ചേലാകർമം നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; പത്രവാർത്ത അടിസ്ഥാനമാക്കിയുള്ള ഹർജി നിലനിൽക്കില്ലെന്ന് നിരീക്ഷണം
- Published by:Rajesh V
- news18-malayalam
Last Updated:
ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തം എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ഹർജി തള്ളിയത്
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. യുക്തിവാദി സംഘടനയായ നോൺ റിലീജിയസ് സിറ്റിസൺസ് (എൻആർസി) നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തം എന്നിവർ അംഗങ്ങളായ ബെഞ്ച് തള്ളിയത്. വെറും പത്രവാർത്ത അടിസ്ഥാനമാക്കിയുള്ള ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
നോൺ റിലിജീയസ് സിറ്റിസൺസിന് പുറമേ ടിഎം ആരിഫ് ഹുസൈൻ, നൗഷാദ് അലി, ഷാഹുൽ ഹമീദ്, യാസീൻ എം, കെ അബ്ദുൽ കലാം എന്നിവരും ഹർജിയിൽ പങ്കാളികളാണ്.
18 വയസ്സിന് മുൻപ് ചേലാകർമ്മം നടത്തുന്നത് കുട്ടികളുടെ മൗലികാവശങ്ങളുടെ പച്ചയായ ലംഘനവും മനുഷ്യാവകാശ ലംഘനമാണെന്നുമായിരുന്നു ഹർജി. നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ജാമ്യമില്ലാ കുറ്റമാക്കുകയും വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.
advertisement
കോടതി നിയമനിർമാണ സമിതിയല്ലെന്ന് ഹർജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു. പരാതിക്കാർക്ക് അവരുടെ വാദം കൃത്യമായി സമർത്ഥിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദ റൈറ്റ് ഓഫ് ചൈൽഡ്, ഇന്റർനാഷണൽ കവനെന്റ് ഓൺ സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ്‌സ് തുടങ്ങി കുട്ടികളുടെ അവകാശങ്ങൾ പ്രഖ്യാപിക്കുന്ന വിവിധ അന്താരാഷ്ട്ര കൺവെൻഷനുകളും പ്രമേയങ്ങളും കൂട്ടിച്ചേർത്തായിരുന്നു പരാതിക്കാർ ഹർജി നൽകിയത്.
ചേലാകർമം നിർബന്ധിത മതകർമമല്ലെന്നും ഹർജിയിൽ വാദിക്കുന്നു. രക്ഷിതാക്കൾ ഏകപക്ഷീയമായി കുട്ടികൾക്കുമേൽ അടിച്ചേൽപിക്കുന്നതാണിതെന്നും പരാതിക്കാർ ആരോപിച്ചു. ചേലാകർമം നടത്തിയാൽ ലൈംഗികശക്തി കുറയുമെന്ന തരത്തിലുള്ള ചില അന്താരാഷ്ട്ര മെഡിക്കൽ ജേണലുകളിലെ പഠനവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രതിമൂർച്ഛ വേഗത്തിൽ ലഭിക്കില്ല. സ്ത്രീ പങ്കാളികൾ ലൈംഗികമായി അസംതൃപ്തരാകാനും ഏറെ സാധ്യതയുണ്ടെന്നും ഇവർ വാദിച്ചു.
advertisement
മാനസികാഘാതം, നിസ്സഹായത, മരണത്തിന് വരെ കാരണമാകുന്ന ഗുരുതരമായ മുറിവ് എന്നിവയ്ക്ക് ചേലാകർമ്മം കാരണമാകുന്നുണ്ട്. ലൈംഗികോപദ്രവം, ശാരീരികോപദ്രവം, ഗാർഹികപീഡനം, സമുദായ പീഡനം, മെഡിക്കൽ ട്രോമ എന്നിവയ്ക്കും കാരണമാകുന്നു. ശൈശവകാലത്തെ മാനസികാഘാതം വൈകാരിക പ്രതിബന്ധങ്ങൾക്കും വഴിവയ്ക്കുന്നുവെന്നും ഹർജിയിൽ ആരോപിച്ചു.
ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതോടൊപ്പം കേന്ദ്ര സർക്കാർ നടപടി നിരോധിച്ചുകൊണ്ട് നിയമം തയാറാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകരായ ജീവേഷ്, സാബു എം ഫിലിപ്പ്, പി ഷഹീൻ, ആകാശ് എസ് എന്നിവരാണ് ഹരജിക്കാർക്ക് വേണ്ടി കോടതിയിൽ ഹാജരായത്. സംസ്ഥാന സർക്കാരിനു വേണ്ടി സീനിയർ ഗവൺമെന്റ് പ്ലീഡർ കെ പി ഹരീഷും കേന്ദ്ര സർക്കാരിനു വേണ്ടി കൗൺസൽ ബി പ്രമോദും നിലപാട് വ്യക്തമാക്കി.
Location :
Kochi,Ernakulam,Kerala
First Published :
March 28, 2023 5:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ചേലാകർമം നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; പത്രവാർത്ത അടിസ്ഥാനമാക്കിയുള്ള ഹർജി നിലനിൽക്കില്ലെന്ന് നിരീക്ഷണം