ന്യൂഡല്‍ഹി: എല്‍.ഡി.എഫ്. വിടുമെന്നും യു.ഡി.എഫില്‍ ഘടക കക്ഷിയാകുമെന്നും
മാണി സി. കാപ്പന്‍. ഇടത് മുന്നണി വിടുന്നതില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം വരും മുന്‍പാണ് മാണി സി കാപ്പന്റെ പ്രഖ്യാപനം. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ നേതൃത്വം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തുന്നതിന് മുന്‍പ് തീരുമാനം ഉണ്ടാകണമെന്ന് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചതായും മാണി സി കാപ്പന്‍ പറഞ്ഞു
എല്‍.ഡി.എഫില്‍ തന്നെ ഉറച്ചുനില്‍ക്കും എന്ന ശശീന്ദ്രന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം ഉറച്ചുനിന്നോട്ടെ. ഒരു കുഴപ്പവുമില്ല. പാറപോലെ ഉറച്ചുനില്‍ക്കട്ടെ എന്നായിരുന്നു കാപ്പന്റെ മറുപടി.
പാലാ സീറ്റിനെച്ചൊല്ലി മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കിയാണ് മാണി സി കാപ്പൻ നിര്‍ണായക തീരുമാനം പരസ്യമായി പ്രഖ്യാപിച്ചത്. ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്‍പ് തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കാപ്പൻ. ഐശ്വര്യ കേരള യാത്രാ വേദിയില്‍ താന്‍ ഉണ്ടാകുമെന്നും പരോക്ഷമായി കാപ്പന്‍ സൂചിപ്പിച്ചു.
Also Read
'ഞാൻ പോസ്റ്റിലുളളപ്പോൾ ഗോൾ വീഴില്ല;' ജോസ് കെ മാണിയോട് മാണി സി കാപ്പൻ
ഇടത് മുന്നണി വിടുന്നതില്‍ തീരുമാനമെടുക്കാന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിനെ ശരദ് പവാര്‍ ചുമതലപ്പെടുത്തി. ഒറ്റക്കെട്ടായി ഇടത് മുന്നണി വിടുന്നതില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രി എ. കെ ശശീന്ദ്രന്റെ അഭിപ്രായം കൂടി തേടാന്‍ ദേശീയ അധ്യക്ഷൻ ശരദ് പവാർ തീരുമാനിച്ചത്.
അതേസമയം ഇടതു മുന്നണി വിടരുതെന്ന നിലപാടിലാണ് മന്ത്രി എ.കെ ശശീന്ദ്രന്‍. ഇതിനായി ദേശീയ നേതൃത്വത്തോടും ശശീന്ദ്രൻ വിഭാഗം സമ്മർദ്ദം ചെലുത്തുന്നുണ്ട്. ശശീന്ദ്രൻ, കാപ്പന്‍ വിഭാഗം എന്ന രണ്ടു ചേരികള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും ശശീന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഇതിനിടെ എന്‍സിപി പുറത്ത് പോയാലും എല്‍.ഡി.എഫിന് ക്ഷീണമില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. എ.കെ. ശശീന്ദ്രന്‍ വന്നാല്‍ കോണ്‍ഗ്രസ് എസ് സ്വീകരിക്കുമെന്നും രാമചന്ദ്രന്‍ കടന്നപ്പള്ളി കൊച്ചിയില്‍ പറഞ്ഞു.
Also Read
'പാലായിൽ സ്ഥാനാർഥി ഞാൻ: ചർച്ച നീട്ടി അവസാനം സീറ്റില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല'; മാണി സി കാപ്പൻ
ഇടതുമുന്നണി വിടാന്‍ എന്‍സിപി ദേശീയ നേതൃത്വം തീരുമാനിച്ചാല്‍
എ കെ ശശീന്ദ്രൻ പുതിയ പാർട്ടി രൂപീകരിച്ച് ഇടതുമുന്നണിയില്‍ തുടരുമെന്നാണ് കരുതുന്നത്. മാണി സി കാപ്പന്‍ ഒറ്റക്ക് പോയാല്‍ എന്‍സിപിയായി തന്നെ ശശീന്ദ്രൻ വിഭാഗത്തിന് മുന്നണിയിൽ തുടരാനാകും . പാര്‍ട്ടി മുന്നണി വിട്ടാല്‍ കോണ്‍ഗ്രസ് എസില്‍ ലയിക്കണം എന്നാണ് സിപിഎം മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശമെങ്കിലും അത് ഭാവിയില്‍ ജില്ലാകമ്മിറ്റികളുമായി ആലോചിച്ച് തീരുമാനം എടുക്കും.
മാണി സി കാപ്പന്‍ എപ്പോള്‍ വേണമെങ്കിലും ഇടതുമുന്നണി വിടുമെന്ന പ്രതീക്ഷയില്‍ നേരത്തേ തന്നെ ശശീന്ദ്രന്‍ നീക്കം നടത്തിയിരുന്നു. പുതിയ വിഷയത്തില്‍ മാണി സി കാപ്പനെതിരേ എന്‍സിപി ദേശീയ നേതൃത്വത്തിന് ശശീന്ദ്രന്‍ കത്തയച്ചിട്ടുമുണ്ട്. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെയാണ് മാണി സി കാപ്പന്‍ തീരുമാനം എടുത്തതെന്നാണ് ആരോപണം. ഇടതിനു തുടര്‍ഭരണം ലഭിക്കുമെന്നത് പവാറിനെ ബോധ്യപ്പെടുത്തി മുന്നണിമാറ്റം തടയാനാണ് എ.കെ. ശശീന്ദ്രന്‍ വിഭാഗത്തിന്റെ ശ്രമം.
അതേസമയം പാലാ ഉള്‍പ്പെടെ നാല് സിറ്റിങ് സീറ്റും എല്‍.ഡി.എഫ്. നല്‍കില്ലെന്നും രാജ്യസഭാ സീറ്റ് പ്രതീക്ഷിക്കേണ്ടെന്നും പവാറിനെ കാപ്പന്‍ ധരിപ്പിച്ചിട്ടുണ്ട്. ശശീന്ദ്രന്‍ വിഭാഗം ഒഴികെ എന്‍.സി.പി. കേരള ഘടകത്തെ ഒന്നാകെ യു.ഡി.എഫില്‍ എത്തിക്കാനുള്ള നീക്കത്തിലാണു കാപ്പന്‍.
കോട്ടയം, പത്തനംതിട്ട, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ കമ്മിറ്റികള്‍ കാപ്പനൊപ്പമാണ്. ദേശീയ നേതൃത്വം അനൂകൂലമായാല്‍ ഭൂരിപക്ഷം നേതാക്കളും ജില്ലാ കമ്മിറ്റികളും തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നാണ് കാപ്പന്‍ വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. അതേസമയം, യു.ഡി.എഫിലെത്തിയാല്‍ കാപ്പനെ പാലാ മണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.