'പ്രതിവർഷം 1000 പെണ്‍കുട്ടികളെ മതംമാറ്റുന്നു'; നിർബന്ധിത മതപരിവർത്തനത്തിനെതിരെ പാകിസ്ഥാനിലെ ഹിന്ദു സമൂഹം
- Published by:Rajesh V
- news18-malayalam
Last Updated:
ഹിന്ദു പെൺകുട്ടികളെയും സ്ത്രീകളെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നതിനെതിരെ ബിൽ പാസാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്ലക്കാർഡുകളും ബാനറുകളും പ്രതിഷേധക്കാർ ഉയർത്തി
കറാച്ചി: രാജ്യത്തെ ഹിന്ദു പെൺകുട്ടികളുടെയും സ്ത്രീകളുടെയും നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും എതിരെ ന്യൂനപക്ഷ ഹിന്ദു സമുദായത്തിലെ നിരവധി അംഗങ്ങൾ പാകിസ്ഥാനിലെ കറാച്ചി നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പാകിസ്ഥാൻ ദാരാവർ ഇത്തിഹാദ് (പിഡിഐ) എന്ന ഹിന്ദു സംഘടനയാണ് കറാച്ചി പ്രസ് ക്ലബ്ബിന് പുറത്തും സിന്ധ് അസംബ്ലി മന്ദിരത്തിന്റെ കവാടത്തിലും പ്രതിഷേധിച്ചത്.
“സിന്ധിലെ ഹിന്ദുക്കൾ നേരിടുന്ന ഈ വലിയ പ്രശ്നം ഉയർത്തിക്കാട്ടാൻ ഞങ്ങൾ ആഗ്രഹിച്ചു, പ്രത്യേകിച്ച് നമ്മുടെ 12 ഉം 13 ഉം വയസുള്ള പെൺകുട്ടികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാക്കുകയും തുടർന്ന് പ്രായമായ മുസ്ലീം പുരുഷന്മാരെകൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. “പിഡിഐയിലെ ഒരു അംഗം പറഞ്ഞു. വ്യാഴാഴ്‌ച നടന്ന പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടുവെന്നും പലരും ഈ കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ടുപോലും ഉണ്ടായിരുന്നില്ലെന്നും ഇക്കാര്യത്തിൽ വലിമാറ്റം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Also Read- എഴുപത് വയസിന് മുകളിലുള്ള ഹിന്ദുക്കൾക്കായി വ്യദ്ധസദനം തുടങ്ങും; തിരുവിതാംകൂർ ദേവസ്വം ബോർഡ്
advertisement
വൻ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ നടന്ന പ്രതിഷേധം സമാധാനപരമായിരുന്നു. ഹിന്ദു പെൺകുട്ടികളെയും സ്ത്രീകളെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നതിനെതിരെ ബിൽ പാസാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്ലക്കാർഡുകളും ബാനറുകളും പ്രതിഷേധക്കാർ ഉയർത്തി. സമീപ മാസങ്ങളിൽ സിന്ധിലെ ഉൾപ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങളിൽ വർധനയുണ്ടായിട്ടുണ്ട്. നീതിതേടിയുള്ള ഇരകളുടെ രക്ഷിതാക്കൾ സമർപ്പിച്ച ഹർജികൾ കീഴ്കോടതികളിൽ കെട്ടിക്കിടക്കുകയാണ്. നിർഭാഗ്യവശാൽ, പ്രതിഷേധക്കാരുടെ അപേക്ഷ കേൾക്കാൻ പ്രവിശ്യാ സർക്കാരിൽ നിന്നുള്ള ഒരു പ്രതിനിധിയും എത്തിയിരുന്നില്ല.
2019ൽ സിന്ധ് പ്രവിശ്യയ്ക്ക് കീഴിലുള്ള ജില്ലകളിൽ ഹിന്ദു പെൺകുട്ടികൾ നിർബന്ധിത മതപരിവർത്തനത്തിനിരയാകുന്ന വിഷയം സിന്ധ് അസംബ്ലിയിൽ വന്നിരുന്നു. ഇത് ഹിന്ദു പെൺകുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തരുതെന്ന ചില നിയമനിർമാതാക്കളുടെ എതിർപ്പിനെത്തുടർന്ന് പ്രമേയം ചർച്ച ചെയ്യുകയും ഏകകണ്ഠമായി പാസാക്കുകയും ചെയ്തു. എന്നാൽ നിർബന്ധിത മതപരിവർത്തനം കുറ്റകരമാക്കുന്ന ബിൽ പിന്നീട് നിയമസഭയിൽ തള്ളപ്പെട്ടു. സമാനമായ ഒരു ബിൽ വീണ്ടും നിർദ്ദേശിച്ചെങ്കിലും 2021ൽ അതും നിരസിക്കപ്പെട്ടു.
advertisement
ഈ വർഷം ജനുവരിയിൽ, പാക്കിസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, വിവാഹം എന്നിവ വർദ്ധിച്ചുവരുന്ന സംഭവങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ 12 ഓളം മനുഷ്യാവകാശ പ്രവർത്തകര്‍ ആശങ്ക പ്രകടിപ്പിച്ചു. നിർബന്ധിത മതപരിവർത്തനവും വിവാഹവും ഇസ്ലാമിൽ നിയമവിരുദ്ധമാണ്. പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം പ്രതിവർഷം 1000ത്തോളം പെൺകുട്ടികളാണ് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാകുന്നത്.
advertisement
ഹിന്ദുക്കളാണ് പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗം. മുസ്ലിം ഭൂരിപക്ഷമുള്ള പാകിസ്ഥാനിൽ 75 ലക്ഷത്തോളം ഹിന്ദുക്കളുണ്ടെന്നാണ് കണക്ക്. 20.7 കോടി ജനസംഖ്യയുള്ള പാകിസ്ഥാനില്‍ മുസ്ലിങ്ങൾ 96 ശതമാനമാണ്. ഹിന്ദുക്കള്‍ 2.1 ശതമാനവും ക്രിസ്ത്യാനികൾ 1.6 ശതമാനവുമാണെന്നാണ് പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷന്റെ കണക്ക്. ഭൂരിഭാഗം ഹിന്ദുക്കളും കഴിയുന്നത് സിന്ധ് മേഖലയിലാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 31, 2023 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'പ്രതിവർഷം 1000 പെണ്‍കുട്ടികളെ മതംമാറ്റുന്നു'; നിർബന്ധിത മതപരിവർത്തനത്തിനെതിരെ പാകിസ്ഥാനിലെ ഹിന്ദു സമൂഹം