കണ്ണൂർ: ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ യുവതിക്ക് കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞു കൈയിൽ കയറിയതായി പരാതി. തയ്യിൽകുളം സ്വദേശി നന്ദനയ്ക്ക് ഡ്രിപ് നൽകാൻ കാനുല കയറ്റിയപ്പോൾ പ്ലാസ്റ്റിക് വരുന്ന ഭാഗത്തുനിന്ന് ഒടിഞ്ഞ് സൂചി ഞരമ്പിനുള്ളിൽ കുരുങ്ങി. പിന്നീട് വലതു കയ്യിലും കാനുല ഇട്ടെന്നും സമാനമായ രീതിയിൽ വലതു കയ്യിലും സൂചി ഒടിഞ്ഞു കയറിയെന്നുമാണ് പരാതി. സൂചി പുറത്തെടുക്കാൻ ഇരുകൈകളിലും ശസ്ത്രക്രിയ നടത്തേണ്ടി വന്നു. കണ്ണൂർ എകെജി ആശുപത്രിക്ക് എതിരെ നന്ദനയുടെ കുടുംബം പൊലീസിൽ പരാതി നൽകി.
ശക്തമായ പനിയും ഛർദിയും മൂലമാണ് ഈ മാസം രണ്ടിനു ആശുപത്രിയിൽ ചികിത്സ തേടിയത്. ആറാം തീയതി മുതൽ അസഹനീയമായ വേദന തോന്നിയതോടെ ആശുപത്രി ജീവനക്കാരോടു പരാതി പറഞ്ഞത്. ഡോക്ടർ അടക്കമുള്ളവർ എത്തി പരിശോധിച്ചുവെങ്കിലും കാനുല പൂർണമായും നീക്കം ചെയ്‌തുവെന്നായിരുന്നു അവകാശപ്പെട്ടതെന്നും വേദന അസഹനീയമായതോടെയാണ് തുടർ ചികിത്സ തേടിയതും ഇരുകൈകളിലും ശസ്ത്രക്രിയ നടത്തിയതെന്നും നന്ദന പറഞ്ഞു.
വീടിന്റെ മേൽക്കൂരയിൽ നിന്നു വീണ പാമ്പിന്റെ കടിയേറ്റ് നാലരവയസുകാരൻ മരിച്ചു
പാലക്കാട് മലമ്പുഴയിൽ നാലരവയസുകാരൻ വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എൻ രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്. ശംഖുവരയൻ (വെള്ളിക്കെട്ടൻ) ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അമ്മ ബിബിതയുടെ വീട്ടിൽവെച്ചാണ് പാമ്പുകടിയേറ്റത്. വീട്ടിലെ കിടപ്പുമുറിയിൽ നിലത്ത് പായ വിരിച്ച് അമ്മയോടൊപ്പം ഉറങ്ങിയതായിരുന്നു. ബിബിതയുടെ കഴുത്തിൽക്കൂടി ഇഴഞ്ഞതോടെയാണ് പാമ്പെത്തിയത് അറിഞ്ഞത്. വൈകാതെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും തൊണ്ട് വേദനയുള്ളതായി പറയുകയും ചെയ്തു. ദേഹത്ത് നീർക്കെട്ട് വരികയും ചെയ്തതോടെ പാമ്പിന്റെ കടിയേറ്റതായി സംശയം തോന്നുകയും ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മരിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.