കുഞ്ഞുങ്ങൾക്ക് പഞ്ചസാര അടങ്ങിയ ഭക്ഷണം നൽകുന്നത് കൊണ്ടുള്ള ദോഷങ്ങൾ? നെസ‍്‍ലെ സെറിലാക്ക് നൽകുന്ന പാഠം
- Published by:Arun krishna
- news18-malayalam
Last Updated:
യുകെ, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ വികസിത രാജ്യങ്ങളിൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടിയ തോതിലാണ് ഇന്ത്യയിൽ പഞ്ചസാര ചേർക്കുന്നതെന്ന് സ്വിസ് ഏജൻസിയായ പബ്ലിക് ഐ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.
ലോകത്ത് നിരവധി ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്വിറ്റ്സർലൻറ് കമ്പനിയായ നെസ‍്‍ലെ വലിയ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. നെസ‍്‍ലെയുടെ ഏറ്റവും പ്രധാനപ്പെട്ട ബേബി ഫുഡ് ഉൽപ്പന്നമായ സെറിലാക്കിൽ അമിതമായ തോതിൽ പഞ്ചസാര ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. യുകെ, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ വികസിത രാജ്യങ്ങളിൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടിയ തോതിലാണ് ഇന്ത്യയിൽ പഞ്ചസാര ചേർക്കുന്നതെന്ന് സ്വിസ് ഏജൻസിയായ പബ്ലിക് ഐ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കൈക്കുഞ്ഞുങ്ങൾക്ക് നൽകുന്ന പാലിലും സെറിലാക്ക് പോലുള്ള ഉൽപ്പന്നങ്ങളിലും അമിതമായി പഞ്ചസാരയും തേനും ചേർക്കുന്നത്. ഇത്തരത്തിൽ അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിച്ചാൽ പൊണ്ണത്തടിയും മാരകമായ രോഗങ്ങളും ഉണ്ടാകുമെന്ന് നേരത്തെ തന്നെ വിദഗ്ദർ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.
കൈക്കുഞ്ഞുങ്ങൾക്ക് ആറ് മാസത്തിന് ശേഷം മുലപ്പാൽ നൽകുന്നത് കൂടാതെ നൽകാൻ പറ്റിയ ഭക്ഷണമായാണ് സെറിലാക്കിനെ ഡോക്ടർമാർ പോലും നിർദ്ദേശിച്ചിരുന്നത്. ബഹുഭൂരിപക്ഷം കുഞ്ഞുങ്ങളും അൽപം കട്ടിയായ ആഹാരമെന്ന നിലയിൽ ആദ്യം കഴിച്ച് തുടങ്ങുന്നത് സെറിലാക്കാണ്. സെറിലാക്കിലെ പഞ്ചസാര വില്ലനാണെന്ന് കണ്ടെത്തിയതിൻെറ പശ്ചാത്തലത്തിൽ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
advertisement
അമിതമായ പഞ്ചസാര ഉപയോഗത്തിൻെറ ദോഷങ്ങൾ
കൈക്കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർക്ക് വരെ അമിതമായ പഞ്ചസാരയുടെ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. “കുഞ്ഞുങ്ങൾക്ക് വളരെ ചെറുപ്പത്തിൽ തന്നെ മധുരമുള്ള ഭക്ഷണങ്ങൾ നൽകുന്നത് അവരുടെ വളർച്ചയുടെ പാതയെ തന്നെ ബാധിക്കും. അവരുടെ ഭക്ഷണ ശീലങ്ങളെയും ദീർഘകാലത്തേക്ക് ഇത് സ്വാധീനിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്," ഡയബറ്റോളജി & എൻഡോക്രൈനോളജി കൺസൾട്ടൻ്റായ ഡോ ഹൃദീഷ് നാരായൺ ചക്രവർത്തി പറഞ്ഞു.
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഭക്ഷണത്തിൽ പഞ്ചസാര ചേർക്കരുതെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നുണ്ട്. 2 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾ അവരുടെ ദൈനംദിന ഊർജ്ജ ഉപഭോഗത്തിൻ്റെ 10 ശതമാനത്തിൽ താഴെ മാത്രമേ മധുരം ഉപയോഗിക്കാൻ പാടുള്ളൂവെന്നും അസോസിയേഷൻ നിർദ്ദേശിക്കുന്നുണ്ട്. കൈക്കുഞ്ഞുങ്ങൾക്ക് മധുരം അടങ്ങിയ ആഹാരം നൽകരുതെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു.
advertisement
പഞ്ചസാര ഉപയോഗം കുട്ടികളുടെ സ്വഭാവത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുകയും അവരുടെ ഏകാഗ്രതയെയും പഠന ശേഷിയെയും ബാധിക്കുമെന്നും ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ പീഡിയാട്രിക്‌സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. പൂജ ഖന്ന പറഞ്ഞു. അമിതമായി പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ചെറുപ്പം മുതലേ ധാരാളമായി കുടിച്ച് വളരുന്നതിനാൽ ഇന്ത്യയിലെ കുട്ടികളിൽ പൊണ്ണത്തടിയും കൃത്യമായി പറയാൻ സാധിക്കാത്ത തരത്തിലുള്ള ജീവിതശൈലീ രോഗങ്ങളുമെല്ലാം വർധിക്കുകയാണെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള യശോദ ഹോസ്പിറ്റൽസിലെ ശിശുരോഗ വിദഗ്ദ്ധൻ ഡോ. ശ്രീകാന്ത് ദാരിസെറ്റി പറഞ്ഞു.
advertisement
“ഇത്തരം ഭക്ഷണം കഴിക്കുന്നത് കാരണം അമിതമായ പഞ്ചസാര ശരീരത്തിലെത്തുന്നു. പൊണ്ണത്തടി, ഹൃദ്രോഗ സാധ്യത, ഉയർന്ന രക്തസമ്മർദ്ദം, ഹൈപ്പർ ആക്ടിവിറ്റി, ശ്രദ്ധക്കുറവ്, പോഷകാഹാരക്കുറവ് തുടങ്ങിയ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കുമെന്നും” ശ്രീകാന്ത് വ്യക്തമാക്കി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 23, 2024 10:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
കുഞ്ഞുങ്ങൾക്ക് പഞ്ചസാര അടങ്ങിയ ഭക്ഷണം നൽകുന്നത് കൊണ്ടുള്ള ദോഷങ്ങൾ? നെസ‍്‍ലെ സെറിലാക്ക് നൽകുന്ന പാഠം


