'എവിടെയാണ് ഇന്നാട്ടിലെ സാംസ്കാരിക നായകരൊക്കെ?': വി ടി ബൽറാം
Last Updated:
പിണറായി വിജയൻ- ലോക്നാഥ് ബെഹ്റ ടീമിന്റെ പൊലീസ് ഭരണത്തിൽ കേരളം വെള്ളരിക്കാപ്പട്ടണമായെന്നും തൃത്താല എംഎൽഎ
പാലക്കാട്: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തതിന്റെ പേരിൽ സ്ഥലംമാറ്റപ്പെട്ട ഡിസിപി ചൈത്ര തെരേസ ജോണിനെ പിന്തുണച്ചും സംസ്ഥാന സർക്കാരിനെ വിമർശിച്ചും വി ടി ബൽറാം എംഎൽഎ. പിണറായി വിജയൻ- ലോക്നാഥ് ബെഹ്റ ടീമിന്റെ പൊലീസ് ഭരണത്തിൽ കേരളം വെള്ളരിക്കാപ്പട്ടണമായെന്നു ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞവരെ പിടികൂടാന്‍ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ റെയ്ഡ് ചെയ്ത ഡിസിപിയെ സർക്കാർ ഉടനടി മാറ്റിയിരുന്നു. ആഭ്യന്തര വകുപ്പ് വിശദീകരണം തേടി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബാലികയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം അറസ്റ്റിലായ സിപിഎമ്മുകാരെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് മോചിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെത്തേടിയാണ് ആ ഐപിഎസ് ഉദ്യോഗസ്ഥക്ക് സംസ്ഥാന ഭരണകക്ഷിയുടെ പ്രാദേശിക ഓഫീസിലേക്ക് സെർച്ച് വാറണ്ടുമായി ചെല്ലേണ്ടി വന്നത്. കർത്തവ്യ നിർവഹണത്തോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമേ സാധാരണ ഗതിയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥ ഇങ്ങനെയൊരു നടപടിക്ക് മുതിരുകയുള്ളൂ. പ്രതികളെ അവിടെ ഒളിപ്പിച്ചിട്ടുണ്ടാവുമെന്ന് അവർക്ക് വിശ്വസനീയമായ വിവരം ലഭിച്ചിരിക്കണം. പൊലീസിലെ ഒറ്റുകാരെ വച്ച് ആ ദൗത്യം പരാജയപ്പെടുത്തിയെന്നത് മാത്രമല്ല, പൊപോലീസ് മേധാവിയും പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന സാക്ഷാൽ മുഖ്യമന്ത്രിയും ചേർന്ന് നേരിട്ട് ആ ഉദ്യോഗസ്ഥയെ വിളിച്ച് താക്കീത് ചെയ്യുന്നു, ഉടനടി സ്ഥാനത്തു നിന്ന് ഒഴിവാക്കുന്നു എന്നുകൂടിപ്പറഞ്ഞാൽ ഇതെന്തു തരം നിയമവാഴ്ചയാണ്! പിണറായി വിജയൻ- ലോകനാഥ് ബഹ്റ ടീമിന്റെ പൊലീസ് ഭരണത്തിൽ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്. ഡയറക്റ്റ് ഐപിഎസുകാരെ വേട്ടയാടി മനോവീര്യം തകർക്കുക എന്നതാണ് സിപിഎം ഭരണം വന്നതുമുതൽ ഇവിടത്തെ രീതി.
advertisement
എവിടെയാണ് ഇന്നാട്ടിലെ സാംസ്ക്കാരിക നായകരൊക്കെ? വി ടി ബൽറാം ഫേസ്ബുക്കിൽ മറ്റാരുടേയെങ്കിലും പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി "ബാലകറാം" ആക്കി മാറ്റാൻ നടന്നവരൊക്കെ ഇപ്പോൾ പു ക സ നൽകിയ ഏതോ പൊന്നാടയിൽ നട്ടെല്ല് മൂടിപ്പുതപ്പിച്ച് വച്ചിരിക്കുകയാണ് എന്ന് തോന്നുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 27, 2019 7:17 AM IST










