ആലപ്പുഴ: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ സാധാരണക്കാരുടെ ഇടയിൽ വലിയ സ്വാധീനവും ജനപിന്തുണയുമുള്ള നേതാവാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വടകരയിൽ നിന്ന് ദൂരെ നിൽക്കുന്നവർ പലതും കേൾക്കും. വടകര എസ്എൻഡിപിക്ക് ശക്തമായ സംഘടനയുള്ള സ്ഥലമായതുകൊണ്ട് തനിക്ക് പി ജയരാജൻ നേതൃഗുണവും ജനകീയ അംഗീകാരവുമുള്ള നേതാവാണെന്ന് നേരിട്ടറിയാം. കൊലയാളിയാണെന്നൊക്കെ പലരും പറയും. പി ജയരാജനെ ആർക്കും വിമർശിക്കാം, പക്ഷേ അവഗണിക്കാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ മത്സരിക്കാതിരുന്നത് ഒരുപാട് ജോലി ഉള്ളതുകൊണ്ടാണെന്നാണ് അദ്ദേഹം പറയുന്നത്. അസൗകര്യമോ, പരാജയപ്പെടുമോ എന്ന തോന്നലോ ആകാം മുല്ലപ്പള്ളി മത്സരിക്കാതിരിക്കാൻ കാരണം. അതേക്കുറിച്ച് താനൊന്നും പറയുന്നില്ലെന്നും ജനങ്ങളുടെ ചിന്തയ്ക്ക് വിടുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കെ മുരളീധരനും നല്ല നേതൃഗുണമുള്ള നേതാവാണ്. അദ്ദേഹത്തിന് ശേഷം മികച്ച ഒരു കെപിസിസി പ്രസിഡന്റ് ഉണ്ടായിട്ടില്ല. പക്ഷേ മുരളീധരൻ ഇടയ്ക്ക് അധികാരമോഹിയായി. അതുമില്ല, ഇതുമില്ല എന്ന നിലയിൽ ദൈവാധീനമില്ലാത്തയാളായി മാറി. ഇപ്പോൾ മുരളീധരന് പ്രതീക്ഷിക്കാതെ വീണുകിട്ടിയ ഭാഗ്യമാണ് വടകരയിലെ സ്ഥാനാർഥിത്വമെന്നും അത് ഭാഗ്യമാണോ നിർഭാഗ്യമാണോ എന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി ആലപ്പുഴയിൽ പററഞ്ഞു. മുരളീധരൻ കൂടി എത്തിയതോടെ വടകരയിൽ തീ പാറുന്ന പോരാട്ടം നടക്കും. മുരളീധരനെ ചെറുതായി കാണാനാകില്ല. ആരുതോൽക്കും ആര് ജയിക്കും എന്ന് പറയാനാകാത്ത നിലയാണ് വടകരയിലെന്നും വെള്ളാപ്പള്ളി പറഞ്ഞുനിർത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: P Jayarajan, Sndp, Vadakara, Vellappally natesan, എസ്എൻഡിപി, പി ജയരാജൻ, വടകര, വെള്ളാപ്പള്ളി നടേശൻ