മലപ്പുറം: കർക്കിടക മാസത്തിൽ ഓൺലൈൻ രാമായണ പ്രഭാഷണ പരമ്പരയുമായി സിപിഐ മലപ്പുറം ജില്ലാ കൗൺസിൽ. രാമായണത്തിൻ്റെ മറ്റൊരു ശൈലിയിൽ ഉള്ള ആഖ്യാനം ആണ് പ്രഭാഷണം കൊണ്ട് സിപിഐ ലക്ഷ്യമിടുന്നത്. ഹൈന്ദവ വിശ്വാസികൾക്ക് മാത്രം അല്ല കമ്യൂണിസ്റ്റുകാർക്കും ഇപ്പോൾ കർക്കിടകം രാമായണ മാസമാണ്. സിപിഐ മലപ്പുറം ജില്ലാ നേതൃത്വം ഒരാഴ്ച നീളുന്ന ഓൺലൈൻ രാമായണ പ്രഭാഷണ പരമ്പരയ്ക്ക് ആണ് തുടക്കമിട്ടത്. മുൻപ് രാമായണ മാസാചരണം പോലെ ഉള്ള കാര്യങ്ങളെ എതിർത്തവർ ഇപ്പോൾ എന്ത് കൊണ്ട് രാമായണ പ്രഭാഷണം സംഘടിപ്പിക്കുന്നു എന്ന ചോദ്യത്തിന് സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് മാസ്റ്റർ ഇങ്ങനെ മറുപടി നൽകുന്നു.
“സിപിഐ നേതാക്കൾ പണ്ട് തന്നെ രാമായണത്തെ സമീപിച്ചിട്ടുണ്ട്.. പാർട്ടിയുടെ മുതിർന്ന നേതാവ് ആയിരുന്ന മലപ്പുറം ജില്ലക്കാരൻ കൂടിയായ സഖാവ് കോളാടി 1995 ൽ അദ്ദേഹത്തിൻ്റെ അഖ്യാനത്തിൽ ഗദ്യ രൂപത്തിൽ രാമായണം എഴുതിയിട്ടുണ്ട്.. മുല്ലക്കര രത്നാകരൻ തിരുവനന്തപുരത്ത് രാമായണ പരമ്പര തന്നെ നടത്തി… ഇന്ത്യയുടെ പൈതൃകം തൊട്ടറിഞ്ഞ് പോകണം എന്ന നിലപാട് ഉളളവർ ആയിരുന്നു ആദ്യ കാല നേതാക്കൾ ആയ സഖാവ് കെ ദാമോദരൻ അടക്കം ഉളളവർ .. ചിലതെല്ലാം തിരസ്കരിക്കപ്പെട്ടു എന്നത് ശരി ആണ്.. എന്നാൽ അങ്ങനെ അല്ല വേണ്ടത്.. അതെല്ലാം ഒന്ന് കൂടി പുനർ വായിക്കണം. ഇതെല്ലാം സംഘപരിവാർ ശക്തികൾക്ക് തീറെഴുതി കൊടുക്കുക അല്ല വേണ്ടത് എന്ന നിലപാടിൻ്റെ അടിസ്ഥാനത്തിൽ ആണ് രാമായണ പ്രഭാഷണ പരമ്പര. ”
7 ദിവസം 7 വ്യത്യസ്ത പ്രമേയം അങ്ങനെ ആണ് പ്രഭാഷണ പരമ്പര. 7 ദിവസം എന്നത് മതിയായ സമയം അല്ല. ഓരോ പ്രഭാഷകരും വ്യത്യസ്ത ചോദ്യങ്ങൾ ഉയർത്തുന്നു. അവർക്കെല്ലാം കാലികമായി ഉത്തരം കണ്ടെത്താൻ കഴിയുക എന്നതാണ് പ്രധാനം. രാമായണം ഇടത് ശൈലിയിൽ വ്യാഖ്യാനിക്കുന്നു എന്ന് പറയുന്നില്ല. എന്നാൽ പുരോഗമന വീക്ഷണത്തിൻ്റെ സമീപനം, സാമൂഹ്യ നീതി, ലിംഗസമത്വം, ഓരോ പ്രവർത്തിയുടെയും സന്ദേശമെന്താണ് എന്നിങ്ങനെ പല കാര്യങ്ങളും വിശകലനം ചെയ്യപ്പെടും.
Also Read- കണ്ണൂരിലെ ഏഴോം വിളിക്കുന്നു; കൈപ്പാട് കൃഷിയെ നേരിട്ടറിയാന്‍
രാമായണത്തിലെ കഥാ സന്ദർഭങ്ങൾ, കഥാപാത്രങ്ങൾ ഇവയെല്ലാം അടിസ്ഥാനമാക്കി വിലയിരുത്തുകയാണ്. എങ്ങനെ ആണ് പഴയ കാലത്തെ പുതിയ കാലത്ത് വ്യാഖ്യാനിക്കുന്നത് എന്നത് എല്ലാം ഈ പ്രഭാഷണ പരമ്പരയിലൂടെ ചർച്ച ചെയ്യപ്പെടും. രാമായണത്തിൻ്റെ വിവിധ തലങ്ങളിൽ ഉള്ള ആഖ്യാനവും വ്യാഖ്യാനവും വിവിധ സന്ദർഭങ്ങളും കഥാപാത്ര നിർമിതിയും ഒക്കെ വിശകലനം ചെയ്യുന്ന തരത്തിൽ ആണ് പ്രഭാഷണങ്ങൾ എന്നും കൃഷ്ണദാസ് മാസ്റ്റർ കൂട്ടിച്ചേർക്കുന്നു.
“ഇടതു പക്ഷവും രാമായണവും എന്താണ് ബന്ധം എന്ന ചോദ്യം ഒക്കെ പ്രസക്തം ആണ്. എന്താണ് വായിക്കുന്നത്, എന്താണ് ലക്ഷ്യം എന്നൊക്കെ മനസ്സിലാക്കുമ്പോൾ ആ ചോദ്യത്തിന് ഉത്തരം ആകും…”.
കഴിഞ്ഞ ഞായറാഴ്ചയാണ് രാമായണ പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിച്ചത്. ശനിയാഴ്ച വരെ വൈകിട്ട് ഏഴ് മണിക്ക് സിപിഐ മലപ്പുറം ജില്ല കമ്മിറ്റിയുടെ ഫേസ്ബുക് പേജിലൂടെ ആണ് പ്രഭാഷണ പരമ്പര കാണാം. ആലങ്കോട് ലീലാകൃഷ്ണൻ, എം എം സജീന്ദ്രൻ, എ പി അഹമ്മദ്, അഡ്വ. എം കേശവൻ നായർ, മുല്ലക്കര രത്നാകരൻ, കെപി രാമനുണ്ണി, അജിത് കൊളാടി തുടങ്ങിയവർ ആണ് രാമായണത്തെ അധ്യാത്മിക തലത്തിൽ നിന്ന് മാറ്റി നിർത്തി വ്യാഖ്യാനിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.