Monkeypox | മങ്കിപോക്സ് കേസുകൾ കുതിച്ചുയരുന്നു; വാക്സിനുകൾ 100% ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന
- Published by:Amal Surendran
- news18-malayalam
Last Updated:
ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇതുവരെ നടത്തിയിട്ടില്ലെങ്കിലും, വാക്സിനേഷനെ തുടർന്നും രോഗം ബാധിച്ച കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ആഴ്‌ചയിൽ മാത്രം ആഗോളതലത്തിൽ മങ്കിപോക്സ് (monkeypox) ബാധിച്ചവരുടെ എണ്ണത്തിൽ 20 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ, രോഗ വ്യാപനം (spread) കൂടുന്നത് ഒഴിവാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന (World Health Organization-WHO) എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിച്ചിരിക്കുകയാണ്. രോഗവ്യാപന സാധ്യത കൂടുതലുള്ള ജനസമൂഹങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. മാത്രമല്ല രോഗത്തിന്റെ അപകടസാധ്യതകളെ കുറിച്ചും ഇതിൽ നിന്നും എങ്ങനെ സ്വയം സംരക്ഷിക്കാൻ കഴിയും എന്നത് സംബന്ധിച്ചും ഉള്ള വിവരങ്ങളും ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. വസൂരിക്ക് (smallpox) വേണ്ടി വികസിപ്പിച്ച ഒരു വാക്സിൻ നിലവിലുണ്ട്, എന്നാൽ അതിന്റെ ലഭ്യത വളരെ കുറവാണ്.
മങ്കിപോക്സ് വ്യാപകമായി പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ രോഗത്തെ പ്രതിരോധിക്കുന്നതിലുള്ള വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഇപ്പോഴും വളരെക്കുറച്ച് വിവരങ്ങൾ മാത്രമാണ് ഉള്ളതെന്ന് ലോകാരോഗ്യ സംഘടനയിലെ മങ്കിപോക്സുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വ നൽകുന്ന റോസാമണ്ട് ലൂയിസ് പറഞ്ഞു.
ക്ലിനിക്കൽ പരീക്ഷണങ്ങൾ (randomised control trials) ഇതുവരെ നടത്തിയിട്ടില്ലെങ്കിലും, വാക്സിനേഷനെ തുടർന്നും രോഗം ബാധിച്ച കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "വാക്സിൻ 100 ശതമാനം ഫലപ്രദമല്ല" എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
1980 കളിലെ പരിമിതമായ പഠനങ്ങൾ ചൂണ്ടികാട്ടി അവർ അക്കാലത്ത് ഉപയോഗിച്ചിരുന്ന വസൂരി വാക്സിനുകൾ മങ്കിപോക്സിനെതിരെ 85 ശതമാനത്തോളം സംരക്ഷണം നൽകുമെന്നാണ് സൂചനകൾ. വാക്സിനേഷന് ശേഷവും രോഗം ബാധിക്കുന്നത് യഥാർത്ഥത്തിൽ ആശ്ചര്യകരമായ കാര്യമല്ല എന്നും അവർ പറഞ്ഞു. മാത്രമല്ല, ഈ സങ്കീർണമായ പ്രശ്നത്തിനുള്ള ലളിതമായ ഒരു പരിഹാരമല്ല വാക്സിൻ എന്നാണ് ഇത് ഓർമ്മിപ്പിക്കുന്നതെന്നും അവർ കൂട്ടിചേർത്തു.
advertisement
മനുഷ്യനിൽ നിന്ന് നായയിലേക്ക് കുരങ്ങുപനി പകരുന്നതിന്റെ ആദ്യ കേസ് ഫ്രാൻസിൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പാരീസിൽ ഒരുമിച്ച് താമസിച്ചിരുന്ന രണ്ട് പുരുഷന്മാരിൽ നിന്നും അവർ വളർത്തിയിരുന്ന ഇറ്റാലിയൻ ഗ്രേഹൗണ്ട് ഇനത്തിൽ പെട്ട നായക്ക് രോഗം ബാധിച്ചതായാണ് മെഡിക്കൽ ജേണലായ ദ ലാൻസെറ്റിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
“മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ കേസാണിത്. ഒരു നായയ്ക്ക് ഈ രോഗം ബാധിക്കുന്ന ആദ്യ സംഭവം കൂടിയാണിതെന്നാണ് കരുതുന്നത്” ലൂയിസ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
advertisement
1958-ൽ ഡെൻമാർക്കിൽ ഗവേഷണത്തിനായി സൂക്ഷിച്ചിരിക്കുന്ന കുരങ്ങുകളിലാണ് ആദ്യമായി മങ്കിപോക്സ് തിരിച്ചറിഞ്ഞത്. എന്നാൽ, പിന്നീട് ഇത് എലികളിലാണ് കൂടുതലായി കാണപ്പെട്ടത്. 1970 ലാണ് ഈ രോഗം ആദ്യമായി മനുഷ്യരിൽ കണ്ടെത്തിയത്, അതിനുശേഷം പ്രധാനമായും ചില പടിഞ്ഞാറൻ, മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രമായി പരിമിതമായിരുന്നു രോഗം വ്യാപനം.
എന്നാൽ, കഴിഞ്ഞ മെയ് മാസത്തോടെ രോഗം ലോകമെമ്പാടും അതിവേഗം പടരാൻ തുടങ്ങി. പനി, പേശി വേദന, ചർമ്മത്തിൽ പൊള്ളിയ പോലുള്ള വലിയ കുമിളകൾ എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിൽ ആണ് രോഗ വ്യാപനം പ്രധാനമായും കാണപ്പെടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
advertisement
ലോകമെമ്പാടും മങ്കിപോക്സ് പടർന്ന സാഹചര്യം കണക്കിലെടുത്ത് ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഈ വർഷത്തിന്റെ തുടക്കം മുതൽ 92 രാജ്യങ്ങളിലായി 35,000ത്തിലധികം വാനരവസൂരി കേസുകൾ സ്ഥിരീകരിച്ചതായും 12 പേർ മരിച്ചതായും ലോകാരോഗ്യ സംഘന പറയുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 18, 2022 10:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Monkeypox | മങ്കിപോക്സ് കേസുകൾ കുതിച്ചുയരുന്നു; വാക്സിനുകൾ 100% ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന