തിരുവനന്തപുരം: ക്ഷേത്രങ്ങളിലേക്ക് വിശ്വാസികളെ കൂടുതലായി ആകർഷിക്കുന്നതിന് പ്രചാരണ പരിപാടികൾ നടത്താനും വരുമാനം വർധിപ്പിക്കാൻ പൂജകളുടെയും വഴിപാടുകളുടേയും എണ്ണം കൂട്ടാനും ക്ഷേത്രം അധികൃതർക്ക് നിർദ്ദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ വരുമാനം കൂട്ടി സ്വയംപര്യാപ്തതയിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
സർക്കുലറിലെ പ്രധാന നിർദേശങ്ങൾ
ഓരോ ക്ഷേത്രത്തിലേയും പ്രധാന വഴിപാടുകളും അതിന്റെ പ്രസക്തിയും പ്രദർശിപ്പിക്കുക,
ഓരോ ദേവസ്വത്തിലെയും പ്രത്യേകതകൾ അനുസരിച്ച് വഴിപാടുകൾ നടക്കുന്ന ദിവസങ്ങൾ മുൻകൂട്ടി പ്രദർശിപ്പിക്കുകയും മുൻകൂറായി രസീത് നൽകുകയും ചെയ്യുക
വിശേഷ ദിവസങ്ങളിൽ പ്രത്യേക പൂജകൾ നടത്തുക, ക്ഷേത്രത്തിലെ വഴിപാടുകളെ കുറിച്ച് ജീവനക്കാർ വിശ്വാസികൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കണം.
ക്ഷേത്രങ്ങളുടെ പരിസരവും മറ്റും ശുചിയായി സൂക്ഷിയ്‌ക്കുന്ന കാര്യത്തില്‍ ദേവസ്വം ജീവനക്കാര്‍ നിദാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്. കൂടാതെ ക്ഷേത്ര പരിസരത്ത് പൂന്തോട്ടം വച്ച് പിടിക്കുക.
നിത്യപൂജ ഇല്ലാത്ത ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട വഴിപാടുകളുമായി നിത്യപൂജ ആരംഭിക്കുവാൻ നടപടി സ്വീകരിക്കണം
ദേവസ്വം വക ഭൂമികൾ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിൽ പേ & പാർക്ക് സൗകര്യം ഒരുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക.
ദേവസ്വങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നതിന് സ്പോൺസർമാരെ കണ്ടെത്താനും, ഊട്ടുപുരകളും, മറ്റ് ഓഡിറ്റോറിയങ്ങളും അറ്റകുറ്റപണികൾ നടത്തി വാടകയ്ക്ക് നൽകി വരുമാനം വർധിപ്പിക്കാനും ബോർഡ് ലക്ഷ്യമിടുന്നുണ്ട്.
ദേവസ്വങ്ങളെക്കുറിച്ചുളള പരാതികള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ അറിയിക്കുന്നതിന് എല്ലാ ദേവസ്വങ്ങളുടെയും മുന്‍ഭാഗത്ത് ഭക്തര്‍ കാണത്തക്ക രീതിയില്‍ സൂപ്രണ്ട് ഓഫ് പോലീസ്, സബ് ഇന്‍സ്പെക്ടര്‍, വിജിലന്‍സ് ആഫീസര്‍ എന്നിവരുടെ മൊബൈല്‍ നമ്പര്‍, ആഫീസ് ഇ-മെയില്‍, ഐ.ഡി എന്നിവ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ബോര്‍ഡ് സ്ഥാപിക്കണം.
ഇങ്ങനെ 19 നിർദേശങ്ങളാണ് സർക്കുലറിൽ പറയുന്നത്. നിലവിൽ നെയ്യാറ്റിൻകര മുതൽ വടക്കൻ പറവൂർ വരെയുള്ള ഗ്രൂപ്പുകളിലായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1200 ക്ഷേത്രങ്ങളിൽ 50 എണ്ണത്തിനു മാത്രമാണ് സ്വയംപര്യാപ്തത ഉള്ളത്. ഒപ്പം പല ക്ഷേത്രങ്ങളിലെയും ഭക്തരോടുള്ള ജീവനക്കാരുടെ പെരുമാറ്റം മോശമാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങൾ നടപ്പാക്കാൻ ദേവസ്വം ബോർഡ് തീരുമാനം.
Published by:Vishnupriya S
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.