തിരുവനന്തപുരം: 70 വയസിന് മുകളിലുള്ള ഹിന്ദുക്കൾക്കായി വൃദ്ധസദനം തുടങ്ങുമെന്ന പ്രഖ്യാപനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹിന്ദു വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും, കൈവശമുള്ള കെട്ടിടം നവീകരിച്ച് പ്രവർത്തനം തുടങ്ങുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ അറിയിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വൃദ്ധസദനം നടത്തികൊണ്ടു പോകാൻ സാമ്പത്തിക പ്രയാസം ഉണ്ടാകില്ലെന്നും പ്രസിഡന്റ് പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഈ വർഷത്തെ ബഡ്‌ജറ്റിലാണ് പദ്ധതി ഉൾക്കൊള്ളിച്ചിട്ടുള്ളത്. ദേവസ്വം ബോർഡ് ഗ്യാസ് ഏജൻസി തുടങ്ങുമെന്നും പ്രസിഡന്റ് അറിയിച്ചു. വാരണാസിയിലെ ബോർഡ് വക സത്രം പുതുക്കി പണിയും. 2.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നന്ദൻകോട് പെട്രോൾ പമ്പ് തുടങ്ങാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
1257 കോടി രൂപയാണ് ദേവസ്വം ബോർഡിന്റെ വരുമാനം. 1253 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ശബരിമലയ്ക്കായി 21 കോടി രൂപ നീക്കിവെച്ചതായി ദേവസ്വം പ്രസിഡന്റ് അറിയിച്ചു. മറ്റ് ക്ഷേത്രങ്ങൾക്ക് 35 കോടി രൂപയാണ് ദേവസ്വം ബോർഡ് നീക്കിവെക്കുന്നത്. ശബരിമലയ്ക്ക് 17 കോടി രൂപയുടെ അരവണ കണ്ടെയ്‌നർ ആവശ്യമാണ്. ഈ അധിക ചെലവ് പരിഹരിക്കാൻ 10 കോടി രൂപയ്ക്ക് ക്യാൻ ഫാക്ടറി സ്ഥാപിക്കാൻ തീരുമാനമായി. ഇതിന്റെ പ്രാരംഭ നടപടികൾക്കായി നാല് കോടി രൂപ വകയിരുത്തി.
പത്തനംതിട്ടയിലെ തിരുവല്ലയിൽ ക്യാൻ ഫാക്ടറി സ്ഥാപിക്കും. പന്തളത്ത് അയ്യപ്പഭക്തർക്ക് സൗകര്യം വർദ്ധിപ്പിക്കും. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിനായി മാസ്റ്റർ പ്ലാൻ രൂപീകരിക്കും. രണ്ട് കോടി രൂപ ഇതിനായി വകയിരുത്തി. മറ്റ് ക്ഷേത്രങ്ങൾക്ക് 35 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളതെന്ന് അനന്തഗോപൻ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Budget 2023, Devaswam board, Travancore devaswam board