കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് കോട്ടയത്ത് എത്തും. ജില്ലയിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന റബർ കർഷകസമരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ പൊൻകുന്നം സന്ദർശനത്തിനു മുന്നോടിയായി കാഞ്ഞിരപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിലാക്കി.
ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, കോൺഗ്രസ് ടൗൺ വാർഡ് പ്രസിഡന്റ് ഇ.എസ്. സജി എന്നിവരെ കാഞ്ഞിരപ്പള്ളി പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. ഇവർ കാഞ്ഞിരപ്പള്ളി ടൗണിൽ നിൽക്കുമ്പോൾ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Also Read- മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവർത്തകയോട് പുരുഷ പൊലീസ് മോശമായി പെരുമാറിയെന്നു പരാതി
അതേസമയം, കളമശ്ശേരിയിൽ കെഎസ്യു എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി മിവ ജോളിയെ പോലീസ് അപമാനിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്. തൃക്കാക്കര എസിപിയോട് കൊച്ചി ഡിസിപി റിപ്പോർട്ട് തേടി. വനിതാ പ്രവർത്തകയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കളമശേരി സി ഐ സന്തോഷ് തന്നെ പരസ്യമായി അപമാനിച്ചതെന്ന് മിവ ജോളി ന്യൂസ് 18 നോട് പറഞ്ഞു.
കളമശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ എത്തിയപ്പോൾ കളമശേരി സിഐ അടക്കമുള്ള പുരുഷ പോലീസുകാർ മിവ ജോളിയെ കടന്നു പിടിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. സവനിത പ്രവർത്തകയെ സമര മുഖത്ത് അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവും കാെച്ചി ഡി സി സി യും രംഗത്ത് എത്തി. ഡി സി സി പ്രസിഡണ്ട് ഡിജിപിക്ക് പരാതി നൽകി.
സംഭവം വിവാദമായ പശ്ചാത്തലത്തിൽ കാെച്ചി ഡി സി പി തൃക്കാക്കര എസി പി യോട് അന്വേഷിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നാളെ മിവ ജോളിയുടെ മൊഴി എടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.