തിരവനന്തപുരം: ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്കിയ മുഖ്യമന്ത്രി ബാര്‍ക്കോഴ കേസ് പിന്‍വലിക്കാന്‍ പത്തുകോടി വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ കേസെടുക്കാന്‍ ധൈര്യമുണ്ടോയെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്.
പ്രതിപക്ഷ നേതാവിനെതിരായ ആരോപണം രണ്ടുവണ അന്വേഷിച്ച് കഴമ്പില്ലെന്ന് തള്ളിയ കേസാണ്. ഹൈക്കോടതിയിലും വിജിലന്‍സ് കോടതിയിലും നിലനില്‍ക്കുന്ന കേസില്‍ മറ്റൊരു അന്വേഷണത്തിന് നിയമപരമായി അധികാരമില്ല.അഴിമതി ആരോപണത്തിന്റെ കൂരമ്പേറ്റു പിടയുന്ന മുഖ്യമന്ത്രിക്ക് ഇത്തരമൊരു അന്വേഷണത്തിന് ഉത്തരവിടാന്‍ അധികാരവും അര്‍ഹതയുമില്ല. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ പ്രതികാരം തീര്‍ക്കുന്ന മുഖ്യമന്ത്രി ജോസ് കെ മാണിക്കെതിരായ അന്വേഷണത്തെ ഭയക്കുന്നതെന്തിനാണെന്നും ഹസന് ചോദിച്ചു.
വികസനത്തിന്റെ മറവില്‍ തീവട്ടിക്കൊള്ള നടത്തിയ അഴിമതിക്കാരെ സംരക്ഷിക്കാനാണ് എല്‍ഡിഎഫ് 25ന് ജനകീയ പ്രതിരോധം തീര്‍ക്കുന്നത്.അതിന് വികസന സംരക്ഷണ ദിനമെന്നതിനേക്കാള് അഴിമതി സംരക്ഷണ ദിനമെന്ന് പേരു നല്‍കുന്നതാണ് ഉചിതം.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളായ വിജിലന്‍സ്, ക്രൈംബ്രാഞ്ച് എന്നിവയെ ഉപയോഗിച്ച് അഴിമതി ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനും നിഷ്ക്രിയമാക്കാനുമാണ് ശ്രമിക്കുന്നത്. ഇത് വിജയിക്കില്ല.മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രതികാര നടപടിയെ ഭയക്കുന്നില്ലെന്നും അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്നും ഒരടി പോലും പിന്മാറില്ലെന്നും എംഎം ഹസന് പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.