കോഴിക്കോട്: എല്‍.ജെ.ഡിയുടെ ഇടതു മുന്നണിയിലേക്കുള്ള മടങ്ങിവരവ് നഷ്ടമുണ്ടാക്കാന്‍ പോകുന്നത് ജെ.ഡി.എസിനോ? എന്തായാലും എല്‍ഡിഎഫിന് ചെറിയ തലവേദനയൊന്നുമാകില്ല വടകര സീറ്റുണ്ടാക്കുന്ന തർക്കം. സീറ്റ് വിഭജനംപോലും പൂര്‍ത്തിയായില്ലെങ്കിലും വടകര മണ്ഡലത്തില്‍ ഒരു തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടന്നു. ലോക് താന്ത്രിക് ജനതാദളാണ് വടകര മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി എല്‍.ഡി.എഫിനെയും ജെ.ഡി.എസിനെയും ഞെട്ടിച്ചത്.
സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് വടകര മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി സീറ്റുറപ്പിച്ച മട്ടിലാണ് ലോക് താന്ത്രിക് ദള്‍. കണ്‍വെന്‍ഷനും റാലിയും ഫലത്തില്‍ എല്‍ജെഡിയുടെ ശക്തിപ്രകടനമായിമാറി. പുതിയ സാഹചര്യത്തില്‍ എല്‍ജെഡി-ജെഡിഎസ് ലയനം സാധ്യമാകുമോയെ സംശയവും ബലപ്പെട്ടിട്ടുണ്ട്. അത്രത്തോളം ജെഡിഎസിനെ വെല്ലുവിളിച്ചായിരുന്നു എല്‍ജെഡി കണ്‍വെന്‍ഷനും പ്രകടനവും.
Also Read കുന്നത്തൂർ മണ്ഡലം സി.പി.എം ഏറ്റെടുത്തേക്കും; കോവൂർ കുഞ്ഞുമോനെ നോട്ടമിട്ട് യു.ഡി.എഫ്
സിറ്റിംഗ് സീറ്റ് ഒരു കാരണവശാലും വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ജെഡിഎസ്. ശക്തിതെളിയിക്കാന്‍ ജെ.ഡി.എസും വരുംദിവസങ്ങളില്‍ രംഗത്തിറങ്ങിയേക്കുമെന്നാണ് വിവരം. മുന്നണിയില്‍ പ്രബലരായ രണ്ട് കക്ഷികള്‍ വന്നതിനാല്‍ സിറ്റിംഗ് സീറ്റ് എന്ന ജെഡിഎസിന്റെ വാദത്തിന് പ്രസക്തിയില്ലെന്ന് എല്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്ജ് പറഞ്ഞു.
Also Read സംസ്ഥാനത്ത് ഇന്ന് 4612 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.46
സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ്കുമാര്‍ പരിപാടിയില്‍ പങ്കെടുത്തില്ല. കണ്‍വെന്‍ഷനില്‍ എല്‍.ജെ.ഡിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റിക്കും രൂപം നല്കി. ജെഡിഎസില്‍ വിട്ടെത്തിയവര്‍ക്ക് കണ്‍വെന്‍ഷനില്‍ സ്വീകരണവും നല്കി. ഈ സാഹചര്യത്തിൽ വടകര സീറ്റിനായുള്ള എല്‍ജെഡി-ജെഡിഎസ് തര്‍ക്കം ഇടതുമുന്നണിയ്ക്ക് തലവേദനയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
കണ്‍വെന്‍ഷനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് എം വി ശ്രേയാംസ്കുമാറിന്റെ അസാന്നിധ്യമായിരുന്നു. വര്‍ഗീസ് ജോര്‍ജ്ജുമായുള്ള ശ്രേയാംസിന്റെ പടലപിണക്കം മാറിയില്ലെന്നാണ് എല്‍ജെഡിയിലെ ഒരുവിഭാഗംവ ഇപ്പോഴും പറയുന്നത്. വടകരയിലെ നീക്കങ്ങള്‍ക്ക് പിന്നില്‍ വര്‍ഗീസ് ജോര്ജ്ജാണത്രെ. ശ്രേയാംസ്കുമാര്‍ വിട്ടുനില്‍ക്കാന്‍ കാരണം ഇതാണ്.
രണ്ട് വട്ടം വീരേന്ദ്രകുമാര്‍ നയിച്ചിരുന്ന സോഷ്യല്ലിസ്റ്റ് ദളിനെ അട്ടിമറിച്ചാണ് ജെഡിഎസ് ജയിച്ച മണ്ഡലമാണ് വടകര. 1957ലെ തെരഞ്ഞെടുപ്പിലൊഴികെ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ചുകയറിയ മണ്ഡലം. എല്‍ഡിഎഫിനിപ്പോള്‍ പ്രിയം എല്‍ജെഡിയോടാണ്. ജെഡിഎസിനോട് പഴയ പഥ്യം പോര.
തദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ കണ്ടതാണ് സിപിഎമ്മിന്റെ എല്‍ജെഡി പ്രേമം. എന്തായാലും തെരഞ്ഞെടുപ്പിന് മുമ്പ് ലയനം എല്‍ജെഡി-ജെഡിഎസ് ലയനം നടക്കില്ല. അതുകൊണ്ടുതന്നെ സീറ്റ് ആര്‍ക്കാണ് കിട്ടുകയെന്ന കാര്യത്തില്‍ കാത്തിരിക്കേണ്ടി വരും. എന്നാല്‍ കാത്തിരിക്കാതെ മണ്ഡല തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി വടകര തങ്ങള്‍ക്കാണ് അനൗദ്യോഗിക പ്രഖ്യാപനം എല്‍ജെഡി നടത്തിക്കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, JDS, Ldf, LJD