ഉരുള്‍പൊട്ടല്‍ ദുരന്ത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയില്‍ നിന്ന് 53 അംഗ ഫയര്‍ ഫോഴ്‌സ് സംഘം തിരുവനന്തപുരത്തു നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടു. നാല് ഉദ്യോഗസ്ഥരും 49 ഫയര്‍മാന്‍മാരും അടങ്ങുന്ന സംഘമാണ് ഒരാഴ്ചത്തെ ദൗത്യത്തിനായി വയനാട്ടിലെത്തുക. കളക്ട്രേറ്റിലെ കളക്ഷന്‍ സെന്ററില്‍ സ്വീകരിച്ച അവശ്യസാധനങ്ങളുടെ ആദ്യ ബാച്ചും ഇതോടൊപ്പം കൊടുത്തുവിട്ടു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയാണ് ആദ്യബാച്ചില്‍ വയനാട്ടിലെത്തിക്കുക.
വയനാട് കളക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ആരംഭിച്ചു.
ചൂരൽമല പ്രദേശത്ത് ആംബുലൻസുകളുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ചൂരൽമലയിലും സമീപത്തും ആവശ്യത്തിൽ കൂടുതൽ ആംബുലൻസുകൾ ഉള്ളത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
രക്ഷാപ്രവർത്തനത്തിന് 25 ആംബുലൻസുകൾ മാത്രമേ ദുരന്ത സ്ഥലത്ത് ആവശ്യമുള്ളൂ. ബാക്കി 25 ആംബുലൻസുകൾ പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഫയർഎഞ്ചിൻ ദുരന്ത സ്ഥലത്ത് മൂന്നും പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ രണ്ടെണ്ണവുമാണ് പാർക്ക് ചെയ്യേണ്ടത്. ബാക്കിയുള്ളവ അകലെ സൗകര്യപ്രദമായ സ്ഥലത്ത് പാർക്ക് ചെയ്യണം.
കോഴിക്കോട് വടകര താലൂക്ക് വിലങ്ങാട് വീണ്ടും ഉരുൾ പൊട്ടി. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ ഉരുള്‍പൊട്ടിയ അതേസ്ഥലത്താണ് വീണ്ടും ഇന്ന് വൈകുന്നേരത്തോടെ ഉരുള്‍പൊട്ടലുണ്ടായത്. സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് അല്‍പനേരം അവിടെ കുടുങ്ങി. വെള്ളം താഴ്ന്നതോടെ കലക്ടര്‍ സ്ഥലത്ത് നിന്ന് തിരിച്ചു.
ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെയും അവധി
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (ഓഗസ്റ്റ് 01) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (01.08.2024) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
ബുധനാഴ്ച വൈകീട്ട് കണ്ണൂരിൽ എത്തുന്ന രണ്ടാമത്തെ വിമാനത്തിൽ നിന്നുള്ള സാമഗ്രികൾ 15 ട്രക്കുകളിലായി രാത്രിയോടെ ചൂരൽ മലയിൽ എത്തും. ബംഗ്ലൂരുവിൽ നിന്നും കരമാർഗ്ഗവും സാമഗ്രികൾ ചൂരൽമലയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
കേരള ആൻഡ് കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാന്റിംഗ് (ജിഒസി) മേജർ ജനറൽ വി ടി മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.
കരസേനയുടെ 100 പേർ കൂടി രക്ഷാദൗത്യത്തിനായി ഉടൻ ദുരന്തമുഖത്ത് എത്തും.
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കിൽ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്നിഫർ നായകൾ ബുധനാഴ്ച രാത്രിയോടെ ദുരന്തമേഖലയിൽ എത്തും. മീററ്റിൽ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇവ കണ്ണൂർ വിമാനത്താവളത്തിലും അവിടെനിന്ന് ദുരന്ത മേഖലയിലും എത്തും.
ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന്റെ (ബെയ്‌ലി പാലം) നിർമ്മാണം നാളെ (ആഗസ്റ്റ് 1) വൈകുന്നേരത്തോടെ പൂർത്തിയാകും.
