മുതിർന്ന മാധ്യമപ്രവർത്തകൻ ജി. ശേഖരൻ നായർ അന്തരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ മികവിന് മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി ശേഖരന്‍ നായര്‍ (75) അന്തരിച്ചു. രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ മികവിന് മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1980 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ശേഖരന്‍ നായര്‍ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ബ്യൂറോ ചീഫായും കോഴിക്കോട്ട് ചീഫ് സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരമ്പര ഉയര്‍ത്തിയ വിവാദങ്ങളെത്തുടര്‍ന്ന് കെ കരുണാകരന്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആര്‍ രാമചന്ദ്രന്‍നായര്‍ രാജിവെച്ചിരുന്നു. 1999 ല്‍ കൊളംബോയില്‍ സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി വാജ്പേയിക്കൊപ്പം പോയ മാധ്യമസംഘത്തിലെ അംഗമായിരുന്നു.
advertisement
25 വര്‍ഷം നിയമസഭാ സമ്മേളനം റിപ്പോര്‍ട്ട് ചെയ്തതിന് നിയമസഭ അദ്ദേഹത്തെ ആദരിച്ചിരുന്നു. കെ വിജയരാഘവന്‍ പുരസ്‌കാരം, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അവാര്‍ഡ്, വി കെ കൃഷ്ണമേനോന്‍ സ്മാരക സമിതി അവാര്‍ഡ്, ഷാര്‍ജ മലയാളി അസോസിയേഷന്‍ അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ മുപ്പതില്‍പ്പരം അവാര്‍ഡുകള്‍ ലഭിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയായും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്മതീര്‍ഥക്കരയില്‍, മഴകൊണ്ടുമാത്രം മുളയ്ക്കാത്ത വിത്തുകള്‍ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.
ഭാര്യ ഡോ. പി രാധാമണി അമ്മ (റിട്ട. അധ്യാപിക). മക്കള്‍: ദീപാ ശേഖര്‍ (ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ആക്കുളം), ദിലീപ് ശേഖര്‍ (കണ്ണൂര്‍ എയര്‍പോര്‍ട്ട്). മരുമക്കള്‍: ഡോ. എം കെ മനു, ചിന്നു ആര്‍ നായര്‍.
advertisement
ഗവർണറുടെ അനുശോചനം
മുതിർന്ന മാധ്യമപ്രവർത്തകൻ ജി ശേഖരൻ നായരുടെ മരണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. പത്രപ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനം തൊഴിലിനോടും സമൂഹത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ആഴത്തിൽ പ്രതിഫലിപ്പിച്ചുവെന്ന് അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
കെ സുരേന്ദ്രൻ
മുതിർന്ന മാധ്യമ പ്രവർത്തകനുമായ ജി ശേഖരൻ നായരുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ കുലപതിയായിരുന്നു ജി ശേഖരൻ നായർ. സർക്കാർ വകുപ്പുകളിലെ നിരവധി അഴിമതികൾ അന്വേഷിച്ച് കണ്ടെത്തി അദ്ദേഹം വാർത്തകൾ ചെയ്തു. അദ്ദേഹത്തിന്റെ വാർത്തകളെ തുടർന്ന് പലർക്കും രാജിവെക്കേണ്ടി വരുകയും നടപടികൾ നേരിടേണ്ടി വരുകയും ചെയ്തു. 1999ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ കൂടെ കൊളൊബോയിൽ സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അവസരം കിട്ടിയത് പത്രപ്രവർത്തന മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായിരുന്നു. 25 വർഷത്തിലധികം കാലം നിയമസഭ റിപ്പോർട്ട് ചെയ്ത ജി.ശേഖരൻ നായർ നിഷ്പക്ഷ മാദ്ധ്യമപ്രവർത്തനത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു.
advertisement
രമേശ് ചെന്നിത്തല
ജി ശേഖരൻ നായരുടെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനത്തിന് കേരളത്തിൽ പുതിയ പന്ഥാവ് വെട്ടിത്തെളിച്ച നിർഭയനായ പത്രപ്രവർത്തകനായിരുന്നു ശേഖരൻ നായർ.
അദ്ദേഹത്തിന്റെ നിരവധി റിപ്പോർട്ടുകൾ കോളിളക്കം സൃഷ്ടിച്ചു. നിരവധി അഴിമതികളും പുറത്ത്കൊണ്ട് വന്നു. താനുമായി തികഞ്ഞ സൗഹൃദമാണ് കാത്തുസൂക്ഷിച്ചിരുന്നത്. ശേഖരൻ നായരുടെ വേർപാടിലൂടെ ജേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. ബന്ധുമിത്രാദികളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും അനുശോചിന സന്ദേശത്തിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 11, 2023 12:24 PM IST