ഹൈദരാബാദ്: ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 38കാരൻ മരിച്ചു. പ്രൊഫ. ജയശങ്കർ ഇൻഡോർ സ്റ്റേഡിയത്തിലാണ് ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചത്. ഹൈദരാബാദിലെ മൽകാജ്ഗിരിയിൽ താമസിക്കുന്ന ശ്യാം യാദവാണ് മരിച്ചത്. തെലങ്കാനയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സമാനമായ ഏഴ് സംഭവങ്ങളാണ് ഉണ്ടായത്.
ശ്യാം മരണപ്പെടുന്ന ദൃശ്യം സ്റ്റേഡിയത്തിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുഴഞ്ഞുവീണ ശ്യാം തറയിൽ കിടക്കുന്നതും ഒപ്പമുണ്ടായിരുന്നവർ അദ്ദേഹത്തെ പരിശോധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ ശ്യാമിന് പെട്ടെന്ന് സിപിആർ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന അഭിപ്രായം സോഷ്യൽ മീഡയയിൽ ഉയർന്നിട്ടുണ്ട്. ഹൈദരാബാദിൽ കഴിഞ്ഞ ആഴ്ച ഹൃദയാഘാതം മൂലം റോഡിൽ പെട്ടെന്ന് ബോധരഹിതനായ ഒരാൾക്ക് സിപിആർ നൽകി ട്രാഫിക് പൊലീസുകാരൻ ജീവൻ രക്ഷിച്ച വാർത്ത സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.
ശ്യാം യാദവ് മുൻ കായികതാരമാണ്. ബാഡ്മിന്റണ് പുറമെ ക്രിക്കറ്റിലും അദ്ദേഹം നേരത്തെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ എല്ലാ ദിവസവും ജോലി കഴിഞ്ഞ് അദ്ദേഹം സ്റ്റേഡിയത്തിലെത്തി ബാഡ്മിന്‍റൺ കളിച്ചിരുന്നു. മരണം ഹൃദയാഘാതം മൂലമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
അടുത്തിടെ തെലങ്കാനയിൽ ഇത്തരത്തിൽ പെട്ടെന്ന് കുഴഞ്ഞുവീണ് മരണം സംഭവിക്കുന്ന ഏഴാമത്തെ സംഭവമാണിത്. ഇതിന് മുമ്പ് തെലങ്കാനയിൽ ബന്ധുവിന്റെ വിവാഹത്തിൽ നൃത്തം ചെയ്യുന്നതിനിടെ 19കാരൻ പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെ നിർമൽ ജില്ലയിലെ പാർഡി ഗ്രാമത്തിലായിരുന്നു സംഭവം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.