ജ്യേഷ്ഠനും അനുജനും ബിഷപ്പുമാർ; സീറോ മലബാർ സഭയ്ക്ക് ചരിത്ര നിമിഷം
- Published by:Arun krishna
- news18-malayalam
Last Updated:
ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ സഹോദരനാണ് നിയുക്ത ഗോരഖ്പൂർ ബിഷപ്പ് മാത്യു നെല്ലിക്കുന്നേൽ
സീറോ മലബാർ സഭയ്ക്ക് കീഴിലുള്ള ഗോരഖ്പൂർ രൂപതയുടെ ബിഷപ്പായി ഫാദർ മാത്യൂ നെല്ലിക്കുന്നേലിനെ നിയമിച്ചു. സീറോ മലബാർ സഭയുടെ സിനഡ് സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. മാർ തോമസ് തുരുത്തിമറ്റം സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ ബിഷപ്പിനെ തെരഞ്ഞെടുത്തത്. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ സഹോദരനാണ് ബിഷപ്പ് മാത്യു നെല്ലിക്കുന്നേൽ. ഇതോടെ ജ്യേഷ്ഠനും അനുജനും ഒരു സഭയ്ക്ക് കീഴില്‍ ബിഷപ്പുമാരാകുന്ന എന്ന അപൂര്‍വത കൂടിയുണ്ട്.
മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. തുടർന്നു മേജർ ആർച്ചുബിഷപ്പും ഗോരഖ്പൂർ രൂപതയുടെ സ്ഥാനമൊഴിയുന്ന മെത്രാനായ മാർ തോമസ് തുരുത്തിമറ്റവും ചേർന്നു നിയുക്തമെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. സിനഡുപിതാക്കന്മാരും സഭാകാര്യാലയത്തിലെ വൈദികരും സമർപ്പിതരും നിയുക്തമെത്രാന് അഭിനന്ദനങ്ങളും ആശംസകളുമറിയിച്ചു.
ഇടുക്കി രൂപതയുടെ അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിൻ്റെ ജേഷ്ഠ സഹോദരനാണ് നിയുക്ത മെത്രാൻ.
ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകയിൽ നെല്ലിക്കുന്നേൽ വർക്കി-മേരി ദമ്പതികളുടെ മൂത്ത മകനായി 1970 നവംബർ 13-ന് ജനിച്ച ഫാ. മാത്യു ഹൈസ്കൂൾ പഠനത്തിനുശേഷം സി.എസ്.റ്റി. സന്യാസസമൂഹത്തിന്റെ പഞ്ചാബ്- രാജസ്ഥാൻ പ്രോവിൻസിൽചേർന്നു ഗോരഖ്പൂരിലുള്ള മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. 1990-ൽ ആദ്യവ്രതംചെയ്ത അദ്ദേഹം 1996-ൽ നിത്യവ്രതവാഗ്ദാനം നടത്തി. വൈദികപരിശീലനം വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹം 1998 ഡിസംബർ മുപ്പതാം തിയതി കോതമംഗലം രൂപതയുടെ മുൻമെത്രാൻ മാർ ജോർജ് പുന്നക്കോട്ടിലിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.
advertisement
പൗരോഹിത്യ സ്വീകരണത്തിനുശേഷം അസി. നോവിസ് മാസ്റ്റർ, മൈനർ സെമിനാരി റെക്ടർ, ഇടവകവികാരി, സ്കൂൾമാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ച ഫാ. മാത്യു 2005-ൽ ഉപരിപഠനത്തിനായി റോമിലേക്കുപോയി. റോമിലെ അഞ്ചേലിക്കം യൂണിവേഴ്സിറ്റിയിൽനിന്നു തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ആലുവ ലിറ്റിൽഫ്ളവർ മേജർ സെമിനാരിയിൽ അധ്യാപകനായി നിയമിതനായി. തുടർന്നു ജർമനിയിലെ റേഗൻസ്ബുർഗ് രൂപതയിൽ അജപാലനശുശ്രൂഷചെയ്തു. 2015 മുതൽ 2018വരെ പഞ്ചാബ്- രാജസ്ഥാൻ ക്രിസ്തുജയന്തി പ്രോവിൻസിന്റെ പ്രൊവിൻഷ്യാളായി സേവനമനുഷ്ഠിച്ചു. 2018-ൽ ആലുവ ലിറ്റിൽ ഫ്ളവർ മേജർ സെമിനാരിയുടെ റെക്ടറായി ശുശ്രൂഷ നിർവഹിച്ചുവരവേയാണു ഗോരഖ്പൂർ രൂപതയുടെ വൈദികമേലദ്ധ്യക്ഷനാകാനുള്ള നിയോഗം അദ്ദേഹത്തെ തേടിയെത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ജർമൻ, ഇറ്റാലിയൻ എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്.
advertisement
1984-ലാണ് ഗോരഖ്പൂർ രൂപത രൂപീകൃതമായത്. മാർ ഡൊമിനിക് കോക്കാട്ട് പിതാവാണ് പ്രഥമ മെത്രാൻ. സ്ഥാനമൊഴിയുന്ന മാർ തോമസ് തുരുത്തിമറ്റം 2006-ലാണ് രൂപതയുടെ അജപാലന ഉത്തരവാദിത്വമേറ്റെടുത്തത്. 17 വർഷങ്ങൾ നീണ്ട അജപാലനത്തിനു ശേഷമാണ് മാർ തോമസ് തുരുത്തിമറ്റം വിശ്രമജീവിതത്തിലേക്കു പ്രവേശിക്കുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 26, 2023 6:39 PM IST