190 അടി നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാനാവും.
നീളം കൂടുതലായതിനാൽ പുഴയ്ക്ക് മധ്യത്തിൽ തൂൺ സ്ഥാപിച്ചാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനം എളുപ്പമാകും.
ഡൽഹിയിൽ നിന്നും ബംഗ്ലൂരുവിൽ നിന്നുമാണ് പാലം നിർമ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ ചൂരൽമലയിൽ എത്തിക്കുന്നത്. ഡൽഹിയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ വിമാനം വഴി എത്തിക്കുന്ന സാമഗ്രികൾ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവരിക. ചൊവ്വാഴ്ച രാത്രിയോടെ ആദ്യ വിമാനത്തിൽ എത്തിയ സാമഗ്രികൾ ഉപയോഗിച്ചാണ് ഇപ്പോൾ പാലത്തിന്റെ നിർമ്മാണം നടക്കുന്നത്.
വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി,കാപ്പിക്കളo, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വേണ്ട നടപടികൾ സ്വീകരിക്കണം.
വയനാട് ജില്ലയിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് ഒന്ന് )ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
വയനാട്ടിൽ മണ്ണിടിച്ചിൽ മേഖലയിലെ നെറ്റ്‌വർക്ക് ട്രാഫിക്കിലെ വർദ്ധനവ് കണക്കിലെടുത്ത് റിലയൻസ് ജിയോ അതിൻ്റെ നെറ്റ്‌വർക്ക് ശേഷി വർദ്ധിപ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലും ഈ സമയത്ത് കണക്റ്റിവിറ്റിയുടെ നിർണായക ആവശ്യവും കണക്കിലെടുത്തതാണ് ബാധിത പ്രദേശത്ത് അടിയന്തരമായി ജിയോ പുതിയതായി ഒരു ടവർ കൂടി സ്ഥാപിച്ചത്.
നെറ്റ്‌വർക്ക് കപ്പാസിറ്റിയിലും കവറേജിലുമുള്ള വർദ്ധനവ് ദുരിതമനുഭവിക്കുന്ന പ്രദേശവാസികളെയും രക്ഷാപ്രവർത്തകരെയും ദുരന്ത നിവാരണ സംഘങ്ങളെയും സഹായിക്കും.
ചൂരൽമലയിലെ കൺട്രോൾ റൂം നമ്പർ 8848307818.
മുഖ്യമന്ത്രി വയനാട്ടിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് വിമാന മാർഗമാണ് യാത്ര. ഇന്ന് കോഴിക്കോട് തങ്ങും. നാളെ വയനാട്ടിൽ എത്തും. ചീഫ് സെക്രട്ടറിയും ഡിജിപിയും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്
മുഖ്യമന്ത്രി നാളെ വയനാട്ടിൽ. രാവിലെ കളക്ടറേറ്റിൽ അവലോകന യോഗത്തിൽ പങ്കെടുക്കും.
കാസർഗോഡ് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
മുൻകൂട്ടി തീരുമാനിച്ച പരീക്ഷകളിൽ മാറ്റമില്ല –
TIME: 4. 50 AM
158 മരണങ്ങൾ സ്ഥിരീകരിച്ചു
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 158 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 86 പേരെ തിരിച്ചറിഞ്ഞു. 73 പേർ പുരുഷൻമാരും 66 പേർ സ്ത്രീകളുമാണ്. 18 കുട്ടികളുണ്ട്. ഒരു മൃതദേഹത്തിൻ്റെ ആൺ പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല.
147 മൃത ദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്ററുമോർട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. 213 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 97 പേർ വിവിധ ആശുപത്രികളിൽ ചികിത്‌സയിൽ തുടരുന്നു. 117 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിലേക്ക് മാറ്റി.
വയനാട്ടിൽ 92 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.
