രാജ്യത്ത് ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്രത്തോട് നിയമ കമ്മീഷന്‍
- Published by:Arun krishna
- news18-malayalam
Last Updated:
നിയമം കര്‍ശനമാക്കാനായി ചില ഭേദഗതികള്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു.
പോക്‌സോ നിയമപ്രകാരം ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പതിനെട്ടില്‍ നിന്ന് കുറയ്‌ക്കേണ്ടതില്ലെന്ന് നിയമകമ്മീഷന്‍. പ്രായപരിധി 18 വയസ്സില്‍ നിന്ന് 16 ആയി കുറയ്‌ക്കേണ്ടതില്ലെന്ന് നിയമകമ്മീഷന്‍ ശുപാർശ ചെയ്തു. പ്രായപരിധി കുറയ്ക്കുന്നത് ശൈശവിവാഹം, മനുഷ്യക്കടത്ത് എന്നിവ തടയാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും നിയമകമ്മീഷന്‍ ചൂണ്ടിക്കാട്ടി.
എന്നിരുന്നാലും നിയമം കര്‍ശനമാക്കാനായി ചില ഭേദഗതികള്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. പ്രത്യേകിച്ച് 16നും പതിനെട്ടിനും ഇടയ്ക്കുള്ള കുട്ടികളുടെ മൗനാനുവാദം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി നിയമത്തില്‍ ഭേദഗതികള്‍ വരുത്തേണ്ടതുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഈ കേസുകളില്‍ ജൂഡീഷ്യറിയുടെ വിവേചനാധികാരം പ്രയോഗിക്കാമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
കൗമാരക്കാര്‍ക്കിടയിലെ ലൈംഗിക ബന്ധം സംബന്ധിച്ച കേസുകളെപ്പറ്റിയും കമ്മീഷന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. കൗമാരപ്രണയബന്ധങ്ങളില്‍ പോക്‌സോ നിയമപ്രകാരം ക്രിമിനല്‍ കുറ്റം ചുമത്തുന്നത് ആശങ്ക സൃഷ്ടിക്കുമെന്നും നിയമകമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
advertisement
”പോക്‌സോ പരിധിയില്‍ ഉള്‍പ്പെടുമെന്ന രീതിയില്‍ ഇത്തരം കേസുകളെ പരിഗണിക്കാനാകില്ല. അത്തരം കേസുകളില്‍ ശിക്ഷ വിധിക്കുന്നതില്‍ ജുഡീഷ്യറിയ്ക്ക് വിവേചനാധികാരം പ്രയോഗിക്കാം. കുട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കാനും അതിലൂടെ നിയമം നടപ്പിലാക്കാനും ഇതിലൂടെ സാധിക്കും,” എന്നും നിയമക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പോക്‌സോ നിയമപ്രകാരം ലൈംഗിക ബന്ധത്തിനുള്ള സമ്മതം നല്‍കേണ്ട പ്രായം സംബന്ധിച്ച റിപ്പോര്‍ട്ടാണ് നിയമകമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചത്. നിലവില്‍ ഉഭയകക്ഷി ബന്ധത്തിന് സമ്മതം നല്‍കാന്‍ കഴിയുന്ന പ്രായപരിധി 18 വയസാണ്.
advertisement
പ്രായപൂര്‍ത്തിയാകാത്തവരുമായി പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധങ്ങളില്‍ അവരെ കുറ്റക്കാരാക്കാനുള്ളതല്ല പോക്‌സോ വകുപ്പെന്ന് ബോംബെ ഹൈക്കോടതിയും മുമ്പ് പ്രസ്താവിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജയിലില്‍ കഴിഞ്ഞ 22കാരന് ജാമ്യം അനുവദിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനുജ പ്രഭു ദേശായിയാണ് വിധി പ്രസ്താവിച്ചത്.
കടുത്ത ശിക്ഷാവിധികളോടെയുള്ള പോക്‌സോ വകുപ്പ് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വകുപ്പ് പ്രായപൂര്‍ത്തിയാകാത്തവരുടെ പ്രണയത്തോടെയുള്ളതോ പരസ്പര സമ്മതത്തോടെയുള്ളതോ ആയ ബന്ധത്തെ കുറ്റകൃത്യമാക്കിത്തീര്‍ക്കാനുള്ളതല്ലെന്നും കോടതി പറഞ്ഞു.
advertisement
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന അമ്മയുടെ പരാതിയില്‍ 2021ലാണ് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തത്. യുവാവ് 2021 ഫെബ്രുവരി 17 മുതല്‍ കസ്റ്റഡിയിലായിരുന്നു.
‘വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല, വിചാരണ ഉടനടി ആരംഭിക്കാന്‍ സാധ്യതയുമില്ല’. വലിയ ക്രിമിനലുകളുടെ കൂടെ കൂടുതല്‍ കാലം യുവാവിനെ തടങ്കലില്‍ വയ്ക്കുന്നത് ദോഷകരമാകുമെന്നും കോടതി നിരീക്ഷിച്ചു.
തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് കോടതി യുവാവിന് ജാമ്യം അനുവദിച്ചത്.
Location :
New Delhi,New Delhi,Delhi
First Published :
September 30, 2023 9:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
രാജ്യത്ത് ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്രത്തോട് നിയമ കമ്മീഷന്‍