ദുബായ്: വിശുദ്ധ റമദാന്‍ മാസത്തിലെ ആദ്യ ദിവസം യുഎഇയിലെ വിശ്വാസികള്‍ 13 മണിക്കൂറിലധികം ഉപവസിക്കും. ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് വെബ്‌സൈറ്റിലാണ് ഈ വർഷത്തെഉപവാസ – ഇഫ്താർ സമയക്രമങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
മാര്‍ച്ച് 23നാകും റമദാന്‍ വ്രതം ആരംഭിക്കുകയെന്നാണ് ഇസ്ലാം പണ്ഡിതന്‍മാരുടെ കണക്കുകൂട്ടല്‍. പ്രഭാതത്തിലെ അഞ്ച് മണിക്കുള്ള ഫജ്ര്‍ നമസ്‌കാരത്തോടെ ഉപവാസം ആരംഭിക്കും. വൈകുന്നേരം 6.35നോടടുത്തുള്ള മഗരീബ് നമസ്‌കാരത്തോടെയാണ് ഉപവാസം അവസാനിപ്പിക്കുക. ഏകദേശം 13 മണിക്കൂര്‍ 33 മിനിറ്റാണ് ഉപവാസത്തിന്റെ ദൈര്‍ഘ്യം.
ഏപ്രില്‍ 20 ഓടെ ഉപവാസ സമയം 14 മണിക്കൂറോളം ആകുമെന്നാണ് കണക്കുകൂട്ടല്‍. കാരണം ഫജ്ര്‍ നമസ്‌കാരം ഈ സമയങ്ങളിൽ 4.31നായിരിക്കും ആരംഭിക്കുക. ഈ ദിവസങ്ങളിലെ മഗരീബ് നമസ്‌കാരം വൈകുന്നേരം 6.47 നോട് അടുത്തായിരിക്കും.
Also read-Hajj 2023 | ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങി;അപേക്ഷാ ഫീസില്ല; നടപടിക്രമങ്ങൾ ഇങ്ങനെ
കഴിഞ്ഞ വര്‍ഷം റമദാന്‍ മാസത്തിലെ ആദ്യ ദിവസത്തിലെ ഉപവാസം 13 മണിക്കൂര്‍ 48 മിനിറ്റാണ് നീണ്ടു നിന്നത്. അന്നത്തെ അവസാന ദിവസത്തെ ഉപവാസം നീണ്ടു നിന്നത് 14 മണിക്കൂര്‍ 33 മിനിറ്റായിരുന്നു. സാധാരണ വിശുദ്ധ റമദാന്‍ മാസം 29 മുതല്‍ 30 ദിവസം വരെയാണ് നീണ്ടുനില്‍ക്കുന്നത്.
അതേസമയം ഇത്തവണ ഉപവാസ സമയം കുറയുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ ഈ സമയത്ത് തണുപ്പുള്ള കാലാവസ്ഥയാകും. റമദാന്റെ തുടക്കത്തില്‍ യുഎഇയില്‍ താപനില 17 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. മാസവസാനത്തോടെ താപനില 17 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നും യുഎഇ വൃത്തങ്ങള്‍ അറിയിച്ചു. കനത്ത മഴയുണ്ടാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം റമദാന്‍ മാസങ്ങളില്‍ രണ്ട് നേരമാണ് ഭക്ഷണം കഴിക്കേണ്ടത്. ഉപവാസം തുടങ്ങുന്നതിന് മുമ്പുള്ള ഭക്ഷണം അഥവാ സുഹൂറും ഉപവാസത്തിന് ശേഷമുള്ള ഭക്ഷണം ഇഫ്താറും എന്ന പേരില്‍ അറിയപ്പെടുന്നു. ഈ സമയങ്ങളില്‍ യുഎഇയിലെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.
Also read-ഗുരുവായൂരപ്പന്‍റെ അനുഗ്രഹം തേടി അനന്ത് അംബാനിയും പ്രതിശ്രുതവധു രാധിക മെർച്ചന്‍റും
കൂടാതെ സ്‌കൂളുകളുടെയും ഓഫീസുകളുടെയും ജോലി സമയവും റമദാന്‍ മാസത്തോട് അനുബന്ധിച്ച് കുറയ്ക്കുന്നതാണ്. മാസപ്പിറവി കാണുന്നതിന് അനുസരിച്ചാണ് റമദാന്‍ മാസ പ്രഖ്യാപനവും അവസാനവും.
ചാന്ദ്രമാസങ്ങള്‍ക്ക് ചിലപ്പോള്‍ 29 മുതല്‍ 30 ദിവസം വരെ ദൈര്‍ഘ്യമുണ്ടാകാറുണ്ട്. ചന്ദ്രന്റെ ഭ്രമണപഥം ഭൂമധ്യരേഖയുമായി വെച്ച് നോക്കുമ്പോള്‍ ചരിഞ്ഞ നിലയിലാണ് കാണപ്പെടുന്നത്. ഭൂമിയുടെ മധ്യരേഖയ്ക്ക് സമാനമായല്ല ഇവ കാണപ്പെടുന്നത്. അതുകൊണ്ടാണ് മാസപ്പിറവി ചിലപ്പോള്‍ കാണാന്‍ ആകുന്നതും ചിലപ്പോള്‍ കാണാന്‍ കഴിയാത്തതും. കാരണം ഭൂമി, ചന്ദ്രന്‍, സൂര്യന്‍ എന്നിവയുടെ ചലനത്തെ ആശ്രയിച്ചാണ് എല്ലാ കണക്കുകൂട്ടലും. വ്രതാരംഭത്തിന് മുമ്പും ശേഷവും ചന്ദ്രനെ കാണുക എന്നതാണ് ഇസ്ലാം മത ആചാരം. എല്ലാ വിശ്വാസികളും അനുവര്‍ത്തിച്ച് പോരുന്ന കാര്യമാണിതെന്നും ഇസ്ലാം പണ്ഡിതര്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.