ചൂരൽ മലയിലേക്കുള്ള പാലം നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്നതിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ട്രക്കുകൾ
വയനാട് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം ശക്തിപ്പെടുത്താന്‍ തസ്തിക മാറ്റത്തിലൂടെ 2 തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയും ഒരു സീനിയര്‍ റസിഡന്റ് തസ്തികയുമാണ് തസ്തിക മാറ്റം വരുത്തി അനുവദിച്ചത്. മെഡിക്കല്‍ കോളേജിലെ കാത്ത് ലാബിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും കാര്‍ഡിയോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിനും മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഹൃദ്രോഗ ചികിത്സാ രംഗത്ത് നൂതന ചികിത്സ സാധ്യമാക്കാന്‍ വയനാട് മെഡിക്കല്‍ കോളേജില്‍ ഈ സര്‍ക്കാര്‍ കാത്ത് ലാബ് സജ്ജമാക്കി കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കിയിരുന്നു. കാത്ത് ലാബില്‍ എക്കോ പരിശോധനകള്‍ നേരത്തെ ആരംഭിച്ചിരുന്നു. രക്തധമനികളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ക്കും കാത്ത് ലാബില്‍ നിന്ന് ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐ.സി.ഡി. സംവിധാനവും കാത്ത് ലാബിലുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് എട്ടുകോടി രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാത്ത് ലാബ് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കാത്ത് ലാബ് സി.സി.യു.വില്‍ ഏഴു കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. അടുത്തിടെ വയനാട് ജില്ലയില്‍ ആദ്യമായി സിക്കിള്‍ സെല്‍ രോഗിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിജയകരമായി നടത്തിയിരുന്നു.
മേപ്പാടി സി എച്ച് സിയിലുള്ള 103 മൃതദേഹങ്ങളിൽ 100 മൃതദേഹങ്ങളുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി. 54 പുരുഷൻമാരുടെയും 47 സ്ത്രീകളുടേയും മൃതദേഹങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. 4 ശരീര ഭാഗങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല മേപ്പാടി സി.എച്ച്.സിയിൽ പരിക്കേറ്റ് ചികിൽസയിലുള്ളത് 28 പേരാണ്. 18 സ്ത്രീകളും 10 പുരുഷൻമാരുമാണ്.
ചൂരൽമലയിലേക്കുള്ള റോഡിൻ്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ അല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. മുണ്ടക്കൈയിലേക്ക് താൽകാലിക പാലം നിർമ്മിക്കുന്നതിന് ഇന്ത്യൻ വ്യോമ സേനയുടെ വിമാനം കണ്ണൂർ എയർപോർട്ടിൽ ഇറങ്ങിയിട്ടുണ്ട്. വിമാനത്തിൽ കൊണ്ടുവന്ന പാലം നിർമ്മിക്കാനുള്ള സാമഗ്രികൾ ദുരന്ത സ്ഥലത്തേക്ക് അടിയന്തിരമായി എത്തിക്കേണ്ടതുണ്ട് ഇതിനാണ് നിയന്ത്രണം.
വെള്ളം കയറിയതിനാൽ കൽപ്പറ്റ 33 കെവി സബ്സ്റ്റേഷൻ നിന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടത് പുന:സ്ഥാപിച്ചു. കൽപ്പറ്റ ടൗണിലും പ്രധാനപ്പെട്ട ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചിട്ടുണ്ട്. ദുരന്തഭൂമിയോട് ചേർന്നുള്ള മേപ്പാടി ടൗണിലും മേപ്പാടി ഗവ. ആശുപത്രി, വിംസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് പാലവും റോഡുകളും ഒലിച്ചുപോയതിനാലും പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാലും അവിടേക്ക് കടന്ന് വൈദ്യുതി പുന:സ്ഥാപന ശ്രമങ്ങൾ തുടങ്ങാൻ സാധിച്ചിട്ടില്ല.
