തൂക്കം 5500 കിലോ, ഉയരം 44 അടി ; രാമക്ഷേത്രത്തിലെ കൊടിമരം അയോധ്യയിലെത്തി
- Published by:Arun krishna
- news18-malayalam
Last Updated:
പ്രതിഷ്ഠാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ധ്വജ സ്തംഭത്തിൽ ക്ഷേത്രങ്ങളിലുപയോഗിക്കുന്ന പരമ്പരാഗത കാവിക്കൊടി ഉയർത്തുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് അധികൃതർ പറഞ്ഞു.
രാമക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള ധ്വജ സ്തംഭം അഥവാ കൊടിമരം അയോധ്യയിലെത്തി. 5500 കിലോഗ്രാം ഭാരവും 44 അടി നീളവുമുള്ള കൊടിമരമാണ് അയോധ്യയിലെത്തിച്ചത്. പിച്ചളയിൽ തീർത്ത കൊടിമരമാണിത്.
അഹമ്മദാബാദ് ആസ്ഥാനമായ സ്ഥാപനമാണ് കൊടിമരം നിർമ്മിച്ചത്. ഹിന്ദുശിൽപ്പകലാ രീതികളനുസരിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ജനുവരി അഞ്ചിന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ആണ് അയോധ്യയിലേക്കുള്ള കൊടിമരം വഹിച്ചുകൊണ്ടുള്ള രഥയാത്ര ഉദ്ഘാടനം ചെയ്തത്.
ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ധ്വജ സ്തംഭത്തിൽ ക്ഷേത്രങ്ങളിലുപയോഗിക്കുന്ന പരമ്പരാഗത കാവിക്കൊടി ഉയർത്തുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് അധികൃതർ പറഞ്ഞു.
advertisement
എന്താണ് ധ്വജ സ്തംഭം?
ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും ഒരു പ്രധാന ഭാഗമാണ് ധ്വജ സ്തംഭം. ഇവ ഒരിക്കൽ സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെ മാറ്റി സ്ഥാപിക്കാനാകില്ല. ക്ഷേത്രം നിലനിൽക്കുന്നിടത്തോളം കാലം ധ്വജസ്തംഭം അഥവാ കൊടിമരവും തൽസ്ഥാനത്ത് തന്നെ തുടരും. ശ്രീകോവിലിനെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്ന മാർഗ്ഗമാണ് കൊടിമരം,'' എന്ന് അഹമ്മദാബാദിലെ അംബിക എൻജീനിയറിംഗ് വർക്‌സ് തലവൻ ഭാരത് മേവാഡ പറയുന്നു.
ക്ഷേത്രത്തിന്റെ മേൽക്കൂരയേക്കാൾ ഉയരത്തിലാണ് കൊടിമരം സ്ഥാപിക്കുന്നത്. ഭൂമിയും സ്വർഗ്ഗവും തമ്മിൽ ബന്ധിപ്പിക്കുന്നയൊന്നാണ് കൊടിമരം അഥവാ ധ്വജസ്തംഭം എന്നാണ് വിശ്വാസം.
advertisement
Also Read - 'രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ സിസേറിയന്‍ നടത്തണം'; യുപിയിലെ ആശുപത്രികളില്‍ ഗര്‍ഭിണികളുടെ അഭ്യര്‍ത്ഥന പ്രവാഹം
'' ഒരു പ്രത്യേകതരം ധ്വജസ്തംഭമാണ് അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടി പണികഴിപ്പിച്ചത്. ഇതാദ്യമായാണ് ഇങ്ങനെയൊരു കൊടിമരം പണിയുന്നത്. കഴിഞ്ഞ 81 വർഷത്തിനിടെ ഇങ്ങനെയൊരു ധ്വജസ്തംഭം ഞങ്ങൾ പണിതിട്ടില്ല,'' എന്ന് മേവാഡ പറഞ്ഞു.
'' ശുദ്ധമായ പിച്ചളയിലാണ് കൊടിമരം പണിതിരിക്കുന്നത്. മറ്റ് ലോഹങ്ങളൊന്നും തന്നെ ഇതിൽ ചേർത്തിട്ടില്ല. ശിൽപ ശാസ്ത്രം അനുസരിച്ചാണ് പണി പൂർത്തിയാക്കിയത്. 44 അടി നീളവും 9.5 ഇഞ്ച് വ്യാസവും 5500 കിലോഗ്രാം ഭാരവുമുള്ള കൊടിമരമാണിത്. ഇതുവരെ 25 അടി മുതൽ 30 അടി വരെ നീളമുള്ളതും 450 കിലോഗ്രാം ഭാരമുള്ള കൊടിമരങ്ങൾ മാത്രമാണ് ഞങ്ങൾ നിർമ്മിച്ചിട്ടുള്ളത്,'' എന്ന് മേവാഡ കൂട്ടിച്ചേർത്തു.
advertisement
അതേസമയം നീണ്ട കാത്തിരിപ്പിനൊടുവിൽ ജനുവരി 22 ന് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ, ആ ദിവസം തന്നെ ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്തിന്റെ കാരണവും ചർച്ചയാകുന്നുണ്ട്. ജനുവരി 22 ന് ഉച്ചയ്ക്ക് 12.29 നും 12.30 നും ഇടക്കുള്ളസമയത്താണ് പ്രതിഷ്ഠ ചടങ്ങ് നടക്കുക. പ്രതിഷ്ഠക്ക് ശേഷം ക്ഷേത്രത്തിൽ മഹാ പൂജയും മഹാ ആരതിയും ഉണ്ടായിരിക്കും. ഈ ദിവസത്തിന്റെ തുടക്കത്തിൽ മൂന്ന് പ്രധാന യോഗങ്ങൾ കാണപ്പെടുന്നുണ്ട്. സർവാർത്ഥ സിദ്ധി, അമൃത സിദ്ധി, രവി യോഗം എന്നിവയാണ് ജനുവരി 22 ലെ മൂന്ന് ശുഭ യോഗങ്ങൾ. ഈ ദിവസം ശുഭകരമായ കർമങ്ങൾ നിർവ്വഹിക്കുന്നവർക്ക് പിന്നീടുള്ള എല്ലാ കർമത്തിലും വിജയം കൈവരും എന്നാണ് വിശ്വാസം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ayodhya,Faizabad,Uttar Pradesh
First Published :
January 09, 2024 10:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
തൂക്കം 5500 കിലോ, ഉയരം 44 അടി ; രാമക്ഷേത്രത്തിലെ കൊടിമരം അയോധ്യയിലെത്തി