30 വർഷമായി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച സ്ലോവേനിയന്‍ പുരോഹിതനെ ജസ്വിറ്റ് സഭയില്‍ നിന്ന് പുറത്താക്കി
- Published by:Sarika KP
- news18-malayalam
Last Updated:
നിരവധി സ്ത്രീകളെ ലൈംഗികവും ആത്മീയവും മാനസികവുമായ പീഡിപ്പിച്ചതായി കഴിഞ്ഞ വർഷം ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതുവരെ സഭ ഇക്കാര്യത്തിൽ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
പ്രായപൂർത്തിയായ സ്ത്രീകളെ ലൈംഗികമായും ആത്മീയമായും മാനസികമായും പീഡിപ്പിച്ചു എന്ന ആരോപണത്തെത്തുടർന്ന് പ്രമുഖ സ്ലോവേനിയൻ പുരോഹിതനെ സഭയിൽ നിന്ന് പുറത്താക്കിയതായി ജെസ്യൂട്ട് സഭ അറിയിച്ചു. വ്യാഴാഴ്ചയാണ് ജെസ്യൂട്ട് സഭ ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. റവ.മാർക്കോ ഇവാൻ രൂപ്നിക്ക് എന്ന വൈദികനെയാണ് (Rev. Marko Ivan Rupnik) സഭയിൽ നിന്ന് പുറത്താക്കിയത്.
വത്തിക്കാനിലുൾപ്പെടെ ലോകമെമ്പാടുമുള്ള പള്ളികളിലും ബസിലിക്കകളിലും അലങ്കാരപ്പണികൾ ചെയ്യുന്ന കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരിൽ ഒരാളാണ് രൂപ്നിക്. 30 വർഷത്തിനിടെ രൂപ്നിക് നിരവധി സ്ത്രീകളെ ലൈംഗികവും ആത്മീയവും മാനസികവുമായ പീഡിപ്പിച്ചതായി കഴിഞ്ഞ വർഷം ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതുവരെ സഭ ഇക്കാര്യത്തിൽ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. സഭയിലും വത്തിക്കാനിലും മാർക്കോ ഇവാൻ രൂപ്നിക്കിനുള്ള ഉന്നത സ്വാധീനമാണ് ഇതിനു കാരണമെന്ന് പലരും ആരോപണം ഉന്നിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ നിശബ്ദതയും പല തവണ ചോദ്യം ചെയ്യപ്പെട്ടു.
advertisement
സഭയിൽ നിന്നും പുറത്താക്കാനുള്ള ഉത്തരവിനെതിരെ അപ്പീൽ നൽകാൻ രൂപ്‌നിക്കിന് 30 ദിവസത്തെ സമയമുണ്ട്. രൂപ്നിക്കിന് ഒരു വൈദികനായി തുടരാമെങ്കിലും ഒരു ജെസ്യൂട്ട് പുരോഹിതനായി സേവനം അനുഷ്ഠിക്കാനാകില്ല. പരസ്യമായി കൂദാശകൾ ആശീർവദിക്കാനും അധികാരമില്ല. വേണമെങ്കിൽ ഒരു രൂപതയിൽ ചേരാം, എന്നാൽ അതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാകാൻ വർഷങ്ങളെടുക്കും. രൂപതയിലേക്ക് സ്വീകരിക്കാൻ ബിഷപ്പ് അനുവാദം നൽകേണ്ടതുമുണ്ട്.
advertisement
കഴിഞ്ഞ വർഷം ഡിസംബറിൽ ഇറ്റാലിയൻ ബ്ലോഗുകളും വെബ്‌സൈറ്റുകളും രൂപ്‌നിക്കിനെതിരെ പീഡന ആരോപണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പീഡനത്തിനിരയായ സ്ത്രീകൾ വർഷങ്ങളായി ഇയാളുടെ ദുരുപയോഗത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും പരാതികൾ മൂടിവയ്ക്കപ്പെടുകയാണ് ഉണ്ടായതെന്നും ആരോപണം ഉയർന്നു. ജെസ്യൂട്ട് സഭാംഗമായ ഒരാൾ മാർപ്പാപ്പ ആയിരിക്കുന്ന അതേ സമയം തന്നെ ജെസ്യൂട്ട് പുരോഹിനെതിരെ ലൈംഗിക പീഡനാരോപണം ഉയർന്നത് വത്തിക്കാനിലും വലിയ തലവേദന സൃഷ്ടിച്ചു.
ആരോപണങ്ങൾ ഒന്നിനു പുറകേ ഒന്നായി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്, സഭാ നിയമത്തിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിലൊന്ന് ചെയ്തതിന് രൂപ്നിക്കിനെ പുറത്താക്കാൻ ജെസ്യൂട്ട് സഭ തീരുമാനിക്കുകയായിരുന്നു. 2020 ൽ ഇദ്ദേഹത്തിനെതിരെ ലൈംഗികാരോപണം ഉയർന്നെങ്കിലും കുറ്റസമ്മതം നടത്തിയതിനാൽ സഭ മാപ്പു നൽകി. സ്ലോവേനിയയിൽ രൂപ്നിക്ക് സഭ സ്ഥാപിച്ച ഒരു കമ്മ്യൂണിറ്റിയിൽ വെച്ച് ലൈംഗികമായും മാനസികമായും ആത്മീയമായും തങ്ങളെ ദുരുപയോഗം ചെയ്തതായി തൊട്ടടുത്ത വർഷം ഒൻപതു സ്ത്രീകൾ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ വിചാരണ നടത്തി ശിക്ഷ തീരുമാനിക്കാം എന്ന ശുപാർശയാണ് ജെസ്യൂട്ട് സഭ ആദ്യം മുന്നോട്ടു വെച്ചത്. രൂപ്നിക്കിനെതിരെ ഇത്തരം ആരോപണങ്ങളുള്ള മറ്റാരെങ്കിലുമുണ്ടോ എന്നും സഭ ചോദിച്ചിരുന്നു. ഇതേത്തുടർന്ന് സമാനമായ ആരോപണം ഉന്നയിച്ച് മറ്റ് 15 പേരാണ് രംഗത്തെത്തിയത്. തുടർന്ന് ജെസ്യൂട്ട് സഭ രൂപ്‌നിക്കിനോട് വിശദീകരണം തേടിയെങ്കിലും പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. തുടർന്ന് ശിക്ഷ ഇനിയും നീട്ടേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സഭ എത്തിച്ചേരുകയായിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 16, 2023 12:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
30 വർഷമായി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച സ്ലോവേനിയന്‍ പുരോഹിതനെ ജസ്വിറ്റ് സഭയില്‍ നിന്ന് പുറത്താക്കി