പ്രാഥമിക ജോലികൾ നിർവഹിക്കുന്നതിനും രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായങ്ങൾ നൽകുന്നതിനും സബ് എൻജിനീയർമാരുടെ നേതൃത്വത്തിൽ രണ്ട് ടീമുകളെ വാഹനങ്ങൾ സഹിതം സ്ഥലത്ത് തയ്യാറാക്കി നിർത്തിയിട്ടുണ്ട്. വൈദ്യുതി പുന:സ്ഥാപനത്തിന് ആവശ്യമായ എബിസി കേബിളുകളും ട്രാൻസ്ഫോമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതി ശൃംഖല പുനർനിർമ്മിച്ച് അവിടങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു. ബുധനാഴ്ച പുലർച്ചെയോടുകൂടി തന്നെ ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും നാല് കിലോമീറ്റർ വരെയുള്ള പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിരുന്നു. പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെഎസ്ഇബിയ്ക്ക് ഉണ്ടായതായി കണക്കാക്കുന്നത്.
മേപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏകദേശം മൂന്നര കിലോമീറ്റർ ഹൈ ടെൻഷൻ (11 KV) ലൈനുകളും 8 കിലോമീറ്റർ ലോ ടെൻഷൻ ലൈനുകളും പൂർണമായും തകർന്നു. രണ്ടു ട്രാൻസ്ഫോമറുകൾ കാണാതാവുകയും 6 ട്രാൻസ്ഫോമറുകൾ നിലംപൊത്തുകയും ചെയ്തു. ആയിരത്തോളം ഉപഭോക്താക്കളുടെ സർവീസ് പൂർണമായും തകർന്നിട്ടുണ്ട്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൂരൽമല സന്ദർശിക്കുന്നു
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൂരൽമല സന്ദർശിക്കുന്നു
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൂരൽമല സന്ദർശിക്കുന്നു
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൂരൽമല സന്ദർശിക്കുന്നു
മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു.
ദുരന്തത്തിൽ നിന്ന് രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കാൻ ബുധനാഴ്ച രാവിലെ വയനാട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനം.
ഇവിടെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും. കൂടാതെ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും നിയോഗിക്കും. കോഴിക്കോട്, തലശ്ശേരി ഉൾപ്പെടെ നാല് സഹകരണ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വരാൻ തയ്യാറാണെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു.
കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പാലത്തിലൂടെ കൊണ്ടുവരുന്ന പോയിന്റിൽ വെള്ളം വിതരണം ചെയ്യാൻ സജ്ജീകരണം ഏർപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ചൂരൽമലയിൽ ജെസിബി നിൽക്കുന്ന സ്ഥലം മുതൽ കൺട്രോൾ റൂം വരെ ആവശ്യത്തിന് ലൈറ്റ് എത്തിക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച രക്ഷാപ്രവർത്തനത്തിനായി കോഴിക്കോട് നിന്നും മറ്റും അസ്‌ക വിളക്കുകൾ ഉടനടി എത്തിച്ചത് വളരെയധികം ഉപകാരപ്രദമായതായി മന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, വി അബ്ദുറഹ്മാൻ, കെ കൃഷ്ണൻകുട്ടി, ജി ആർ അനിൽ, ഒ ആർ കേളു, രക്ഷപ്രവർത്തനം ഏകോപിപ്പിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥൻ സീരാം സാംബശിവറാവു, എഡിഎം കെ ദേവകി എന്നിവരും പങ്കെടുത്തു.
