• HOME
  • »
  • NEWS
  • »
  • life
  • »
  • ദേശീയപാതാ വികസനം: ക്ഷേത്ര വിശ്വാസവുമായി ബന്ധപ്പെട്ട ആലപ്പുഴയിലെ ഒറ്റപ്പന മുറിച്ചുമാറ്റി

ദേശീയപാതാ വികസനം: ക്ഷേത്ര വിശ്വാസവുമായി ബന്ധപ്പെട്ട ആലപ്പുഴയിലെ ഒറ്റപ്പന മുറിച്ചുമാറ്റി

ദേശീയ പാതയിലൂടെ കടന്നുപോകുമ്പോള്‍ യാത്രക്കാരുടെ മനസിൽ എന്നും തങ്ങിനില്‍ക്കുന്ന ഒന്നായിരുന്നു കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്നിരുന്ന പന

  • Share this:

    ആലപ്പുഴ: ക്ഷേത്രവിശ്വാസവുമായി ബന്ധപ്പെട്ട് ഹരിപ്പാട് ദേശീയപാതയ്ക്ക് നടുവില്‍ പതിറ്റാണ്ടുകളായി നിലനിന്ന ഒറ്റപ്പന മുറിച്ച് മാറ്റി. ദേശീയ പാതാ അതോറിറ്റി അധികൃതര്‍ ഇന്നു രാവിലെ 11 മണിയോടെയാണ് ഒറ്റപ്പന മുറിച്ചുമാറ്റിയത്.

    ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിയ്ക്കും ഇടയിൽ പുറക്കാടിന് അടുത്ത് ഒറ്റപ്പന എന്ന സ്ഥലത്തെ പനയാണ് റോഡ് വികസനത്തിനായി മുറിച്ചു മാറ്റിയത്. ദേശീയ പാത 66 ലൂടെ ഹരിപ്പാട് നിന്ന് ആലപ്പുഴയ്ക്കുള്ള പോകുമ്പോൾ കുരുട്ടൂര്‍ ശ്രീഭഗവതി ക്ഷേത്രത്തിനു മുന്നിൽ റോഡിന് വലതു വശത്തായുള്ള ഈ പനയിൽ നിന്നാണ് ഈ സ്ഥലത്തിന് പേര് ലഭിച്ചത്.

    അഖില കേരള ധീവരസഭ ബ്രാഞ്ച് 60 (അരയവംശ പരിപാലന കരയോഗ)ന്റെ ഉടമസ്ഥതയിലാണ് ക്ഷേത്രം. അന്നപൂര്‍ണേശ്വരി, ഭദ്രകാളി എന്നീ രണ്ട് പ്രതിഷ്ഠകളുള്ള ക്ഷേത്രത്തില്‍ രണ്ട് കൊടിമരങ്ങളുണ്ട്. ക്ഷേത്രത്തിലെ ഭഗവതിയുടെ തോഴിയായ യക്ഷി പനയില്‍ വസിക്കുന്നുണ്ടെന്നും പനയ്ക്ക് ദൈവിക ശക്തിയുണ്ടെന്നുമാണ് ഭക്തരുടെ വിശ്വാസം.

    ക്ഷേത്രത്തിലെ ഭഗവതിയുടെ തോഴിയായ യക്ഷി ഈ പനയില്‍ വസിക്കുന്നുണ്ടെന്നും പനയ്ക്ക് ദൈവിക ശക്തിയുണ്ടെന്നുമാണ് ഭക്തരുടെ വിശ്വാസം. ഇതിന് ചുവട്ടിലാണ് ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ചടങ്ങുകൾ നടത്തുന്നത്. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പനയെ പരിപാലിച്ചു പോരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഒറ്റപ്പന നാടിന്റെ തന്നെ പ്രധാന അടയാളമായി മാറി. അങ്ങനെ ചേന്നങ്കരയുടെ ഈ പ്രദേശം ഒറ്റപ്പനയായി.

    Also Read- ദേശീയ പാതയിലെ കുരുട്ടൂര്‍ ശ്രീഭഗവതി ക്ഷേത്രവും വഴി വികസിക്കുമ്പോൾ വഴി മാറുന്ന ഒറ്റപ്പനയും

    എന്‍എച്ച് 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന് പന ഒരു തടസ്സമായതിനാല്‍ ഇത് വെട്ടിമാറ്റാന്‍  ദേശീയപാതാ അതോറിറ്റി  നിര്‍ദ്ദേശിക്കുകയായിരുന്നു.വിശ്വാസവുമായി ബന്ധപ്പെട്ടതിനാൽ പന വെട്ടിമാറ്റുന്നതില്‍ ക്ഷേത്രം അധികൃതരുടെ അന്തിമ അനുമതിതേടി. ആചാരവുമായി ബന്ധപ്പെട്ട് സാവകാശം കാത്തിരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍.

    നേരത്തെ ഈ ഭൂമി അരയവംശ പരിപാലന കരയോഗത്തിന്റെ ഉടമസ്ഥതയിലായിരുന്നു. റോഡ് വികസനത്തിന് ഏതാണ്ട് അഞ്ചു പതിറ്റാണ്ട് മുമ്പാണ് ഭൂമി റവന്യൂ വകുപ്പിന് കൈമാറിയത്. പനയെക്കുറിച്ചുള്ള വിശ്വാസം കൊണ്ടാണ് അത് അങ്ങനെ നിന്നത്. അതു കൊണ്ടാണ് അധികൃതര്‍ മരം മുറിക്കുന്നതിന് മുമ്പ് ക്ഷേത്രം അധികൃതരുടെ അനുമതി തേടിയത്.

    ഈ വര്‍ഷത്തെ ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ടയാണ് പനയുമായി ബന്ധപ്പെട്ട ക്ഷേത്രത്തിൽ നടന്ന അവസാന ചടങ്ങ്. തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് കുമാർ ഭട്ടതിരിപാടിന്റെ അനുമതിയോടെയാണ് പന മുറിക്കുന്നത്.

    Published by:Rajesh V
    First published: