ഭാര്യയുമായി അസ്വാഭാവിക ലൈംഗിക ബന്ധം; ഭർത്താവിനെതിരെ 377-ാം വകുപ്പ് ചുമത്താനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി
- Published by:Arun krishna
- news18-malayalam
Last Updated:
കോൺഗ്രസ് എംഎൽഎ ഉമംഗ് സിംഗാറിനെതിരെ ഭാര്യ നൽകിയ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ വിധി.
ഭോപ്പാൽ/ജബൽപൂർ: ഭാര്യാഭർത്താക്കന്മാർക്കിടയിൽ പരമ്പരാഗത രീതിയിൽ മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂവെന്ന് നിബന്ധന ഇല്ലാത്തതിനാൽ ഐപിസി സെക്ഷൻ 377 (അസ്വാഭാവിക ലൈംഗിക ബന്ധം) പ്രകാരം കേസെടുക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. പ്രകൃതിവിരുദ്ധ ലൈംഗികത ആരോപിച്ച് കോൺഗ്രസ് എംഎൽഎ ഉമംഗ് സിംഗാറിനെതിരെ ഭാര്യ നൽകിയ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ വിധി. നിയമപ്രകാരം, ദമ്പതികൾ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് സമ്മതം ആവശ്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു.
മുൻ മന്ത്രിയായ സിംഗാറിനെതിരെ 2022 നവംബറിൽ ഐപിസി വകുപ്പുകൾ പ്രകാരം ബലാത്സംഗം, അസ്വാഭാവിക ലൈംഗിക ബന്ധം, മുറിവേൽപ്പിക്കൽ, ക്രൂരത, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം രണ്ടാം ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ ധാർ ജില്ലയിലെ നൗഗാവ് പോലീസ് കേസെടുത്തിരുന്നു. മുൻകൂർ ജാമ്യത്തിനായി അദ്ദേഹം ഇൻഡോറിലെ എംപി/ എംഎൽഎ പ്രത്യേക കോടതിയിൽ അപേക്ഷ നൽകിയെങ്കിലും അത് നിരസിക്കപ്പെട്ടു. തുടർന്ന്, അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ 2023 മാർച്ചിൽ അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു, എഫ്‌ഐആർ റദ്ദാക്കാനും കോടതി ഉത്തരവിട്ടു.
advertisement
തങ്ങൾ ഭാര്യാ ഭർത്താക്കന്മാരാണെന്ന് ഇരുവരും സമ്മതിച്ചതായി ജസ്റ്റിസ് സഞ്ജയ് ദ്വിവേദി തന്റെ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
‘ഭർത്താവിന്റെയും ഭാര്യയുടെയും പരസ്പര ബന്ധത്തിൽ അവിഭാജ്യ ഘടകമാണ് ലൈംഗിക ബന്ധം. എന്റെ അഭിപ്രായത്തിൽ, ഭർത്താവും ഭാര്യയും തമ്മിലുള്ള ലൈംഗിക ബന്ധത്തിൽ ഒരു തടസ്സങ്ങളും സ്ഥാപിക്കാൻ കഴിയില്ല. സെക്ഷൻ 375 ന്റെ ഭേദഗതി ചെയ്ത നിർവചനം കണക്കിലെടുത്ത്, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലൈംഗിക ബന്ധത്തിൽ 377 ചുമത്താൻ സാധിക്കില്ല’ ജസ്റ്റിസ് സഞ്ജയ് ദ്വിവേദി തന്റെ വിധിന്യായത്തിൽ പറഞ്ഞു.
advertisement
‘ഭേദഗതി ചെയ്ത നിർവചനം അനുസരിച്ച്, കുറ്റാരോപിതനും ഇരയും ഭാര്യാഭർത്താക്കന്മാരാണെങ്കിൽ, സമ്മതം അപ്രധാനമാണ്, കൂടാതെ 375-ാം വകുപ്പിന് കീഴിലുള്ള കുറ്റമൊന്നും ചെയ്തിട്ടില്ല. അതിനാൽ ഐപിസി 376-ാം വകുപ്പ് പ്രകാരം ശിക്ഷിക്കാനാക്കില്ല. നവതേജ് സിംഗ് ജോഹർ കേസിൽ സുപ്രീം കോടതി നിർദ്ദേശിച്ചതുപോലെ, ഭാര്യയും ഭർത്താവും തമ്മിലുള്ള ലൈംഗിക ബന്ധത്തിൽ സമ്മതപ്രകാരമാണെങ്കിൽ സെക്ഷൻ 377-ന്റെ കുറ്റം ചുമത്താനാവില്ല’ ജസ്റ്റിസ് ദ്വിവേദി പറഞ്ഞു.
‘അസ്വാഭാവികമായ കുറ്റകൃത്യം എവിടെയും നിർവചിക്കപ്പെട്ടിട്ടില്ല, എന്റെ അഭിപ്രായത്തിൽ, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം പ്രത്യുൽപാദന ലക്ഷ്യത്തോടെ മാത്രമായി ഒതുങ്ങുന്നതല്ല, എന്നാൽ അവർക്കിടയിൽ സ്വാഭാവിക ലൈംഗിക ബന്ധത്തിന് പുറമെ എന്തെങ്കിലും ചെയ്താൽ അത് ‘പ്രകൃതിവിരുദ്ധം’ എന്ന് നിർവചിക്കരുത്’ ജഡ്ജി പറഞ്ഞു.
advertisement
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലൈംഗിക ബന്ധമാണ് സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ താക്കോൽ, അത് കേവലം പ്രത്യുൽപാദനത്തിന്റെ പരിധിയിൽ പരിമിതപ്പെടുത്താനാവില്ല, ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
‘പങ്കാളിയുടെ താത്പര്യം വർദ്ധിപ്പിക്കുകയും അവർക്ക് സന്തോഷം നൽകുകയും ചെയ്യുന്ന എന്തായാലും അത് അസ്വാഭാവിക ലൈംഗിക ബന്ധമായി കണക്കാക്കാനാകില്ല,’ ജസ്റ്റിസ് ദ്വിവേദി പറഞ്ഞു.
സിംഗാർ ആദിവാസി വിഭാഗത്തിൽപെടുന്നയാളാണ്. പരാതിക്കാരിക്ക് അയാൾ വിവാഹിതനാണെന്ന് അറിയാമായിരുന്നു, എന്നിട്ടും ‘ആദിവാസി’ ആചാരപ്രകാരം അവർ സിംഗാറിന്റെ രണ്ടാം ഭാര്യയായി എന്നും കോടതി ചൂണ്ടിക്കാട്ടി. ‘വിവാഹത്തിന് ശേഷം അവർ ബന്ധം വേർപിരിഞ്ഞു. അവർ പരസ്പരം പരാതി നൽകി. ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തിന് കൃത്യമായ തീയതിയും സമയവും സ്ഥലവും വെളിപ്പെടുത്താതെയാണ് ഭാര്യ എഫ്ഐആർ ഫയൽ ചെയ്തത്. അതിനാൽ, IPC സെക്ഷൻ 376 (2)(n), സെക്ഷൻ 377 എന്നിവ പ്രകാരമുള്ള കുറ്റം ചുമത്താനാവില്ല. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന ഒരു ആരോപണവും പരാതിയിൽ ഇല്ല. എന്റെ അഭിപ്രായത്തിൽ, പരാതിക്കാർ തമ്മിൽ തർക്കമുണ്ടായതിനാൽ ഭാര്യ നൽകിയ കേസാണിത്,’ സിംഗാറിനെതിരായ എഫ്ഐആർ റദ്ദാക്കിക്കൊണ്ട് ജഡ്ജി പറഞ്ഞു.
Location :
Madhya Pradesh
First Published :
September 25, 2023 8:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ഭാര്യയുമായി അസ്വാഭാവിക ലൈംഗിക ബന്ധം; ഭർത്താവിനെതിരെ 377-ാം വകുപ്പ് ചുമത്താനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി