സ്വവർഗാനുരാഗിയായ യുവതിയുടെ മാതാപിതാക്കൾക്ക് കൗൺസിലിങ്ങിന് നിർദേശം നൽകി ഡൽഹി ഹൈക്കോടതി
- Published by:Vishnupriya S
- news18-malayalam
Last Updated:
പെൺകുട്ടി അവളുടെ ഇഷ്ടപ്രകാരം ജീവിക്കുന്നതിനെ അംഗീകരിക്കാൻ തയ്യാറാകാൻ വേണ്ടിയാണ് മാതാപിതാക്കൾക്ക് കൗൺസിലിംഗ് നൽകാൻ ഹൈക്കോടതി നിർദേശിച്ചത്
22 വയസുകാരിയായ സ്വവർഗാനുരാഗിയായ യുവതിയുടെ മാതാപിതാക്കളോട് കൗൺസിലിംഗിന് വിധേയരാകാൻ നിർദേശിച്ച് ഡൽഹി ഹൈക്കോടതി. പെൺകുട്ടി അവളുടെ ഇഷ്ടപ്രകാരം ജീവിക്കുന്നതിനെ അംഗീകരിക്കാൻ തയ്യാറാകാൻ വേണ്ടിയാണ് മാതാപിതാക്കൾക്ക് കൗൺസിലിംഗ് നൽകാൻ ഹൈക്കോടതി നിർദേശിച്ചത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്ത് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്നാണ് ഈ ഉത്തരവ്. ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റും ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മകളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാനും മാതാപിതാക്കൾ സ്വയം ആത്മ പരിശോധന നടത്താനും കോടതി പറഞ്ഞു.
അതോടൊപ്പം യുവതിയെ നിലവിൽ ഷെൽട്ടർ ഹോമിലേക്ക് കൊണ്ടുപോകാനും വേണ്ട സൗകര്യങ്ങൾ ഒരുക്കാനും കോടതി പോലീസിനോട് ആവശ്യപ്പെട്ടു. യുവതിയ്ക്ക് ഭക്ഷണം, പാർപ്പിടം തുടങ്ങിയ അവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും കോടതി ഷെൽട്ടർ ഹോമിനോടും നിർദ്ദേശിച്ചു. അതേസമയം പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകുന്നതിനോടൊപ്പം മറ്റൊരു ദിവസം അവരുടെ മാതാപിതാക്കൾക്കും കൗൺസിലിങ്ങിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും കോടതി ഷെൽട്ടർ ഹോം ഡയറക്ടർക്ക് നിർദ്ദേശം നൽകി. എന്നാൽ തന്റെ മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ കൂടെ പോകാൻ തയ്യാറല്ലെന്നും ഹർജിക്കാരിക്കൊപ്പമോ ഷെൽട്ടർ ഹോമിലേക്കോ പോകുമെന്നുമാണ് യുവതി കോടതിയെ അറിയിച്ചത്.
advertisement
കൗൺസിലിങ്ങിനായി പെൺകുട്ടിയുടെ രക്ഷിതാക്കളോടും മാതൃസഹോദരന്മാരോടും ഈ മാസം 23 ന് രാവിലെ 11:00 മണിക്ക് മുൻപ് ഷെൽട്ടർ ഹോമിൽ കൗൺസിലിങ്ങിനായി എത്തിച്ചേരാനും നിർദേശിച്ചിട്ടുണ്ട്. ഇനി അവർ ആവശ്യപ്പെട്ടാൽ ഒന്നിടവിട്ട ദിവസങ്ങളിൽ കൗൺസിലിംഗ് ചെയ്യേണ്ടതാണെന്നും കോടതി ഉത്തരവിട്ടു. അതേസമയം പെൺകുട്ടിക്കും ഹർജിക്കാരനും എതിരെ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ അനാവശ്യ സമ്മർദ്ദമോ ചെലുത്തരുതെന്നും മാതാപിതാക്കളോടും ബന്ധപ്പെട്ട എല്ലാവർക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
advertisement
കഴിഞ്ഞവർഷം ജൂണിൽ ഈ കേസിന് സമാനമായ മറ്റൊരു കേസിലാണ് സ്വവർഗാനുരാഗികളായ ദമ്പതിൾക്ക് ഒരുമിച്ച് ജീവിക്കാനുള്ള അനുമതി കേരള ഹൈക്കോടതി നൽകിയത്. തന്റെ പങ്കാളിയെയും തന്നെയും മാതാപിതാക്കൾ പീഡിപ്പിക്കുകയും വീട്ടു തടങ്കലിൽ വയ്ക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് ആദില നസറിൻ എന്ന യുവതിയാണ് ഹർജി സമർപ്പിച്ചത്. രക്ഷിതാക്കൾ ഒത്തുതീർപ്പ് വാഗ്ദാനം നൽകിയ ശേഷം നസറിന്റെ ബന്ധുവിന്റെ വസതിയിലേക്ക് കൊണ്ടുപോയെന്നും തന്റെ പങ്കാളിയെ വീട്ടിൽ നിന്ന് ബലമായി പുറത്താക്കിയെന്നും വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പിതാവ് തന്നെ മർദിച്ചെന്നും നസറിൻ ഹർജിയിൽ ആരോപിച്ചിരുന്നു.
advertisement
Also read-തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ എഫ്ഐആർ ഉത്തരവ്; തെലങ്കാന ഹൈക്കോടതി ജഡ്ജിയെ സസ്പെൻഡ് ചെയ്തു
അതേസമയം 2021 ലും ലിവ്-ഇൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ട് പെൺകുട്ടികൾ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ എല്ലാ രേഖകളും പരിശോധിച്ച ശേഷം അവർക്ക് സംരക്ഷണം നൽകാൻ അന്ന് കോടതി പോലീസിന് നിർദ്ദേശവും നൽകി. അതോടൊപ്പം ” ഞങ്ങൾ ലിവ്-ഇൻ ബന്ധങ്ങൾക്ക് എതിരല്ല,” എന്ന് ജസ്റ്റിസ് ഡോ. കൗശൽ ജയേന്ദ്ര താക്കറും ജസ്റ്റിസ് അജയ് ത്യാഗിയും ഉൾപ്പെടുന്ന ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു. തങ്ങളുടെ ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ തങ്ങളെ കൊല്ലുമെന്ന് മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ദമ്പതികൾ കോടതിയെ സമീപിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
Location :
New Delhi,Delhi
First Published :
August 28, 2023 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
സ്വവർഗാനുരാഗിയായ യുവതിയുടെ മാതാപിതാക്കൾക്ക് കൗൺസിലിങ്ങിന് നിർദേശം നൽകി ഡൽഹി ഹൈക്കോടതി