വസീം അഹമ്മദ് (Local 18)
അലിഗഢ്: അലിഗഢിലെ പ്രശസ്തമായ ദുർഗാ ക്ഷേത്രത്തിൽ പട്ട് ദാനം ചെയ്ത് മുസ്ലീം കുടുംബം. വെറുതെ പട്ട് ദാനം ചെയ്യുക മാത്രമല്ല ഇവർ ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഡൽഹി ഗേറ്റിന് സമീപമുള്ള സരായി മിയാൻ പൊലീസ് സ്റ്റേഷൻ പരിസരത്തെ ദുർഗാ ദേവി ക്ഷേത്രത്തിലാണ് സരായി മിയാൻ സ്വദേശി കഫീൽ ഖുറേഷിയുടെ കുടുംബം പട്ട് സമർപ്പിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് ഈ കുടുംബം ആരാധനയ്ക്കായി ക്ഷേത്രത്തിലെത്തിയത്. എല്ലാ മതത്തിലുമുള്ള തങ്ങളുടെ വിശ്വാസവും ഇവർ പ്രകടിപ്പിച്ചു. തങ്ങൾ എല്ലാ മതങ്ങളിലും വിശ്വസിക്കുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ദുർഗാ ദേവിയോട് അപേക്ഷിച്ച എല്ലാ ആഗ്രഹങ്ങളും സാധിച്ചുവെന്നും ഇവർ പറഞ്ഞു. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരിൽ സാധാരണ ജനങ്ങളെ ഭിന്നിപ്പിക്കാനാവില്ലെന്ന സന്ദേശമാണ് ഈ കുടുംബത്തിന്റെ പ്രവൃത്തിയിലൂടെ മനസ്സിലാകുന്നത്.
Also read-ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവം; തിരുവനന്തപുരം നഗരത്തിൽ ഏപ്രിൽ 5ന് അവധി
” എല്ലാ മതങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. എന്റെ കർത്തവ്യമാണ് ഞാൻ ചെയ്തത്. ഹിന്ദു മുസ്ലിം ഐക്യത്തിന്റെ സന്ദേശമാണ് ഞങ്ങൾ മുന്നോട്ട് വെയ്ക്കുന്നത്. ദേവിയെ പ്രാർത്ഥിച്ചതിലൂടെ ഒരു മതം എന്താണ് മറ്റൊരു മതത്തോട് ചെയ്യേണ്ടത് എന്ന് വ്യക്തമാക്കുകയാണ് ഞാൻ ചെയ്തത്. ഞാൻ സന്തോഷപൂർവം ദുർഗാ ദേവിയ്ക്ക് പട്ട് സമർപ്പിക്കുന്നു. എല്ലാവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ഹിന്ദു മുസ്ലിം ഐക്യത്തിനായി നിലകൊള്ളണം. അതിലൂടെ രാജ്യത്തിന്റെ അഖണ്ഡതയെ ഊട്ടിയുറപ്പിക്കണം,’ കഫീൽ ഖുറേഷി പറഞ്ഞു.
നവരാത്രി ദിനത്തിൽ ക്ഷേത്രചടങ്ങുകളിലും ഈ കുടുംബം പങ്കെടുത്തിരുന്നതായി പ്രദേശവാസിയായ മൻജിത്ത് സിംഗ് പറഞ്ഞു. ഈ കുടുംബത്തിലെ പത്ത് പതിനഞ്ച് പേരാണ് ക്ഷേത്രം സന്ദർശിക്കുകയും ആരാധന നടത്തുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലാവശ്യമായ പൂജാ വസ്തുക്കളും നാളികേരവും ഇവർ ക്ഷേത്രത്തിന് സമർപ്പിച്ചതായും ഇദ്ദേഹം പറഞ്ഞു. അവരുടെ ആഗ്രഹങ്ങൾ ദുർഗാ ദേവിയുടെ അനുഗ്രഹത്താൽ സഫലമായെന്നും അതിന്റെ ഭാഗമായാണ് കുടുംബം ക്ഷേത്രത്തിലെത്തി ദർശനം നടത്തിയതെന്നും മൻജിത്ത് സിംഗ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.