വയനാട് ദുരന്തത്തിൽ രാജ്യം ഒന്നടങ്കം നാടിനുവേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. മേപ്പാടി കുടുംബാരോഗ്യകേന്ദ്രം സന്ദർശിക്കുകയായിരുന്നു ഗവർണർ.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനമാണ് സ്ഥലത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെല്ലാം എല്ലാവിധ സഹായം നൽകാനും തയ്യാറാണെന്നും ഗവർണർ പറഞ്ഞു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ബാബു, വൈസ് പ്രസിഡണ്ട് രാധ രാമസ്വാമി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രാജു ഹെജുമാടി, നാസർ, പഞ്ചായത്ത് സെക്രട്ടറി നൗഷാദലി, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മുണ്ടക്കെ ദുരന്തത്തിൽ മരിച്ച 15 പേരുടെ മൃതദേഹങ്ങൾ മേപ്പാടിയിലെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. വിറങ്ങലിച്ചു. ചൊവ്വാഴ്ച രാത്രി 7 മുതൽ ബുധനാഴ്ച പുലർച്ചെ 3 വരെയാണ് 15 മൃതശരീരങ്ങൾ എരിഞ്ഞടങ്ങിയത്. രാവിലെ 7 മുതൽ വീണ്ടും മൃതദേഹങ്ങൾ സംസ്കരിച്ചു തുടങ്ങി. ഉറ്റവരുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. മുഖം പോലും കാണാൻ പറ്റാത്ത ഒട്ടനവധി മൃതദേഹങ്ങൾ കണ്ണീർ നൊമ്പരമായി. സന്നദ്ധ പ്രവർത്തകരടക്കമുള്ളവരാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നിശ്ചയിച്ചിരുന്ന 2024 ഓണം ബമ്പര്‍ ഔദ്യോഗിക പ്രകാശന ചടങ്ങ് മാറ്റിവച്ചു. ഓണം ബമ്പര്‍ വില്‍പ്പന നാളെ (ഓഗസ്റ്റ് 01) മുതല്‍ ആരംഭിക്കും. മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം ഇന്ന് നടക്കും.
പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി തന്റെ മണ്ഡലമായ വയനാട്ടിലെ ദുരന്ത മേഖലയിലെ സന്ദർശനം മാറ്റി വച്ചു.പ്രമുഖരുടെ സന്ദർശനത്തിന് സുരക്ഷ ഒരുക്കേണ്ടത് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയായി മാറുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ദുരന്തഭൂമിയിൽ തന്നെ തുടർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും വിവരങ്ങൾ കൈമാറാനും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ അദ്ദേഹം ചുമതലപ്പെടുത്തി.
2024 ജൂലൈ 31 10.20 AM
മുഴുവൻ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്തു.വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ
ഉരുൾപൊട്ടലിൽ 123 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിച്ചശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തുന്നു. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ഇന്ന് (ബുധനാഴ്ച) രാവിലെ 11.30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാ വത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. 17 ട്രക്കുകളിലായി പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കും.
മലപ്പുറം ജില്ലയിൽ കണ്ടെത്തിയ മൃത ദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മേപ്പാടി ആശുപത്രിയിലേക്ക് കൊണ്ട് വരും. ശരീരം തിരിച്ചറിയുന്നതിനായി ബന്ധുക്കൾ മലപ്പുറം ജില്ലയിൽ പോവേണ്ടതില്ലെന്ന് വയനാട് ജില്ലാ കളക്ടർ മേഘശ്രീ അറിയിച്ചു. വേഗത്തിലാക്കാൻ തൃശൂർ കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഡോക്റ്റർമാരെ നിയോഗിച്ചിട്ടുണ്ട്.
അവശ്യ വസ്തുക്കൾ വയനാട്ടിൽ എത്തിക്കുവാൻ വ്യക്തികളും സംഘടനകളും അതിനാൽ സ്വന്തം നിലയിലുള്ള വയനാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കി കലക്ടറേറ്റിലോ ജില്ലാ പഞ്ചായത്തിൻ്റെ കേന്ദ്രത്തിലോ സാധനങ്ങൾ എത്തിച്ച് നല്കണമെന്ന് കണ്ണൂർ ഡി ഡി എം എ അറിയിച്ചു.
