രിന്‍സിപ്പല്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് റിന്‍ഷദ്, ഫാരിസ് എന്നീ വിദ്യാര്‍ഥികള്‍ അറസ്റ്റിലാകുന്നത്. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥികളാണ് ഇവര്‍. ഇരുവര്‍ക്കുമെതിരെ 124 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം(ആര്‍.എസ്.എഫ്) എന്ന സംഘടനയുടെ പേരിലാണ് കാംപസില്‍ ദേശവിരുദ്ധ പോസ്റ്റര്‍ പതിച്ചത്. മുമ്പും ഇതേ സംഘടനയുടെ പേരില്‍ വിവാദ പോസ്റ്ററുകള്‍ കാംപസില്‍ പതിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
അതേസമയം ഫാരിസിന്റെയും റിന്‍ഷദിന്റെയും അറസ്റ്റില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. കശ്മീരികള്‍ക്കെതിരായ സംഘപരിവാര്‍ ആക്രമത്തില്‍ പ്രതിഷേധിക്കുകയെന്ന പോസ്റ്ററിന്റെ പേരിലാണ് ഇരുവരെയും കുടുക്കിയതെന്നാണ് ഇവരെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് പൊലീസും കോളേജ് പ്രിന്‍സിപ്പലും പറയുന്നു. 'Liberation for Kashmir, Liberation for Manipur and Liberation for Palestine'- എന്ന പോസ്റ്ററിന്റെ പേരിലാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കശ്മീരിനും മണിപ്പുരിനും സ്വാതന്ത്ര്യം അനുവദിക്കുകയെന്ന് തികച്ചും ദേശവിരുദ്ധ പരാമര്‍ശമാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല, അധികൃതര്‍ പറയുന്നു.
advertisement
അറസ്റ്റിലായ വിദ്യാര്‍ഥികളെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്കു പുറത്തുനിന്നുള്ള മറ്റ് സംഘടനകളുടെ പിന്തുണയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനയാണ് ഇവരുടേതെന്ന് വ്യക്തമായിട്ടുണ്ട്. പുല്‍വാമ ആക്രമണത്തിനുശേഷം കശ്മീരികള്‍ക്കെതിരെ ദേശവ്യാപകമായി ആക്രമണമുണ്ടാകുന്നുണ്ടെന്നും, അതിനെതിരെ പ്രതിഷേധിക്കണമെന്നും ആവശ്യപ്പെട്ടു ഇവര്‍ നേരത്തെ പോസ്റ്റര്‍ പതിച്ചിരുന്നു.
എന്താണ് ഇന്ത്യന്‍ ശിക്ഷാനിയമം 124 എ ?
രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷ നിര്‍ണ്ണയിക്കാനായി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള വകുപ്പായ 124 എ പ്രകാരം രാജ്യദ്രോഹത്തിന്റെ നിര്‍വചനം ഇങ്ങനെയാണ്: 'എഴുതുകയോ പറയുകയോ ചെയ്യുന്നതായ വാക്കുകളാലോ, ചിഹ്നങ്ങളാലോ, കാണപ്പെടാവുന്ന പ്രാതിനിധ്യം വഴിക്കോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും വഴിക്കോ രാജ്യത്തിനെതിരെ വെറുപ്പോ വിദ്വേഷമോ വളര്‍ത്തുന്നത് രാജ്യദ്രോഹമാവും. നിയമം മൂലം സ്ഥാപിതമായ ഗവണ്‍മെന്റിനോടുള്ള 'മമതക്കുറവും' ഈ വകുപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടും. രാജ്യദ്രോഹത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവും പിഴയും, പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷം കൂടി തടവുമാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 22, 2019 9:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കശ്മീരിന് സ്വാതന്ത്ര്യം നല്‍കണം; മലപ്പുറത്ത് വിദ്യാര്‍ഥികളുടെ അറസ്റ്റിനിടയാക്കിയ ദേശവിരുദ്ധ പോസ്റ്റര്‍ ഇങ്ങനെ