PSC:പരിശീലന കേന്ദ്രങ്ങൾക്കെതിരെ അന്വേഷണം; പിഎസ് സിയുടെ പേര് ഉപയോഗിക്കരുത്

Last Updated:

പിഎസ് സി ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നവർക്ക് കോച്ചിംഗ് സെന്ററുകളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ പിഎസ് സിയെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ വിജിലൻസ് ആലോചിക്കുന്നു.

തിരുവനന്തപുരം: പിഎസ് സി പരീക്ഷകൾക്ക് പരിശീലനം നൽകുന്ന ചില സ്ഥാപനങ്ങൾക്ക് പിഎസ് സി ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നവരുമായി ബന്ധമുണ്ടെന്ന പരാതിയിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തും. തലസ്ഥാനത്തെ രണ്ട് സ്ഥാപന ഉടമകളിൽ നിന്നുൾപ്പെടെ വിജിലൻസ് സംഘം മൊഴിയെടുത്തു. സർക്കാർ ഉദ്യോഗസ്ഥരായ ഇവർ അവധിയെടുക്കാതെയാണ് സ്ഥാപനം നടത്തുന്നതെന്നതടക്കമുള്ള തെളിവുകളാണ് ലഭിച്ചത്.
വിജിലൻസ് പരിശോധന നടന്ന വീറ്റോ, ലക്ഷ്യ എന്നീ സ്ഥാപനങ്ങളുമായി ബന്ധമുള്ളവരെയാണ് വിജിലൻസ് വിളിച്ചുവരുത്തി മൊഴിയെടുത്തത്. വീറ്റോ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരിലൊരാളായ അജിതയുടെ ഭർത്താവ് തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിംഗിലെ ട്രേഡ്സ്മാനാണ്. ഇയാൾ 2015 മുതൽ സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും 2019 നവംബർ മുതൽ മാത്രമാണ് ലീവെടുത്തതെന്ന് തെളിഞ്ഞു. ‌
സ്ഥാപനത്തിന്റെ മറ്റൊരു പങ്കാളിയും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ നിന്നു വിരമിച്ച രാധാകൃഷ്ണ പിള്ളയുടെ ബന്ധുവുമായ രഞ്ജന് സ്ഥാപനവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞു. സെക്രട്ടറിയേറ്റിലെ ജിഎഡിയിലെ അണ്ടർ സെക്രട്ടറിയായ ഇയാൾ മുന്നാക്ക വിഭാഗ കോർപ്പറേഷനിൽ ഡെപ്യൂട്ടേഷനിലാണ്. ലീവ് എടുക്കാതെയാണ് ഇയാൾ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നതെന്ന് തെളിഞ്ഞു. ഇയാൾ വീറ്റോയ്ക്ക് വേണ്ടി പ്രസിദ്ധീകരിച്ച പുസ്തകം സർക്കാർ അനുമതിയോടെയാണോയെന്നും പരിശോധിക്കുന്നുണ്ട്.
advertisement
ലക്ഷ്യ എന്ന സ്ഥാപനവുമായി ബന്ധമുള്ള സർക്കാർ ഉദ്യോഗസ്ഥനായ ഷിബു ദീർഘകാല അവധിയിലാണെന്ന് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. മികച്ച ജോലിക്കായി 2012 മുതൽ അവധിയിൽ പ്രവേശിച്ച ഇയാൾ അഞ്ചു കൊല്ലത്തിനു ശേഷം അവധി ദീർഘിപ്പിച്ചതായാണു വിവരം. ലീവ് നീട്ടാനുള്ള കാരണവും വിജിലൻസ് പരിശോധിക്കും.
വേറെ സർക്കാർ ഉദ്യോഗസ്ഥർ ക്ലാസ് എടുക്കുന്നുണ്ടോയെന്നറിയാനും പരിശോധന നടത്തും. കഴിഞ്ഞ ദിവസം പിടിയിലായ അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥനെ സംബന്ധിച്ച് വിജിലൻസ് പ്രത്യേക റിപ്പോർട്ട് നൽകും.
പിഎസ് സിയും അന്വേഷണ പരിധിയിൽ
പിഎസ് സി ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നവർക്ക് കോച്ചിംഗ് സെന്ററുകളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ പിഎസ് സിയെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ വിജിലൻസ് ആലോചിക്കുന്നു. പരീക്ഷയ്ക്കു വരാൻ സാധ്യതയുള്ള ചോദ്യങ്ങളെന്ന നിലയിൽ ഉദ്യോഗാർഥികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചോദ്യങ്ങൾ പങ്കുവെച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. ഇതു കണക്കിലെടുത്താണിത്. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാരുടെ മൊഴിയെടുക്കാനും കോച്ചിംഗ് സെന്ററുകളെ കുറിച്ച് പരാതി ഉന്നയിച്ചവരുടെ മൊഴിയെടുക്കാനും വിജിലൻസ് ആലോചിക്കുന്നുണ്ട്.
advertisement
കൂടുതൽ പരിശീലന കേന്ദ്രങ്ങളിലേക്കും അന്വേഷണം നീണ്ടേക്കും. ആരോപണ വിധേയമായ സ്ഥാപനങ്ങളുടെ സ്വത്ത് വിവരങ്ങളെ കുറിച്ചും അന്വേഷിക്കും.
പിഎസ് സിയുടെ പേര് ഉപയോഗിക്കരുത്
പിഎസ് സി എന്ന പേരുപയോഗിച്ച് പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ നടത്തുന്നത് തടയണമെന്ന് പിഎസ് സി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പരസ്യത്തിലോ, ബോർഡിലോ പോസ്റ്ററുകളിലോ പിഎസ് സി എന്ന പേര് ഉപയോഗിക്കാൻ പാടില്ല. ജില്ലാ ഓഫീസർമാർ ഇക്കാര്യം പരിശോധിക്കും.
ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഎസ് സിയുടെ ജില്ലാ അധികൃതർ പൊലീസിനു പരാതി നൽകും. തിരുവനന്തപുരത്ത് പരീക്ഷാ പരിശീലന കേന്ദ്രം നടത്തിപ്പുകാർ പിഎസ് സിയുടെ പേരിൽ ഉദ്യോഗാർഥികളെ കബളിപ്പിക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിജിലൻസ് സ്ഥാപനങ്ങൾ റെയ്ഡ് ചെയ്ത് നടപടി സ്വീകരിച്ചു.
advertisement
സർക്കാർ ജീവനക്കാർ പരിശീലന കേന്ദ്രം നടത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെതിരെ സർക്കാർ സ്വീകരിച്ച നടപടികൾ പിഎസ് സി യോഗം ചർച്ച ചെയ്തു. കെഎഎസ് പരീക്ഷ വിജയകരമാക്കിയ ജീവനക്കാരെ യോഗം അഭിനന്ദിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PSC:പരിശീലന കേന്ദ്രങ്ങൾക്കെതിരെ അന്വേഷണം; പിഎസ് സിയുടെ പേര് ഉപയോഗിക്കരുത്
Next Article
advertisement
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
  • ആർമി ലെഫ്റ്റനന്റായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ഏജന്റ് ആരവ് മാലിക് ഡൽഹിയിൽ അറസ്റ്റിലായി.

  • ആർമി യൂണിഫോം ഓൺലൈനായി വാങ്ങി, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഡോക്ടറുടെ വിശ്വാസം നേടിയെന്ന് പോലീസ്.

  • മാലിക്കിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ആൾമാറാട്ടം കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ്.

View All
advertisement