ശബരിമല: മേല്‍ശാന്തിയായി ചുമതലയേറ്റ ശേഷമുള്ള മണ്ഡലപൂജാ നിയോഗം ഇത്തവണത്തെ മേൽശാന്തി കെ ജയരാമന്‍ നമ്പൂതിരിക്ക് നഷ്ടമാകും. അമ്മാവന്റെ മരണത്തെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി ആചാരപ്രകാരം സന്നിധാനത്തെ പൂജാ കര്‍മ്മങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കും.മേല്‍ശാന്തിയുടെ ചുമതല തന്ത്രി കണ്ഠര് രാജീവരര് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പ്രതിപുരുഷനായ തിരുവല്ല കാവുംഭാഗം സ്വദേശി നാരായണൻ നമ്പൂതിരി സന്നിദാനത്തെ മേൽശാന്തി നടത്തേണ്ട പൂജകൾ ചെയ്യും.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ശബരിമല മേൽശാന്തിക്ക് ഒരു ഒരു മണ്ഡലക്കാലമാണ് സന്നിധാനത്തെ പൂജകൾ നടത്താനുള്ളത് നിയോഗം ലഭിക്കുക. ഒരു മണ്ഡലക്കാലത്ത് ഒരു മണ്ഡലപൂജയാണ് ഉള്ളത്.
കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെ അമ്മയുടെ സഹോദരന്‍ തൃശ്ശൂര്‍ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക്മനയ്ക്കല്‍ സി.കെ. ഗോദന്‍ നമ്പൂതിരി(86)യാണ് മരിച്ചത്. പുല ഉണ്ടായതിനെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി 10 ദിവസത്തേക്ക് സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിലേക്ക് മാറി താമസിച്ചിരുന്നു.
26ന് വൈകിട്ട് തങ്ക അങ്കി ചാര്‍ത്തി നടക്കുന്ന ദീപാരാധയ്ക്കും മേല്‍ശാന്തി പങ്കെടുക്കില്ല. മണ്ഡലപൂജയ്ക്ക് ശേഷം 27ന് രാത്രി 10ന് നട അടയ്ക്കുന്നതും മകരവിളക്ക് തീര്‍ഥാടനത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട തുറക്കുന്നതും തന്ത്രിയായിരിക്കും. 31ന് മേല്‍ശാന്തിയുടെ പുല അവസാനിക്കും. പിന്നീട് ശുദ്ധക്രിയക്ക് ശേഷമേ ശ്രീകോവിലില്‍ പ്രവേശിക്കൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.