കൊച്ചി മെട്രോയിൽ (Kochi Metro) തകരാറ് കണ്ടെത്തിയ തൂണിന് അധിക പൈലുകള്‍ സ്ഥാപിക്കും. കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ അടുത്ത ആഴ്ച ആദ്യം ആരംഭിക്കും. അധിക പൈലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ബലപ്പെടുത്തുന്നത്. ഡി.എം.ആര്‍.സി., എല്‍.ആന്‍ഡ്.ടി., എയ്ജിസ്, കെ.എം.ആര്‍.എല്‍. എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ ആരംഭിക്കുന്നത്. എല്‍ ആന്‍ഡ് ടിക്കാണ് നിര്‍മാണ ചുമതല.
മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ ജോലികള്‍ പൂര്‍ത്തിയാക്കും. നിലവിലുളള മെട്രോ റെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിര്‍മ്മാണ ജോലികള്‍ നടക്കുക. നിലവിൽ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജേലികള്‍ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ ട്രെയിന്‍ സമയത്തിലും സര്‍വീസിലും പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആലുവയില്‍ നിന്ന് പേട്ടയിലേക്ക് 20 മിനിറ്റ് ഇടവിട്ടും പത്തടിപ്പാലത്തുനിന്നും പേട്ടയ്ക്ക് ഏഴ് മിനിറ്റ് ഇടവിട്ടും ട്രെയ്ൻ ഉണ്ടാകും. അതേ പോലെ പേട്ടയിൽ നിന്ന് പത്തടി പാലത്തേക്ക് ഏഴ് മിനിറ്റും ആലുവയിലേക്ക് 20 മിനിറ്റ് ഇടവിട്ടും ട്രെയ്ൻ ഉണ്ടാകും. ജോലികൾ പൂർത്തിയാകം വരെ ഒരു ട്രാക്കിലൂടെ മാത്രമായി ഗതാഗതം പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ചരിവ് കണ്ടെത്തിയ കൊച്ചി മെട്രോ തൂൺ പരിശോധിക്കാൻ ഡി.എം.ആർ.സി. മുൻ ഉപദേഷ്ടാവ് ഇ. ശ്രീധരനും എത്തിയിരുന്നു. മെട്രോ പില്ലറുകളുടെ രൂപകല്പനയും സാങ്കേതിക വിദ്യയും നിർവ്വഹിച്ച കമ്പനിയുടെ വിദഗ്ദരും ശ്രീധരനൊപ്പമുണ്ടായിരുന്നു.
മെട്രോ റെയിലിൻ്റെ ഇടപ്പള്ളി പത്തടിപ്പാലത്തെ 347-ാo നമ്പർ തൂണിലായിരുന്നു ചരിവ് കണ്ടെത്തിയത്. തൂണിന് ചുറ്റുമുള്ള മണ്ണ് നീക്കിയുള്ള പരിശോധനയാണ് നടക്കുന്നത്. ഇപ്പോൾ നടക്കുന്ന പരിശോധനയ്‌ക്കൊപ്പം ഇ. ശ്രീധരന്റെയും സംഘത്തിന്റെയും നിർദ്ദേശങ്ങളും കെഎംആർഎല്ലിനു സമർപ്പിക്കും. പിന്നീട് വിദ്ഗ്ദ്ധ സമിതി ചേർന്നായിരിക്കും അപാകത പരിഹരിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക.
കെ.എം.ആർ.എൽ. നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ തകരാർ ബോദ്ധ്യപ്പെട്ടതോടെ വിശദാശങ്ങൾ ഡി.എം.ആർ.സിയെയും അറിയിച്ചിട്ടുണ്ട്. പാളം ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് ഭാഗമായ വയഡക്ടിൻ്റെ ചരിവു കൊണ്ടും, പാളത്തിനടിയിലെ ബുഷിൻ്റെ തേയ്മാനം കൊണ്ടും മെട്രോ പാളത്തിൽ ചരിവുകളുണ്ടാകാറുണ്ട്. എന്നാൽ തൂണിൻ്റെ ചരിവാണ് പ്രശ്നമെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.
കെ.എം.ആർ.എല്ലിൻ്റെയും, ഡി.എം.ആർ.സിയുടെയും എഞ്ചിനിയർമാരുടെ നേതൃത്വത്തിലാണ് പരിശോധന. തൂണിൻ്റെ ചരിവാണെങ്കിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ട്രെയ്ൻ സർവീസുകൾ അധിക ദിവസം മുടങ്ങാതെ തന്നെ തകരാറുകൾ പരിഹരിക്കാൻ കഴിയുമെന്നുമാണ് കെ.എം.ആർ.എൽ. വ്യക്തമാക്കുന്നത്.
ഡി.എം.ആർ.സിയുടെ മേൽനോട്ടത്തിലാണ് ആലുവ മുതൽ പേട്ട വരെയുള്ള 25 കിലോമീറ്റർ മെട്രോ നിർമ്മിച്ചത്. വയഡക്ടിനും, ട്രാക്കിനുമിടയിൽ ചെറിയൊരു വിടവ് കുറച്ചു നാൾ മുൻപാണ് ശ്രദ്ധയിൽപ്പെട്ടത്. തൂണിൻ്റെ അടിത്തറയ്ക്ക് ബലക്ഷയമുണ്ടായോയെന്ന പരിശോധനയാണ് നടക്കുന്നത്. മണ്ണിൻ്റെ ഘടനയിൽ വന്ന മാറ്റമാണോ ചരിവിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമാകും. പത്തടിപ്പാലം ഭാഗത്ത് മെട്രോ ട്രെയിൻ വേഗത കുറച്ചാണ് സർവീസ് നടത്തുന്നത്. തകരാറുകൾ വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമമാണ് കെ.എം.ആർ.എൽ. നടത്തുന്നത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.