ദുരന്തബാധിത മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുവാൻ സന്നദ്ധരായവർ ഔദ്യോഗിക സംവിധാനം വഴിയെ വയനാട്ടിലേക്ക് പോകാവു എന്നും ഡി ഡി എം എ അറിയിച്ചു.രക്ഷാപ്രവർത്തനം നടത്തുവാൻ സന്നദ്ധരായവർ കൊട്ടിയൂർ ചെക്ക് പോസ്റ്റിന് സമീപം എത്തിയാൽ വയനാട്ടിലെ കൺട്രോൾ റൂമിൽ നിന്ന് ആവിശ്യപ്പെടുന്ന മുറയ്ക്ക് പോകാൻ അനുവാദം നൽകുമെന്ന് ജില്ലാ പോലീസ് മേധാവി( കണ്ണൂർ റൂറൽ) എം ഹേമലത അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പൊലീസ് മേധാവിയെയും , പേരാവൂർ ഡി വൈ എസ് പിയെയും ബന്ധപ്പെടാം. ജില്ലാ പോലീസ് മേധാവി( കണ്ണൂർ റൂറൽ) 9497996900, പേരാവൂർ ഡി വൈ എസ് പി 9497990280
വൈകിട്ട് ഓൺലൈനായി ചേർന്ന് ഡി ഡി എം എ യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ, ജില്ലാ പോലീസ് മേധാവി( കണ്ണൂർ റൂറൽ) എം ഹേമലത, സബ് കലക്ടർ സന്ദീപ് കുമാർ, ആർ ഡി ഒ ടി എം അജയകുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വയനാട്ടിലെ ദുരന്തമേഖലയിലേക്ക് ജില്ലയിൽ നിന്നുള്ള അവശ്യ വസ്തുക്കളുടെ വിതരണവും സന്നദ്ധ സേവന പ്രവർത്തനവും ഔദ്യോഗിക സംവിധാനങ്ങളിലൂടെ മാത്രമെ ചെയ്യാവു എന്നും കണ്ണൂർ ഡി ഡി എം എ.വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത ദിവാരണ അതോറിറ്റി (ഡി ഡി എം എ)അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുവാൻ ജില്ലാ ഭരണകൂടവും, ജില്ലാ പഞ്ചായത്തും നേതൃത്വം നൽകുന്നുണ്ട്.
കളക്ടറേറ്റിലും ജില്ലാ പഞ്ചായത്തിലും ദുരിത ബാധിതർക്ക് വേണ്ടിയുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിന് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സന്നദ്ധരായ വ്യക്തികൾക്കും സംഘടനകൾക്കും അവശ്യ വസ്തുക്കളായ വസ്ത്രങ്ങൾ(പുതിയത്), കുടിവെള്ളം, സാനിറ്ററി പാഡ്, പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കൾ, അരി, പയർ വർഗങ്ങൾ, തേയില പൊടി, പഞ്ചസാര, ബാറ്ററി, ടോർച്ച് മുതലായവ ഈ കേന്ദ്രങ്ങളിൽ എത്തിക്കാം.
ഇത് സുരക്ഷിതമായി ദുരന്ത ബാധിതരിലേക്ക് എത്തിക്കുമെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയും അറിയിച്ചു.
കലക്ടറേറ്റിൽ ഇതിനായി ബന്ധപെടേണ്ട നമ്പർ 9446682300, ജില്ലാ പഞ്ചായത്തിനെ ബന്ധപെടേണ്ട നമ്പർ 9048265159.
ജില്ലാ പഞ്ചായത്തിൻ്റെ അവശ്യ വസ്തുക്കളുമായിട്ടുള്ള ആദ്യ വാഹനം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് പുറപ്പെടും.
വെള്ളരിമല, മുപ്പിടി, മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നിവിടങ്ങളിലാണ് രക്ഷാപ്രവർത്തനം നടത്തിയത്
മറ്റു പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടന്നുവരുന്നു. സൈന്യത്തിന്റെ നാല് സംഘങ്ങളാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത്.തിരുവനന്തപുരത്തുനിന്നുള്ള രണ്ട് സംഘങ്ങൾ കൂടി ഉടൻ എത്തും. ബംഗളൂരുവിൽ നിന്നുള്ള എൻജിനീയർ ടാസ്ക് ഫോഴ്സ് ഉടനെത്തും.