കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുൻപ് എൽഡിഎഫിൽ എത്തും. സിപിഎം നേതാക്കളുമായുള്ള നിർണായകമായ ചർച്ചകൾക്ക് ഈ ആഴ്ച തുടക്കമാകും. തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഉടൻ വരാനിരിക്കുന്ന സാഹചര്യത്തിൽ വളരെ വേഗം മുന്നണി പ്രവേശനം സാധ്യമാക്കുകയാണ്
ജോസ് കെ മാണി.
എൽഡിഎഫും ഉടൻതന്നെ തന്ത്രപരമായ പ്രഖ്യാപനങ്ങൾ നടത്തിയേക്കും. തദ്ദേശ സ്ഥാപനങ്ങളിൽ വേണ്ട സീറ്റുകളെ സംബന്ധിച്ച് കേരള കോൺഗ്രസ്-എം പട്ടിക തയ്യാറാക്കുകയാണ്. യുഡിഎഫിൽ നിന്നും ലഭിച്ചതിൽ കൂടുതൽ സീറ്റ് നേടുകയാണ് ലക്ഷ്യം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റ് വേണമെന്ന് ഇതിനകം സിപിഎമ്മിനോട്
ജോസ് കെ മാണി ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലെ അഞ്ചു സീറ്റിൽ ധാരണയായി.
Also Read:
എൽഡിഎഫ് പ്രവേശനം: രാജ്യസഭാ അംഗത്വം രാജി വെക്കാനൊരുങ്ങി ജോസ് കെ. മാണി
പാലാ, കടുത്തുരുത്തി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ സീറ്റുകളിലാണ് ജോസ് വിഭാഗം മത്സരിക്കുക. കോട്ടയം സീറ്റും ജോസ് കെ മാണിക്ക് എൽഡിഎഫ് നൽകിയേക്കും. റോഷി അഗസ്റ്റിൻ വിജയിച്ച ഇടുക്കി സീറ്റും കേരള കോൺഗ്രസ് എമ്മിന് നൽകും. പാലാ, കുട്ടനാട് അടക്കമുള്ള സീറ്റുകൾ എൻസിപിയുടെ സിറ്റിങ് സീറ്റുകളാണ്. ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്തിയശേഷം ഈ സീറ്റുകളുടെ കാര്യത്തിൽ അന്തിമ വ്യക്തത വരുത്താനാണ് സിപിഎം തീരുമാനം.
പി ജെ ജോസഫിനും മോൻസ് ജോസഫ് എംഎൽഎക്കും അയോഗ്യത നീക്കം നടത്തി ജോസഫ് വിഭാഗത്തെ പ്രതിസന്ധിയിൽ ആക്കാനും ജോസ് കെ മാണി നീക്കം നടത്തുന്നുണ്ട്. നാളെ സ്പീക്കറെ കണ്ട് പരാതി നൽകിയേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.