മുസ്ലിം ലീഗ് നേതൃത്വം ഗൂഢാലോചകരുടെ കേന്ദ്രമായി മാറി; ചുറ്റും ഉപജാപകസംഘം - യൂത്ത് ലീഗ് യോഗത്തില്‍ പൊട്ടിത്തെറി
Last Updated:
പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യാതെയാണ് പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മായീല്‍ വയനാടാണ് ഈ വിമര്‍ശനം ഉന്നയിച്ചത്.
കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വം ഗൂഢാലോകരുടെ കേന്ദ്രമായി മാറിയതായി യൂത്ത് ലീഗ് യോഗത്തില്‍ വിമര്‍ശനം. നേതാക്കന്‍മാര്‍ക്ക് ചുറ്റും ഉപചാപക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നാലോ അഞ്ചോ പേരുടെ അധികാര വീതംവെപ്പിന്റെ കേന്ദ്രമായി പാര്‍ട്ടി ഉന്നതാധികാര സമിതി മാറിയതായും വിമര്‍ശനം ഉയര്‍ന്നു. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിലാണ് ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായത്.
ആശയപരമായ ചര്‍ച്ചകളുടെ വാതില്‍ നേതാക്കള്‍ കൊട്ടിയടച്ചു. പകരം നടക്കുന്നത് ഗൂഢാലോചനയാണ്. ഉപചാപക സംഘങ്ങളും ആജ്ഞാനുവര്‍ത്തികളായ ജില്ലാ നേതാക്കളും പാര്‍ട്ടിയെ പരാജയത്തിലേക്ക് തള്ളിവിട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐയുമായി നടത്തിയ ചര്‍ച്ചയും തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യവും പൊതുസമൂഹത്തോട് നേതാക്കള്‍ ചെയ്ത കുറ്റകൃത്യമാണ്. അധികാരത്തിന് നേതാക്കള്‍ നടത്തിയ നെട്ടോട്ടം പാര്‍ട്ടിയെ അപഹാസ്യമാക്കിയെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് വിമര്‍ശിച്ചു.
advertisement
ചന്ദ്രിക പത്രത്തിന്റെ നിലവിലെ പരിതാപകരമായ അവസ്ഥക്ക് കാരണമെന്താണെന്ന് നേതാക്കള്‍ വ്യക്തമാക്കണം. പാണക്കാട് ഹൈദരലി തങ്ങളെ ഇ ഡി ചോദ്യം ചെയ്യാന്‍ മാത്രം നടന്ന ക്രമക്കേട് എന്താണെന്ന് വ്യക്തമാക്കണം. പുതിയ തലമുറക്ക് പ്രതീക്ഷ നല്‍കുന്ന ഒരു പദ്ധതിയും പാര്‍ട്ടിയില്‍ നിന്നുണ്ടാവുന്നില്ല. ഐസ്‌ക്രീം കേസിന് സമാനമായ സാഹചര്യം കേരളത്തില്‍ ലീഗ് നേതൃത്വം ഇനിയും അനുഭവിക്കുമെന്ന് പറയുന്നത് എന്താണെന്ന് വ്യക്തമാക്കണം.
നാലോ അഞ്ചോ പേരുടെ അധികാരം വീതം വെപ്പിന്റെ കേന്ദ്രമായി ഉന്നതാധികാരസമിതി മാറി. ഇതിനെ ചോദ്യം ചെയ്യുന്നവരെ തളര്‍ത്താന്‍ അധാര്‍മ്മികമായ ഇടപെടലും സ്വാധീനവും നടത്തുന്നു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ന്യൂനപക്ഷ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാതെ പാപ്പരായി. ഡല്‍ഹിയില്‍ പാര്‍ട്ടിക്ക് ഓഫീസ് ഉണ്ടാക്കുമെന്ന് പറഞ്ഞവര്‍ കോഴിക്കോട്ടെ ലീഗ് ഹൗസ് മിനുക്കി നടക്കുകയാണെന്നും അന്‍വര്‍ സാദത്ത് വിമര്‍ശിച്ചു. ബി ജെ പിക്ക് എതിരെ രാഷ്ട്രീയ കക്ഷികളെ ഒന്നിപ്പിക്കുമെന്ന് പറഞ്ഞ് ഡല്‍ഹിക്ക് പോയ കുഞ്ഞാലിക്കുട്ടിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനായില്ലെന്ന് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ വയനാട് വിമര്‍ശിച്ചു.
advertisement
പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യാതെയാണ് പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മായീല്‍ വയനാടാണ് ഈ വിമര്‍ശനം ഉന്നയിച്ചത്. പാര്‍ട്ടി ഉന്നതാധികാര സമിതിയെ ഭൂരിഭാഗം ഭാരവാഹികളും ചോദ്യം ചെയ്തു. ഭരണഘടനാപരമല്ലാത്ത ഈ സമിതി എടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയാക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നു. സിയാദ് ഇടുക്കി, ആഷിഖ് ചെലവൂര്‍ തുടങ്ങിയവരും നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടി നേതൃത്വത്തിനെതിരെ കെ എം ഷാജി പരസ്യനിലപാട് എടുത്തത് ശരിയായില്ലെന്ന വിമര്‍ശനവുമുണ്ടായി. ഇന്നലെ വൈകുന്നേരം തുടങ്ങിയ ഭാരവാഹി യോഗം രാത്രി ഒരു മണി വരെ നീണ്ട് ഇന്ന് രാവിലെയും തുടര്‍ന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 23, 2021 3:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുസ്ലിം ലീഗ് നേതൃത്വം ഗൂഢാലോചകരുടെ കേന്ദ്രമായി മാറി; ചുറ്റും ഉപജാപകസംഘം - യൂത്ത് ലീഗ് യോഗത്തില്‍ പൊട്ടിത്തെറി


