Mental Health | ശരീരത്തിൽ വിട്ടുമാറാത്ത വേദന അനുഭവപ്പെടുന്നവർക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതൽ
Mental Health | ശരീരത്തിൽ വിട്ടുമാറാത്ത വേദന അനുഭവപ്പെടുന്നവർക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതൽ
''വിട്ടുമാറാത്ത വേദന അനുഭവിക്കുന്ന ആളുകളുടെ മാനസികാരോഗ്യം നല്ല രീതിയില്‍ നിര്‍ത്തുന്നതിന് നേരത്തെയുള്ള ചികിത്സയും മെച്ചപ്പെട്ട ക്ലിനിക്കല്‍ പരിചരണവും ആവശ്യമാണ്''
വിട്ടുമാറാത്ത വേദന (Chronic Pain) അനുഭവിക്കുന്ന ആളുകള്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ (Mental Health Issues) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം (Study). സാധാരണ ആളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നട്ടെല്ലിന് സാരമായി പരിക്കേറ്റവര്‍ക്ക് വിഷാദം (Depression), ഉത്കണ്ഠ (Anxiety) തുടങ്ങിയ മാനസിക അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത 80 ശതമാനം കൂടുതലാണെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. വിട്ടുമാറാത്ത വേദന അത് അനുഭവിക്കുന്നവരുടെ മാനസികാരോഗ്യത്തിൽ വളരെ പ്രതികൂലമായ സ്വാധീനം ചെലുത്തുമെന്നും പഠനം പറയുന്നു. മിഷിഗണ്‍ മെഡിസിന്‍ നേതൃത്വം നല്‍കുന്ന ഗവേഷകരുടെ ഒരു സംഘമാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 9,000ത്തിലധികം പ്രായപൂർത്തിയായ വ്യക്തികളിൽ നിന്നുള്ള സ്വകാര്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വിശകലനം ചെയ്താണ് പഠനം പ്രസിദ്ധീകരിച്ചത്.
വിട്ടുമാറാത്ത വേദന കാരണം ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും മുതല്‍ ഉറക്കമില്ലായ്മയും ഡിമെന്‍ഷ്യയും വരെ അവര്‍ക്ക് നേരിടേണ്ടി വന്നതായി പഠനം പറയുന്നു. നട്ടെല്ലിന് പരിക്കേറ്റ് ജീവിക്കുന്ന (59.1 ശതമാനം) ആളുകളില്‍ പരിക്കില്ലാത്തവരേക്കാള്‍ (30.9 ശതമാനം) കൂടുതല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നട്ടെല്ലിന് പരിക്കേല്‍ക്കുന്ന എല്ലാവര്‍ക്കും ഒരുപോലെ വിഷാദവും പ്രതികൂല മാനസികാരോഗ്യ പ്രത്യാഘാതങ്ങളും ഉണ്ടാകുന്നില്ല. എങ്കിലും കണ്ടെത്തലുകള്‍ പ്രകാരം സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ ആളുകള്‍ക്ക് പരിക്കുകളില്ലാത്ത ആളുക്കളേക്കാള്‍ മാനസിക രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഈ പഠനത്തില്‍ സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റയാളുകളിലെ വിട്ടുമാറാത്ത ന്യൂറോപതിക് വേദനയും പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നു. സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ രോഗികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാനും ചികിത്സയ്ക്കായി അവരെ മാനസികാരോഗ്യ വിദഗ്ദ്ധരിലേക്ക് റഫര്‍ ചെയ്യാനും ഈ കണ്ടെത്തലുകള്‍ ഡോക്ടര്‍മാരെ പ്രേരിപ്പിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
''വിട്ടുമാറാത്ത വേദന അനുഭവിക്കുന്ന ആളുകളുടെ മാനസികാരോഗ്യം നല്ല രീതിയില്‍ നിര്‍ത്തുന്നതിന് നേരത്തെയുള്ള ചികിത്സയും മെച്ചപ്പെട്ട ക്ലിനിക്കല്‍ പരിചരണവും ആവശ്യമാണ്,'' പഠനത്തിന്റെ പ്രധാന രചയിതാവും മിഷിഗണ്‍ മെഡിസിനിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്റെ അസോസിയേറ്റ് പ്രൊഫസറുമായ മാര്‍ക്ക് പീറ്റേഴ്സണ്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് കവറേജിന്റെ അഭാവവും ലഭ്യമായ സേവനങ്ങളുടെ പരിമിതിയും ഈ പ്രശ്നം പരിഹരിക്കപ്പെടാതിരിക്കുന്നതിന്റെ പ്രധാന കാരണമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.