ടിപിയുടെ മകനും ആർഎംപി നേതാവിനും ഭീഷണി കത്ത് അയച്ചത് കോഴിക്കോട് നിന്ന്; സിസിടിവി പരിശോധിച്ചാൽ പിടിവീഴും
- Published by:Rajesh V
- news18-malayalam
Last Updated:
കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയിൽ നിന്നാണ് കത്ത് വന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട്: ആർ എം പി നേതാവ് എൻ വേണുവിനെയും ടി പി ചന്ദ്രശേഖരൻ്റെ മകൻ അഭിനന്ദിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് കഴിഞ്ഞ ദിവസമാണ് വടകര എംഎൽഎ കെ കെ രമക്ക് ലഭിച്ചത്. രമയുടെ എംഎൽഎ ഓഫിസിൻ്റെ അഡ്രസിലായിരുന്നു കത്ത് ലഭിച്ചത്. കത്തിനെ സംബന്ധിച്ചുള്ള അന്വേഷണം എത്തി നിൽക്കുന്നത് കോഴിക്കോട് മിഠായി തെരുവിലാണ്. കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയിൽ നിന്നാണ് കത്ത് വന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം.
തിരക്കേറിയ തെരുവിലെ ഒരു മൂലയിൽ അധികം ആരുടെയും ശ്രദ്ധയിൽപ്പെട്ടാത്ത വിധത്തിലാണ് പോസ്റ്റ് ബോക്സ് സ്ഥാപിച്ചിരിക്കുന്നത്. സംഭവം വാർത്തയിൽ ഇടം പിടിച്ചതോടെയാണ് സമീപത്ത് വ്യാപാരം നടത്തുന്ന കച്ചവടക്കാർ പോലും ഇങ്ങനെ ഒരു സംവിധാനം ഇവിടെ ഉണ്ടെന്നകാര്യം അറിയുന്നത്. ഭിത്തിയോട് ചേർന്ന് ഒരു പ്ലാസ്റ്റിക്ക് വള്ളിയിൽ കെട്ടി തുക്കിയാണ് ബോക്സ് സ്ഥാപിച്ചിരിക്കുന്നത്.
advertisement
തിരക്കേറിയ മിഠായി തെരുവിലെ പോസ്റ്റ് ബോക്സിൽ കത്ത് നിക്ഷേപിച്ചാൽ തിരിച്ചറിയില്ലെന്ന ചിന്തയാവാം ഈസ്ഥലം തെരഞ്ഞെടുക്കുവാൻ കാരണം. പക്ഷേ തെളിവായി തലയ്ക്ക് മുകളിൽ ക്യാമറ ഉണ്ടെന്ന കാര്യം കത്ത് നിക്ഷേപിക്കുവാൻ എത്തിയവർ കരുതിയിട്ടുണ്ടാവില്ല. പോസ്റ്റ് ബോക്സിന് സമീപത്തായി നിരവധി ക്യാമറകളാണ് തെരുവിലെ വിവിധ ദിശകളെ ലക്ഷ്യമാക്കി സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ തന്നെയാണ് കത്ത് നിക്ഷേപിച്ചതെങ്കിൽ ക്യാമറ കണ്ണുകളിലുടെ ഭീഷണി മുഴക്കിയ ആളെ കണ്ടെത്തുവാൻ വലിയ പാടുണ്ടാവില്ല. അതിന് നേരായ അന്വേഷണമാണ് ആവശ്യം
കത്ത് ലഭിച്ചതിന് പിന്നാലെ എൻ വേണു ഇത് സംബന്ധിച്ച് റൂറൽ എസ് പിക്ക് പരാതി നൽകി. പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിയാണ് ഞങ്ങൾ കൊന്നത്. അതുപോലെ വേണുവിനെ നൂറ് വെട്ട് വെട്ടി തീർക്കും. കെകെ രമയ്ക്ക് സ്വന്തം മകനെ അധികം വളർത്താനാകില്ല. മകന്റെ തല പൂങ്കുല പോലെ നടുറോഡിൽ ചിതറിക്കുമെന്നുമാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. അഭിനന്ദിനെ മൃഗീയമായി കൊല്ലുമെന്ന തരത്തിലാണ് കത്തിലെ വരികൾ. അഭിനന്ദിൻ്റെ തല തെങ്ങിൻ പൂക്കുല പോലെ ചിതറുo. റെഡ് ആർമി കണ്ണൂർ/ പിജെ ബോയ്സ് എന്ന പേരിലാണ് കത്ത്.
advertisement
2012 ൽ ടി പി കൊല്ലപ്പെടുന്നതിന് മുൻപും ഒഞ്ചിയം ഏരിയയിലെ സിപിഎം നേതാക്കൾ ഇതേ വാചകങ്ങൾ നാടുനീളെ പരസ്യമായി പ്രസംഗിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് നടക്കുന്ന സ്വർണക്കടത്ത്, പെൺവാണിഭ, കൊലപാതക കൂട്ടുകെട്ടുകളെ അതി നിശിതമായി എൻ വേണുവും കെ കെ രമയും വിമർശിക്കാറുണ്ട്. അതിനാൽ എഎൻ ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ഇനിമുതൽ ആർഎംപിക്കാരെ കാണരുതെന്ന ഭീഷണിയിലാണ് കത്ത് അവസാനിക്കുന്നത്. ചാനൽ ചർച്ചകളിൽ ഇരുവരും നടത്തിയ പ്രസ്താവനകളും ഇത്തരം സംഘങ്ങൾക്കും അവരെ നയിക്കുന്ന നേതൃത്വത്തിനും തലവേദന സൃഷ്ടിക്കുന്നുണ്ട്.
advertisement
ജയരാജേട്ടേനും ഷംസീറും അറിഞ്ഞ് തന്നെയാണ് തങ്ങൾ ചന്ദ്രശേഖരന്റെ ക്വട്ടേഷൻ ഏറ്റെടുത്തതെന്നും കത്തിൽ പറയുന്നതായി വേണുവിന്റെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. മുൻ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ജയരാജനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാർട്ടിക്ക് തരേണ്ടെന്നും അത് കോഴിക്കോട് ജില്ലയിലെ ചെമ്മരത്തൂരിലുള്ള ശ്രീജേഷും സംഘവുമാണ് ചെയ്തതതെന്നും കത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 20, 2021 6:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടിപിയുടെ മകനും ആർഎംപി നേതാവിനും ഭീഷണി കത്ത് അയച്ചത് കോഴിക്കോട് നിന്ന്; സിസിടിവി പരിശോധിച്ചാൽ പിടിവീഴും